ഒരുക്കങ്ങൾ പൂർത്തിയായ നെഹ്റുട്രോഫി ജലോത്സവത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റ്.
ആലപ്പുഴ: വള്ളംകളിക്ക് ഒരു അലിഖിത ശാസ്ത്രമുണ്ട്. അതുപോലെതന്നെ വള്ളംപണിക്കും തച്ചുശാസ്ത്രമേറേ. ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിലെ വൈദഗ്ധ്യം മനസിലാക്കണമെങ്കിൽ ചുണ്ടൻവള്ളത്തിന്റെ ഉത്ഭവകഥയിലേക്കു മടങ്ങണം. നാട്ടുരാജ്യങ്ങളായിരുന്ന ചെമ്പകശേരിയും കായംകുളവും തമ്മിലുണ്ടായ യുദ്ധത്തിൽ കായംകുളം പരാജയപ്പെടാനിടയായത് തച്ചുശാസ്ത്രത്തിലെ കൗശലം കൊണ്ടാണ്.കായംകുളം രാജ്യത്തെ കീഴടക്കാൻ ചെമ്പകശേരിയുടെ ഭരണാധിപനായ ദേവനാരായണൻ തീരുമാനിച്ചു. ഇതിനായി നാവികസൈന്യത്തിന് സഞ്ചരിക്കാൻ ഒരു വാഹനം തയാറാക്കാൻ കുട്ടനാട് കൊടുപ്പുന്ന സ്വദേശി നാരായണൻ ആചാരിയോട് രാജാവ് കൽപ്പിച്ചു. ആചാരി ഈ ദൗത്യം ഭംഗിയായി പൂർത്തിയാക്കി. ഇങ്ങനെ ഒരു നാവികപ്പോര് ചെമ്പകശേരി രാജാവ് ആസൂത്രണം ചെയ്യുന്ന കാര്യവും ചുണ്ടൻവള്ളം അതിനായി നിർമിക്കപ്പെട്ടതും കായംകുളം രാജാവറിഞ്ഞു.
അദ്ദേഹം ഇതു നിർമിച്ച കൊടുപ്പുന്ന നാരായണൻ ആചാരിയെ തട്ടിക്കൊണ്ടു പോയി. കായംകുളം കായലിൽ യുദ്ധം ആരംഭിച്ചപ്പോൾ തങ്ങളുടെ പടക്കപ്പലിനു സമാനമായ ജലവാഹനം കണ്ട് ചെമ്പകശേരി രാജാവ് അമ്പരന്നു. തങ്ങളുടെ രാജ്യത്തിന്റെ പടക്കപ്പൽ നിർമാണരഹസ്യം ചോർത്തിയ കൊടുപ്പുന്ന നാരായണൻ ആചാരിയെ ചെമ്പകശേരി രാജാവ് തടവിലാക്കി.
വള്ളത്തിലൊളിപ്പിച്ച നിർമാണ കൗതുകം
രാജസന്നിധിയിൽ ഹാജരാക്കപ്പെട്ട കൊടുപ്പുന്ന നാരായണനാചാരി തന്നെ കൊല്ലരുതെന്ന് അപേക്ഷിച്ചുകൊണ്ട് ചെമ്പകശേരി രാജാവിനോട് കായംകുളം പടക്കപ്പലിൽ താൻ കാട്ടിയകൗശലം വിവരിച്ചു. ചെമ്പകശേരിയുടെ പടക്കപ്പലിൽനിന്ന് പീരങ്കി ഒരുതവണ പൊട്ടുമ്പോൾ വള്ളം ഒരടി മുന്നോട്ടുപോകും കായംകുളത്തിന്റെ പടക്കപ്പലിൽനിന്നും പീരങ്കി പൊട്ടുമ്പോൾ വള്ളം ഒരടി പിന്നോട്ടുപോകും. തന്മൂലം വിജയം തന്റെ രാജ്യമായ ചെമ്പകശേരിക്കായിരിക്കുമെന്നും ബലമായി കായംകുളം രാജാവ് തന്നെ പിടിച്ചുകൊണ്ടു പോയതാണെന്നും താൻ നിസഹായനാണെന്നും നാരായണനാശാരി പറഞ്ഞു.
ആചാരി പറഞ്ഞതുപോലെ ചെമ്പകശേരി യുദ്ധം വിജയിച്ചു. ചുണ്ടൻവള്ളങ്ങളുടെ തച്ചുശാസ്ത്രപ്പെരുമ പറയുന്ന കഥയാണിത്.
പെരുമ നിലനിർത്തി കോയിൽമുക്ക് നാരായണനാചാരി
ചുണ്ടൻവള്ള നിർമാണത്തിൽ പ്രഗത്ഭരായ ധാരാളം ആചാരിമാർ പിന്നീടു വന്നു. ഇതിൽ പ്രമുഖൻ കോയിൽമുക്ക് നാരായണനാചാരിയാണ്. ഇന്നു നിലവിലുള്ള ചുണ്ടൻവള്ളങ്ങളിൽ മിക്കതും ഇദ്ദേഹം നിർമിച്ചതാണ്. എട്ടു ചുണ്ടൻ വള്ളങ്ങളും മൂന്നു പള്ളിയോടങ്ങളും മനക്കണക്കിനാൽ അളന്ന് നിർമിച്ച ചുണ്ടൻ വള്ളങ്ങളുടെ പെരുന്തച്ഛ ൻ ഒൻപതാമത് വള്ളം പണിത് പൂർത്തിയാക്കുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറയുകയായിരുന്നു.
എടത്വ പച്ച കരക്കാർക്കുവേണ്ടി പച്ച ചുണ്ടൻ നിർമിച്ചുകൊണ്ടാണ് 1950 കളിൽ കോയിൽമുക്ക് നാരായണനാചാരി ചുണ്ടൻ വള്ളങ്ങളുടെ നിർമാണ ലോകത്തേക്ക് കടന്നത്. പിന്നീട് പുളിങ്കുന്ന്, ചമ്പക്കുളം, ചെറുതന, ജവഹർ തായങ്കരി, കാരിച്ചാൽ, കല്ലൂപ്പറമ്പൻ എന്നീ ചുണ്ടനുകളും കോയിൽമുക്ക് നാരായണനാചാരിയുടെ കരവിരുതിൽ വിരിഞ്ഞു. കോഴഞ്ചേരി, കീഴുകര, നെല്ലിക്കൽ എന്നീ പള്ളിയോടങ്ങളും നിർമിച്ചത് നാരായണനാചാരിയാണ്. തച്ചുശാസ്ത്രത്തിന്റെ വൈദഗ്ധ്യത്തിൽ സാങ്കേതിക തികവാർന്ന ഈ വള്ളങ്ങൾ നെഹ്റുട്രോഫിയിലടക്കം കേരളത്തിലെ എല്ലാ ജലോത്സവങ്ങളിലും വെന്നിക്കൊടി നാട്ടിയവയാണ്. 1992ൽ ആരംഭിച്ച അംബേദ്കർ ചുണ്ടൻ പണിനടക്കവേ 1994 മാർച്ച് 27ന് 72-ാം വയസിൽ അദ്ദേഹം മരിച്ചു
Tags : NattuVishesham DistricteNews