സ്വന്തം ലേഖകൻ
തൃശൂർ: ശിവകാശി മാതൃകയിൽ തൃശൂരിൽ പടക്കനിർമാണ യൂണിറ്റുകളുടെ ക്ലസ്റ്റർ ആരംഭിക്കാനുള്ള സർക്കാർ പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉത്സവങ്ങളിൽ ആധുനികരീതിയിലുള്ള വെടിക്കെട്ട് നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനായോഗത്തിലാണ് ഇക്കാര്യം ഉയർന്നത്. അപകടങ്ങൾ കൂടുതൽ നിർമാണകേന്ദ്രങ്ങളിലാണെന്നും ഉദ്യോഗസ്ഥനിയന്ത്രണമുള്ളതിനാൽ പ്രദർശനസ്ഥലങ്ങളിൽ അപകടങ്ങൾ കുറവാണെന്നും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ശബ്ദകാഠിന്യം കുറഞ്ഞതും പ്രകാശത്തിനു മുൻഗണന നൽകുന്നതുമായ ആധുനികരീതിയിലുള്ള വെടിക്കെട്ടു നടത്തുന്നതിനായി റവന്യൂ (ദേവസ്വം) വകുപ്പിൽനിന്നുള്ള നിർദേശപ്രകാരം ക്ഷേത്ര ഉപദേശക സമിതി, ഉത്സവ സംഘാടകസമിതി എന്നിവരുൾപ്പെടെയുള്ള യോഗമാണ് തൃശൂർ നീരാഞ്ജലി ഹാളിൽ നടത്തിയത്. യോഗത്തിൽ സമ്മിശ്ര അഭിപ്രായമാണ് ഉയർന്നത്. പരന്പരാഗതരീതിയിൽ വെടിക്കെട്ടുമായി മുന്നോട്ടുപോകണമെന്നു ചിലർ ആവശ്യപ്പെട്ടു.
എ.സി. മൊയ്തീൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണു പടക്കനിർമാണ ക്ലസ്റ്റർ പദ്ധതിക്കു തുടക്കം കുറിച്ചത്. തലപ്പിള്ളി താലൂക്കിൽ സുരക്ഷിതകേന്ദ്രം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2018-19 സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയെങ്കിലും വകുപ്പുകളിൽ മാറ്റമുണ്ടായതോടെ നടപടികൾ വൈകി.
തുടർന്ന്, അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ യോഗംചേർന്ന് വ്യവസായ വികസന കോർപറേഷന്റെ 30 ഏക്കർ ഭൂമിയിൽ പടക്കനിർമാണ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കാൻ കളക്ടർക്കു നിർദേശം നൽകി. തൃശൂർ പൂരത്തിനും മധ്യകേരളത്തിലെ ഉത്സവങ്ങൾക്കും ആവശ്യമായ പടക്കങ്ങൾ നർമിക്കുകയായിരുന്നു ലക്ഷ്യം. പെസോ അടക്കമുള്ള ഏജൻസികളിൽനിന്ന് അനുമതി വാങ്ങാൻ ലക്ഷ്യമിട്ടെങ്കിലും നടപ്പായില്ല.
ആലോചനായോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, അംഗങ്ങളായ അഡ്വ.കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു, ദേവസ്വം കമ്മീഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കുമാർ, തൃശൂർ പൂരം പങ്കാളികളായ ഘടക ക്ഷേത്രങ്ങളുടെയും ഉത്സവങ്ങളുടെ ഭാഗമായി വെടിക്കെട്ടു നടത്തുന്ന കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉപദേശകസമിതി ഭാരവാഹികൾ, ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ, ഓഫീസർമാർ എന്നിവർ പങ്കെടുത്തു.