രാജാക്കാട്: കാലങ്ങളായി തകർന്നുകിടന്ന റോഡിലെ കുഴിയടച്ച് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് വാർഡ് മെംബർ.സത്യപ്രതിജ്ഞയ്ക്ക് മുമ്പ് വോട്ടര്‍മാര്‍ക്ക് നല്കിയ വാഗ്ദാനം സ്വന്തം ചെലവില്‍ നടപ്പിലാക്കിയാണ് രാജാക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ജോഷി കന്യാക്കുഴി മാതൃകയായത്. രാജാക്കാട് ബസ് സ്റ്റാൻഡിലേക്കുള്ള ബൈപാസ് റോഡിലെ വലിയ കുഴി കോണ്‍ക്രീറ്റ് ചെയ്ത് അടച്ചാണ് ജോഷി വാഗ്ദാനം പാലിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി നിന്ന സമയത്താണ് വിജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ റോഡിലെ കുഴിയടയ്ക്കുമെന്ന് ജോഷി കന്യാക്കുഴി വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് വിജയിച്ചെത്തിയതിന് ശേഷം ആദ്യം ചെയ്തതതും സ്വന്തം ചെലവില്‍ കോണ്‍ക്രീറ്റ് എത്തിച്ച് റോഡിലെ കുഴി അടയ്ക്കുന്നതായിരുന്നു. നിരവധി സന്നദ്ധ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന ജോഷി മുൻ മന്ത്രി എം.എം. മണിയുടെ മകളും ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ഒൻപതു വർഷം പ്രസിഡന്റുമായിരുന്ന എം.എസ്. സതി വിജയിച്ച സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്.