ഏന്തയാര്‍: മഹാപ്രളയത്തിൽ തകർന്ന കനകപുരം - കുപ്പായക്കുഴി നടപ്പാലത്തിനു പകരമായി നിര്‍മിച്ച നടപ്പാലം 27ന് നാടിനു സമര്‍പ്പിക്കും. വൈകുന്നേരം നാലിന് കനകപുരം കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പീരുമേട് എംഎല്‍എ സിറിയക് തോമസ് പാലം നാടിനു സമര്‍പ്പിക്കും. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുഗുണന് അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം മിനി സാബു, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി രാജന്, പഞ്ചായത്തംഗങ്ങളായ ഷാലിയ ടോമി, കെ.എല്‍. ദാനിയേല്‍, മുന്‍ ബ്ലോക്ക് മെംബര്‍ സജിനി ജയകുമാര്‍, ഏന്തയാർ സെന്റ് മേരീസ് പള്ളി വികാരി ഫാ. സേവ്യര്‍ മാമൂട്ടില്‍, സണ്ണി തുരുത്തിപ്പളളി എന്നിവര്‍ പ്രസംഗിക്കും. ചടങ്ങിൽ പാലം നിര്‍മാണം നടത്തിയ കരാറുകാരന് മുരുകേശനെ ആദരിക്കും.
കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. നടപ്പാലം യാഥാർഥ്യമാകുന്നതോടെ കനകപുരം മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് കോട്ടയം ജില്ലയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. അഴുത ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപയും അന്തരിച്ച എംഎല്‍എ വാഴൂര്‍ സോമന് പ്രാദേശികവികസന ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്ന 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് നടപ്പാലനിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.
Tags : nattu vishesham Kanakapuram Nadapalam