നിറഞ്ഞൊഴുകുന്ന പന്പാനദി. ആഞ്ഞിലിമൂട്ടിൽ പാലത്തിൽനിന്നുള്ള ദൃശ്യം.
പത്തനംതിട്ട: നാലുദിവസം കരകവിഞ്ഞൊഴുകിയ പന്പാനദി ശാന്തമായി. ഇരുകര മുട്ടിയാണ് ഒഴുകുന്നതെങ്കിലും കരയിലേക്ക് കവിഞ്ഞൊഴുകുന്നില്ല.
ജില്ലയുടെ ഇടനാട് മേഖലകളായ റാന്നി, കോഴഞ്ചേരി, ആറന്മുള തുടങ്ങിയ ഇടങ്ങളിൽനിന്ന് പ്രളയജലം ഇറങ്ങിയെങ്കിലും വയലുകളോടു ചേർന്നുള്ള റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
കോഴഞ്ചേരി - മാവേലിക്കര റൂട്ടിൽ ആറന്മുളയ്ക്ക് സമീപം കോഴിപ്പാലം ഇടയാറന്മുള കിഴക്ക് റോഡിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയത് ഇന്നലെ രാവിലെയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ആറന്മുള സത്രക്കടവ് ഭാഗത്ത് റോഡിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. ഇടയാറന്മുള കോഴിപ്പാലം ഭാഗത്ത് വെള്ളക്കെട്ടുണ്ടെങ്കിലും ആറന്മുള - ചെങ്ങന്നൂർ റൂട്ടിൽ ഗതാഗതം പുനരാരംഭിച്ചു. ആറന്മുള എൻജിനിയറിംഗ് കോളജ് ഭാഗത്തെ വെള്ളവും ഇറങ്ങിയിട്ടില്ല. എഴിക്കാട് ഉന്നതി, നിർവിളാകം ഭാഗങ്ങളിൽ ഇപ്പോഴും വെള്ളമുണ്ട്. വീടുകളിൽനിന്നു വെള്ളം ഇറങ്ങാത്തതിനാൽ ആളുകളിൽ നല്ലൊരു പങ്കും ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിൽത്തന്നെയാണ്.
ആറന്മുള, മാരാമൺ, തോട്ടപ്പുഴശേരി, നെല്ലിക്കൽ മേഖലയിൽനിന്നു വെള്ളം ആറ്റിലേക്ക് വലിയുന്നത് മന്ദഗതിയിലാണ്. പടിഞ്ഞാറൻ മേഖലയിൽ പ്രളയ ജലത്തിന് കയറി ഒതുങ്ങാൻ ഇടം കുറഞ്ഞതാണ് പ്രധാന കാരണം. കൂടാതെ ആദി പമ്പയിൽനിന്നു മണിമലയാറിലേക്ക് ജലം എത്തുന്ന വരട്ടാറിൽ ഒഴുക്ക് നിലച്ചതും പ്രശ്നകാരണമായി. മണിമലയാറ്റിലും പ്രളയം ശക്തമായതോടെ അവിടെനിന്നു വെള്ളം വരട്ടാറ്റിലൂടെ പമ്പയിലേക്ക് തിരിച്ചൊഴുകുന്നുണ്ട്. ഒപ്പം കിഴക്ക് മഴ നിലയ്ക്കാത്തതും പ്രളയജലം ഒതുങ്ങുന്നതിന് തടസമാകുന്നു.
ആറന്മുളയിൽനിന്നു വെള്ളം ഇറങ്ങിയതോടെ കോഴഞ്ചേരി - മാവേലിക്കര റൂട്ടിൽ ചെങ്ങന്നൂർ വരെ ബസുകൾ സർവീസ് നടത്തി. പുത്തന്ലകളിൽ വെള്ളം കയറി കിടക്കുകയായിരുന്നു. ചൊവ്വാഴ്ച ദിവസം കോഴിപ്പാലം, പുത്തൻ കാവ് മേഖലകളിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. തിരുവല്ല - പത്തനംതിട്ട റൂട്ടിലും വാഹന ഗതാഗതം സാധാരണ നിലയിലായി. മണിമലയാറ്റിൽനിന്നുള്ള പ്രളയ ജലമാണ് വള്ളംകുളം, നെല്ലാട് മേഖലയിൽ ഗതാഗത തടസം സൃഷ്ടിച്ചത്. കോഴഞ്ചേരി - മല്ലപ്പള്ളി, കോഴഞ്ചേരി - റാന്നി, അയിരൂർ - റാന്നി, റാന്നി - തിരുവല്ല റോഡുകളിലും ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.
ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ഭരണകൂടം
പത്തനംതിട്ട: ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സൂചനപ്രകാരം ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശക്തമായ മഴ തുടര്‍ച്ചയായി പെയ്താല്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അടിയന്തര ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് അനൗണ്‍സ്മെന്റ് വഴി വിവരം നല്‍കും. ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കും. പ്രാദേശികമായി വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് വിലയിരുത്തുന്ന പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.
മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടി സ്വീകരിക്കും. തദ്ദേശസ്ഥാപന, വില്ലേജ് തലങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെയും നിര്‍ദേശം അനുസരിച്ചും ഓറഞ്ച് ബുക്ക് 2026 ലെ മാര്‍ഗനിര്‍ദേശ പ്രകാരവും എല്ലാ വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശിച്ചു.
ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഏകോപനം ഉറപ്പാക്കും. നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ജില്ലാ പോലീസ് മേധാവി, റാന്നി, കോന്നി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, അടൂര്‍, തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ജിയോളജിസ്റ്റ്, മണ്ണുസംരക്ഷണ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, മൃഗസംരക്ഷണ ഓഫീസര്‍, തഹസീല്‍ദാര്‍മാര്‍, പ്രാദേശിക സര്‍ക്കാരുകള്‍, വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തി.
ക്യാന്പുകൾ തുടരും
പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകൾ താമസയോഗ്യമാണെന്ന് ഉറപ്പാക്കുന്നതുവരെ ദുരിതാശ്വാസ ക്യാന്പുകൾ തുടരും. വെള്ളംകയറിയ വീടുകൾ ശുചീകരിച്ച ശേഷമേ ആളുകളെ ക്യാന്പുകളിൽനിന്ന് മടക്കി അയയ്ക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
വീടുകളിലെ കിണറുകള്‍, ശുചിമുറികള്‍ എന്നിവിടങ്ങളിലെല്ലാം നിറഞ്ഞുകിടക്കുന്ന മലിനജലവും ചെളിയും നീക്കം ചെയ്യുന്നത് വീട്ടുടമസ്ഥര്‍ക്ക് ഭാരിച്ച ജോലിയാണ്. സന്നദ്ധസംഘടനാ പ്രവര്‍ത്തകരുടെ സേവനം ഇക്കാര്യത്തില്‍ പലയിടങ്ങളിലും ലഭ്യമായിട്ടുണ്ട്.