റോഡിൽ കുറുകെ വീണ മരം ഹരിപ്പാട് ഫയർഫോഴ്സ് സംഘം മുറിച്ചുമാറ്റുന്നു.
ഹരിപ്പാട്: വെട്ടിക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശമുള്ള ആൽത്തറയിൽനിന്ന കൂറ്റൻ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണ് ഒരാൾക്കു പരിക്ക്. ആൽത്തറയിൽ ഇരിക്കുകയായിരുന്ന ചേപ്പാട് കാവടവീട്ടിൽ മാത്യു ഫിലിപ്പിനാണ് (ബിജോയ്-48) പരിക്കേറ്റത്.
കൂടെയുണ്ടായിരുന്ന രണ്ടുപേർ ഉൾപ്പെടെ മൂവരും അദ്ഭുതകരമായി രക്ഷപ്പെട്ടു. വന്ദികപ്പള്ളി-ചേപ്പാട് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. മരം വീഴുന്നത് കണ്ട് ഭയന്നോടുന്നതിനിടെ റോഡിൽ ഉരുണ്ടുവീണാണ് ബിജോയിക്കു പരിക്കേറ്റത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ആൽത്തറയിലെ മരത്തിന്റെ വടക്കുവശത്തെ ഉണങ്ങി ദ്രവിച്ച ശാഖയാണ് വൻ ശബ്ദത്തോടെ റോഡിലേക്ക് പതിച്ചത്. റോഡിന് കുറുകെ വീണ മരച്ചില്ല തട്ടി ഒരു ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും 11 കെവി ലൈനുകളും തെരുവിളക്ക് വയറുകളും തകരുകയും ചെയ്തു. ഇതോടെ പ്രദേശത്തെ വൈദ്യുതിബന്ധവും ഗതാഗതവും പൂർണമായി നിലച്ചു.
വിവരമറിഞ്ഞ് വാർഡ് മെമ്പർ മധുകുട്ടൻ, കരീലക്കുളങ്ങര പോലീസ്, ഹരിപ്പാട് ഫയർഫോഴ്സ് സംഘം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റോഡിൽ കുറുകെ വീണ തടികൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടഭീഷണി ഉയർത്തിനിന്ന മരത്തിന്റെ മറ്റ് ഉണങ്ങിയ ശാഖകളും ഫയർഫോഴ്സ് വെട്ടിമാറ്റി സുരക്ഷിതമാക്കി. തുടർന്ന് കെഎസ്ഇബി ജീവനക്കാർ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
Tags : NattuVishasham DistrictNews