പേരൂര്‍ക്കട: കവടിയാര്‍ കൊട്ടാരത്തിലെ സ്വര്‍ണാഭരണ മോഷണത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും എന്നാല്‍ പറയത്തക്ക പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ലെന്നും പേരൂര്‍ക്കട സിഐ വ്യക്തമാക്കി. വിശദമായ അന്വേഷണം തുടരുന്നതായും അദ്ദേഹം അറിയിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ താമസക്കാരില്‍നിന്നും ജീവനക്കാരില്‍ ചിലരില്‍നിന്നും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തിരുന്നു. കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ വിദേശികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. വിവിധ കാലങ്ങളിലായി നിരവധി വിദേശികള്‍ കൊട്ടാരം സന്ദര്‍ശിക്കാനെത്തിയിട്ടുണ്ട്. വിരലടയാളങ്ങള്‍ ശേഖരിക്കുന്ന പോലീസ് നടപടി പുരോഗമിക്കുകയാണ്.
കൊട്ടാരത്തിലെ മുറികളില്‍ നിന്നും അലമാരയില്‍ നിന്നും വിരലടയാളങ്ങള്‍ എടുത്തിട്ടുണ്ട്. മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. കൊട്ടാരം ജീവനക്കാര്‍തന്നെ 40-ലേറെപ്പേരുണ്ട് എന്നതാണ് ഇതിനു കാരണം. കൊട്ടാരത്തിനു സമീപത്തെ കാമറാദൃശ്യങ്ങള്കൂടി പോലീസ് പരിശോധനയ്ക്ക് എടുക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും അന്വേഷണം പരിമിതികളിലേക്കാണ് നീങ്ങുന്നത്.
2025 ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് മോഷണം ഉണ്ടായതായി പറയുന്നത്. എന്നാല്‍ മാസങ്ങള്‍ക്കുശേഷമാണ് കൊട്ടാരം അധികൃതർ പോലീസില്‍ പരാതി നല്‍കുന്നത്. മോഷണം നടന്നതായി വ്യക്തമായശേഷം സ്വന്തം നിലയ്ക്കുള്ള അന്വേഷണം കൊട്ടാരത്തിലുള്ളവര്‍ നടത്തുകയുണ്ടായി. കേസെടുക്കാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നതായിരുന്നു പരാതി നല്‍കിയശേഷമുള്ള ഇവരുടെ ആവശ്യം.
സംഭവം പുറംലോകത്തെ അറിയിച്ചുകൊണ്ടുള്ള അന്വേഷണം കൊട്ടാരത്തിലുള്ളവര്ക്കു താല്‍പ്പര്യമില്ല എന്നതായിരുന്നു ഇതിനു കാരണം. ഇതു പോലീസ് അംഗീകരിക്കാതെ വന്നതോടെയാണ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ഇതെല്ലാം അന്വേഷണം തുടങ്ങാന്‍ കാലതാമസമുണ്ടാക്കി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ കാമറാ ദൃശ്യങ്ങള്‍ വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളില്‍ ഉണ്ടാകുമോയെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഗൗരി ലക്ഷ്മി ബായി പതിവായി ഉപയോഗിക്കുന്നതു കൂടാതെ അവസാന രാജാവായ ചിത്തിര തിരുനാള്‍ ബാല രാമവർമ ഇവര്‍ക്കു സമ്മാനമായി നല്കിയ ആഭരണങ്ങളും പുരാതനമായ ആഭരണങ്ങളും മോഷണം പോയവയിലുണ്ട്.
ഗൗരി ലക്ഷ്മി ബായി പതിവായി അണിയാറുള്ള ആഭരണങ്ങൾ ധരിച്ചുനില്ക്കുന്ന ചിത്രങ്ങള്‍ പോലീസ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം നഗരത്തിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കൊട്ടാരത്തില്‍നിന്നു കളവുപോയ ആഭരണങ്ങളുടെ അതേ രൂപകല്‍പ്പനയിലുള്ള ആഭരണങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പുരാതനമായ ആഭരണങ്ങളായതിനാല്‍ ജ്വല്ലറിയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടെങ്കില്‍ ഇതു വേഗത്തില്‍ കണ്ടെത്താനാകും.
ഏകദേശം രണ്ടുകോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഗൗരി ലക്ഷ് മി ബായി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. പക്ഷേ, മൂല്യം ഇതിലും കൂടുതലാകാമെന്നാണ് അന്വേഷണസംഘം പറയുന്നത്.
കവര്ച്ചയുണ്ടായതോടെ ബാക്കിയുള്ള ആഭരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി മുറി അടച്ചിട്ടിരിക്കുകയാണ്. കൊട്ടാരത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്തയാള്ക്ക് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ഇരുമ്പലമാരയിലെ ലോക്കറില്‍ നിന്ന് ഇത്രയും ആഭരണങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ സാധിക്കുകയില്ല. സുരക്ഷാ ജീവനക്കാരും ക്യാമറാ ബന്തവസുമുള്ളപ്പോള് പുറത്തുനിന്നുള്ള മോഷണവും എളുപ്പമല്ല.
ആഭരണങ്ങള്‍ പലപ്പോഴായി കടത്തിയതാണോ, ഇതില്‍ ജീവനക്കാര്‍ക്കു പങ്കുണ്ടോ, സിസിടിവികള്‍ ഓഫ് ചെയ്യപ്പെട്ടോ, കൊട്ടാരവമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടോ തുടങ്ങിയവയാണ് പ്രധാനമായും അന്വേഷണ പരിധിയില്‍വരുന്നത്.
2025 നവംബറില്‍ ബംഗളൂരു വില്‍ പോകുന്നതിനു മുമ്പായി ആഭരണങ്ങളെടുക്കാന്‍ അലമാര തുറന്നപ്പോഴാണ് മോഷണവിവരമറിഞ്ഞതെന്നാണ് ഗൗരി ലക്ഷ്മി ബായി അന്വേഷണസംഘത്തോട് പറഞ്ഞത്. ഏതായാലും മാസങ്ങള്‍ക്കു മുമ്പു നടന്ന മോഷണം തെളിയിക്കുക എന്നത് പോലീസിന് വന്‍ വെല്ലുവിളിയായിട്ടുണ്ട്.
അതേസമയം അന്വേഷണം പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തിലാണ് നടത്തിവരുന്നതെന്നും ക്രൈംബ്രാഞ്ചിന് വിടേണ്ടുന്ന സാഹചര്യമുണ്ടാകുകയാണെങ്കില്‍ അപ്രകാരം ചെയ്യുമെന്നും ഉന്നതതല ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Tags : nattu vishesham Kavadiyar Palace