പ്രതീകാത്മക ചിത്രം
തലയോലപ്പറമ്പ് : ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപമുള്ള മുല്ലക്കേരി ഇല്ലത്തു നിന്ന് ഓട്ടുരുളികളും വിളക്കുകളും മോഷ്ടിച്ച പ്രതികൾ ഒളിവിൽ. പ്രധാന പ്രതിയായ തലയോലപ്പറമ്പ് സ്വദേശിയും കൂട്ടാളികളുമാണ് ഒളിവിൽ പോയത്. ഇവർ അപഹരിച്ച രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ലോഹ വിഗ്രഹമൊഴിച്ച് ബാക്കിയുള്ള ഉരുളിയും വിളക്കുകളും ആക്രിക്കടയിൽ നിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു.
പരാതി ലഭിച്ച ഉടൻ തലയോലപ്പറമ്പ് പോലീസ് ഊർജിതമായ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് പ്രതികളെ ക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ മോഷണമടക്കമുള്ള കേസുകളിൽ പ്രതികളാണെന്നാണ് ലഭിക്കുന്ന വിവരം.
പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികൾ ഉടൻ വലയിലാകുമെന്നും സിഐ എസ്. മനോജ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. മുല്ലക്കേരിൽ എം.എൻ. ശ്രേയസിന്റെ രണ്ടു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള ഇല്ലത്താണ് മോഷണം നടന്നത്. പുരാതനമായ ഇല്ലത്തുനിന്നും ലക്ഷങ്ങൾ വിലവരുന്ന ഓട്ടു പാത്രങ്ങളും, ഇല്ലത്തെ ക്ഷേത്രത്തിലെ പുരാതനമായ ശാസ്താവിന്റെ വിഗ്രഹവുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.
ഇല്ലത്തിനു പുറകവശത്തെ ഓടു പൊളിച്ച് അകത്തു കയറിയ ശേഷം വീടിന്റെ അടുക്കളയുടെ കതകു തുറന്നാണ് മോഷണം നടത്തിയത് . വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്തുകൂടി ഉരുളിയുമായി പരിചയമില്ലാത്ത ഒരാൾ പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരൻ ചോദിച്ചതോടെ ഉരുളി പറമ്പിൽ ഉപേക്ഷിച്ച് ഇടവഴിയിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ശ്രേയസും ഭാര്യയും എറണാകുളത്തും ഇടവട്ടത്തെ വീട്ടിലും മാറി മാറിയാണ് താമസിച്ചിരുന്നത്.
Tags : Nattuvishesham LocalNews Theft