മുരിക്കാശേരി: ജില്ലയിലെ ഭൂപ്രശ്നങ്ങളിലും ഇഎസ്എ വിഷയത്തിലും ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ സർക്കാരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. മുരിക്കാശേരി പാവനാത്മ കോളജിൽ നടന്ന ഓപ്പറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടന വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കി ഇഎസ്എ വനത്തിനുള്ളിൽതന്നെയായി നിശ്ചയിക്കാൻ ജില്ലയിൽനിന്നുള്ള എംഎൽഎമാരും എംപിയും സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. ഇടുക്കിയിലെ നിർമാണ നിരോധനം മാറ്റിക്കൊണ്ടുള്ള നിയമഭേദഗതി വന്നെങ്കിലും ഇപ്പോഴും അതു പ്രാബല്യത്തിൽ വന്നിട്ടില്ല.
മലയോര ജില്ലയെ പിന്നോട്ടടിക്കുന്ന ഇത്തരം നിയമങ്ങൾക്ക് മാറ്റമുണ്ടാക്കാൻ അടിയന്തര നടപടിയുണ്ടാകണം. മാന്യമായി, തുല്യതയോടെ, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് മെത്രാൻ ആവശ്യപ്പെട്ടു. സർക്കാർ നടപ്പാക്കി വരുന്ന മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന് രൂപതയുടെയും രൂപതയുടെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പൂർണ പിന്തുണയും സഹകരണവും ബിഷപ് വാഗ്ദാനം ചെയ്തു.
Tags : Nattuvishesham Districtnews Deepikanews John Nellikunnel