തിരുവനന്തപുരം: തലസ്ഥാന നഗരത്തെ പൂർണമായ ഭരണസ് തംഭനത്തിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിട്ടിരിക്കുന്നതു മേയറുടെ അനാവശ്യ പിടിവാശിമൂലമാണെന്നു മുൻ മന്ത്രി വി.ശിവൻകുട്ടി.
തിരുവനന്തപുരം കോർപറേഷനിലെ നിലവിലെ സാഹചര്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാപ്പ കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടിയുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളാണ് കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ പാടെ തകർത്തത്. നഗരത്തിലെ ശുചീകരണ പ്രവർത്തനം പൂർണമായി നിലച്ചമട്ടാണ്.
തലസ്ഥാനനഗരം മാലിന്യക്കൂന്പാരമായി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം പേരിനുപോലും നടക്കുന്നില്ല. തെരുവുവിളക്കുകൾ കത്താത്തതിനാൽ നഗരം ഇരുട്ടിലാണ്. കോർപറേഷൻ ഓഫീസിന്റെ പ്രവർത്തനം പൂർണമായി സ്തംഭിച്ചു. ഇതിനിടെ ഓഫീസിലെ വിലപ്പെട്ട ഒൗദ്യോഗിക രേഖകൾ വ്യാപകമായി കടത്താനുള്ള നീക്കമാണു നടക്കുന്നത്. കൗണ്‍സിലർമാരുടെ അറ്റൻഡൻസ് ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കടത്താനാണ് ശ്രമം. സർക്കാർ നിശ്ചയിക്കുന്ന സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നും വി. ശി വൻകുട്ടി ആവശ്യപ്പെട്ടു.
കോർപറേഷനിൽ സ്റ്റിയറിംഗ് കമ്മിറ്റി കൂടുന്നില്ല. കൗണ്‍സിൽ യോഗം പോലും ചേരാൻ കഴിയാത്ത വിധം അരാജകത്വം നിലനിൽക്കുന്നു. കോർപറേഷനുള്ളിൽ ബിജെപി കൗണ്‍സിലർമാർ ധിക്കാരത്തോടെയാണ് പെരുമാറുന്നത്. എൽഡിഎഫ്, യുഡിഎഫ് കൗണ്‍സിലർമാർക്ക് നേരെ ബിജെപി കൗണ്‍സിലർമാർ വലിയ രീതിയിലുള്ള മർദനമാണ് അഴിച്ചുവിടുന്നത്. കൗണ്‍സിലർ സുഗതന്റെ വാർഡിൽ കഴിഞ്ഞ അഞ്ചു മാസമായി യാതൊരു വികസന-ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നില്ല.
തലസ്ഥാന നഗരിയെ തകർച്ചയിൽനിന്നു രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് കോർപറേഷൻ ഭരണം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ശക്തമായ നിയമനടപടി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.