അറസ്റ്റിലായ നൂര്‍ മുഹമ്മദ് അലി, മുന്ന അലി, ജാവേദ് അബ്ദുള്‍ ഖാന്, നൂര്‍ ജമാല്‍ അലി
വരാപ്പുഴ: കൂനമ്മാവില്‍ പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആസാം സ്വദേശികളായ നൂര്‍ മുഹമ്മദ് അലി(34), മുന്ന അലി(32), ജാവേദ് അബ്ദുള്‍ ഖാന്(36), നൂര്‍ ജമാല്‍ അലി (23) എന്നിവരെയാണു കവര്‍ച്ച നടന്നു മണിക്കൂറുകൾക്കുള്ളില്‍ വരാപ്പുഴ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂനമ്മാവ് പള്ളിക്കടവ് റോഡില്‍ ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണു വെള്ളിയാഴ്ച പകല്‍ കവര്‍ച്ച നടന്നത്. രാവിലെ ദേവസിയും ഭാര്യ ഷീലയും ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. ഉച്ചയ്ക്ക് മൂന്നു മണിയോടെ തിരിച്ചു വീട്ടിലെത്തിയ ഇവർ മുന്‍വാതില്‍ തുറന്നു അകത്തുകയറിയപ്പോഴാണ് അടുക്കള വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. തുടര്‍ന്നു മുറികൾ പരിശോധിച്ചപ്പോഴാണു കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
പിന്‍വശത്തെ മതില് ചാടിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വീടിന്റെ ഭാഗത്തേക്കുള്ള റോഡിലെ നിരീക്ഷണ കാമറകളില്നിന്നാണു മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചത്.
തൊഴിലാളികളായി എത്തിയ ഇവര്‍ കൂനമ്മാവ് ഭാഗത്താണു വിവിധ ജോലികള്‍ ചെയ്തിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലാണു അന്വേഷണം.
പ്രതികൾ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് പാരയും മറ്റു സാധനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങളും പണവും വീണ്ടെടുക്കാനായി ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Tags : Local News Nattuvishesham Ernakulam