തൂത പാലത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടയ്ക്കുന്നു.
പെരിന്തൽമണ്ണ: ഉദ്ഘാടനം കഴിഞ്ഞു മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പുതിയ തൂതപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലാണ് പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ഭിത്തിക്കും റോഡിനും ഇടയിൽ വിള്ളൽ രൂപപ്പെട്ട് ടാറും മെറ്റലും താഴ്ന്നു പോകുന്ന നിലയിൽ കാണപ്പെട്ടത്.
വിള്ളൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പാലക്കാട്, മലപ്പുറം ജില്ലാ ഭരണകൂടങ്ങൾക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ കരാറുകാർ സ്ഥലത്തെത്തി കോണ്‍ക്രീറ്റ് ഉപയോഗിച്ചു പാലത്തിലെ വിള്ളൽ അടക്കുകയായിരുന്നു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽനിന്ന് 364 കോടി രൂപ ചെലവിട്ടുള്ള മുണ്ടൂർ തൂത നാലുവരിപ്പാതയുടെ നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ തൂത പാലം യാഥാർഥ്യമാക്കിയത്.
ഉദ്ഘാടനത്തിന് മുന്‍പു തന്നെ മുണ്ടൂർ മുതൽ തൂത വരെ വിവിധയിടങ്ങളിൽ റോഡ് വ്യാപകമായി വിണ്ടുകീറിയതു വലിയ വിവാദമായിരുന്നു. തൂതപ്പുഴയ്ക്കു കുറുകേ പഴയ പാലത്തിനു സമാന്തരമായി 10 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലും പണിത പുതിയ തൂതപ്പാലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പു കഴിഞ്ഞ മാർച്ച് 15നാണ് നാടിനു സമർപ്പിച്ചത്.
Tags : Local News Nattuvishesham Malappuram