തൃശൂർ: സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ തൃശൂരിനു വീണ്ടും പ്രതീക്ഷ. ഏറ്റവുമൊടുവിൽ അവതരിപ്പിച്ച ബജറ്റിലും കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും കെഎസ്ആർടിസി സ്റ്റാൻഡ് അടക്കം ചെളിക്കുഴിയായി തുടരുകയാണ്. വലിയ പ്രഖ്യാപനങ്ങൾക്കു പകരം അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, പ്രാദേശികഭരണം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യവുമുണ്ട്.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിട്ടും ജില്ലയ്ക്ക് എടുത്തുപറയത്തക്ക ഗുണമില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിലും ജില്ലയ്ക്ക് അവഗണന തന്നെയായിരുന്നു.
പണംകാത്ത് പണികൾ
തൃശൂർ മണ്ഡലം: പടിഞ്ഞാറേകോട്ട ജംഗ്ഷൻ എലവേറ്റഡ് ഹൈവേ, പുഴയ്ക്കൽ മൊബിലിറ്റി ഹബ്, കിഴക്കേകോട്ട ജംഗ്ഷൻ വികസനം, എംജി റോഡ് വികസനത്തിന്റെ രണ്ടാംഘട്ടം, കെഎസ്ആർടിസി പുനർനിർമാണം, കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡിലെ ഡ്രെയിനേജ് പുനർനിർമാണം, തൃശൂർ-മണ്ണുത്തി പാതയിലെ മോഡൽ റോഡ്, വടൂക്കര റെയിൽവേ ഓവർബ്രിഡ്ജ്, കെഎസ്ആർടിസി-റെയിൽവേ സ്റ്റേഷൻ ഫൂട്ട്ഓവർബ്രിഡ്ജ് എന്നിവയ്ക്കു കഴിഞ്ഞ ബജറ്റിൽ പണം അനുവദിച്ചെങ്കിലും കടലാസിലാണ്.
ഇരിങ്ങാലക്കുട: എഡ്യൂക്കേഷണൽ ഹബ്ബിന്റെ രണ്ടാംഘട്ടം, നടവരന്പ് ഗവ. സ്കൂൾ, ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ എന്നിവയുടെ പുതിയ കെട്ടിടങ്ങൾ, ഇരിങ്ങാലക്കുട വെറ്ററിനറി ആശുപത്രി നവീകരണം, സി. അച്യുതമേനോൻ - പി.കെ. ചാത്തൻ മാസ്റ്റർ എന്നിവരുടെ പേരിലുള്ള സ്മാരകമന്ദിരം.
കുന്നംകുളം: ഗവ. ബോയ്സ് സ്കൂളിലെ സ്പോർട്സ് ഡിവിഷനെ പൂർണ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളാക്കൽ, വിദ്യാഭ്യാസകെട്ടിടങ്ങൾ, ജലസേചന ബണ്ട് നവീകരണം, റോഡ് വികസനം, പുതിയ സബ് രജിസ്ട്രാർ ഓഫീസ്, ചെറിയ പാലങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട്.
കയ്പമംഗലം: പ്രാദേശിക സോളാർ ഊർജ പദ്ധതികൾ, സ്കൂൾ-അങ്കണവാടി കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കുള്ള തുക, മുനയ്ക്കൽ ബീച്ചിലെ ടൂറിസം വികസനത്തിനുള്ള വിഹിതം, ടെട്രാപോഡുകളും ജിയോട്യൂബുകളും ഉപയോഗിച്ചു വൻതോതിലുള്ള തീരദേശസംരക്ഷണം.
ചാലക്കുടി: അതിരപ്പിള്ളി-വാഴച്ചാൽ ടൂറിസം വികസനം, ചാലക്കുടി പുഴ സംരക്ഷണം, താലൂക്ക് ആശുപത്രിയിൽ സൗകര്യങ്ങൾ.
കൊടുങ്ങല്ലൂർ: മുനിസിപ്പൽ കുടിവെള്ള പദ്ധതി, അന്നമനട പാളിപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിനുമുള്ള വിഹിതം. മണ്ഡലത്തിലെ നദീതീരസംരക്ഷണം, സയൻസ് പാർക്ക് വിപുലീകരണം, ഇക്കോ ടൂറിസം പദ്ധതികൾ.
ഗുരുവായൂർ: ക്ഷേത്രനഗരിയുടെ വികസനത്തിനു പരിഗണനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
കാലിടറി കലാകേന്ദ്രങ്ങൾ
കഴിഞ്ഞ ബജറ്റുകളിൽ അക്കാദികൾക്കും കലാമണ്ഡലത്തിനും കോടികൾ വകയിരുത്തിയെങ്കിലും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാനാത്ത സ്ഥിതിയാണ്. കലാമണ്ഡലത്തിൽ ഇടയ്ക്കിടെ ശന്പളം മുടങ്ങിയതും സാംസ്കാരിക അക്കാദമികൾ തനതുഫണ്ട് കണ്ടെത്തണമെന്ന നിർദേശവുമൊക്കെ പ്രഖ്യാപനങ്ങളെ പിന്നോട്ടടിച്ചു. ശന്പളത്തിനും ചെലവിനും പണമില്ലാതെ സംഗീത, നാടക, ലളിതകല അക്കാദമികൾ വീർപ്പുമുട്ടുന്നതിനു ബജറ്റിൽ പരിഹാരമുണ്ടാകുമോയെന്നും ഉറ്റുനോക്കുന്നു.
Tags : Thrissur Nattuvishesham District News