തൃശൂർ: തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ ഇന്ന്. പുലർച്ചെ 5.30ന് ഫാ. ജിജു അറയ്ക്കത്തറയുടെ കാർമികത്വത്തിൽ ആരംഭിക്കുന്ന ദിവ്യബലിയോടെ ചടങ്ങുകൾക്കു തുടക്കമാകും. 8.30 നു ദിവ്യബലി, നൊവേന, ആരാധന. ഫാ. ഹെൽഫെസ്റ്റ് റൊസാരിയോ കാർമികനാകും.
9.30നു കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഊട്ടുസദ്യ ആശീർവദിക്കും. തുടർന്നുനടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും ബിഷപ് കാർമികനാകും. ഫാ. യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തും.
ഉച്ചയ്ക്ക് ഒന്നിനും ഉച്ചകഴിഞ്ഞു മൂന്ന്, വൈകീട്ട് ആറ്, രാത്രി ഏഴ്, എട്ട്, ഒന്പത് സമയങ്ങളിൽ നടക്കുന്ന ദിവ്യബലി, നൊവേന, ആരാധന എന്നിവയ്ക്ക് ഫാ. ആന്റണി ബിനോയ് അറയ്ക്കൽ, ഫാ. ജോസഫ് ഒളാട്ടുപുറം, ഫാ. ആന്റണി കുശിശിങ്കൽ, ഫാ. ക്ലോഡിൻ ബിവേര, ഫാ. പോൾ കുര്യാപ്പിള്ളി എന്നിവർ നേതൃത്വം നൽകും. വൈകീട്ട് 4.30 നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിക്കും.
ഊട്ടിൽ നാലായിരം ചതുരശ്രഅടിയുള്ള പന്തലിൽ രണ്ടുലക്ഷംപേർ പങ്കെടുക്കുമെന്നു വികാരി ഫാ. ഷൈജൻ കളത്തിൽ അറിയിച്ചു.
ഗതാഗതനിയന്ത്രണം
തിരുഹൃദയ ലത്തീൻ പള്ളിയിലെ ഊട്ടുതിരുനാളിന്റെ ഭാഗമായി ഇന്നു നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറുമുതൽ ഹൈറോഡിലേക്കു ഹെവി വാഹനങ്ങൾക്കും ഹൈറോഡിൽനിന്നും പള്ളിയങ്ങാടി റോഡിൽനിന്നും ലത്തീൻ പള്ളി റോഡിലേക്കും യാതൊരുവിധ വാഹനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്നും അറിയിച്ചു. വാഹനങ്ങൾ അനുവദിച്ച പാർക്കിംഗ് ഏരിയയിൽമാത്രമേ പാർക്ക് ചെയ്യാവൂവെന്നും റോഡിന്റെ ഇരുവശങ്ങളിൽ പാർക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്.