രാഹുൽ
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഫ്രീലാൻഡ് വെബ് ഡിസൈനർ പോലീസ് പിടിയിൽ. ചെന്നിത്തല, തൃപ്പെരുംതുറ, ഏഴംവാക്കൽ വീട്ടിൽ, രാധാകൃഷണന്റെ മകൻ രാഹുൽ( 31) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്.
മാട്രിമോണിയൽ പരസ്യം വഴിയാണ് അരൂർ സ്വദേശിയായ യുവതിയുമായി പരിചയപ്പെടുന്നത്. തുടർന്ന് യുവതിയെ വിവാഹം കഴിക്കാം എന്നു പറഞ്ഞ് കൂടുതൽ അടുക്കുകയും പല പ്രാവശ്യം യുവതിയെ ആലപ്പുഴയിൽ വിളിച്ചുവരുത്തി ടൗണിലും ബീച്ച് ഭാഗത്തും വച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ഇതിനുശേഷം യുവതിയെ വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറിയ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതിനെതുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
യുവതി പോലീസിൽ പരാതി നൽകിയതറിഞ്ഞ രാഹുൽ വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് രാഹുലിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ രാഹുൽ വീട്ടിൽ വരുന്നതറിഞ്ഞു. തുടർന്ന് സൗത്ത് ഐഎസ്എച്ച്ഒ വിനീഷിന്റെ നിർദേശാനുസരണം പ്രിൻസിപ്പൽ എസ്ഐ നെവിൻ ജോർജ്ജ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്ഐ മോഹൻ കുമാർ, എസ്സിപിഒ ശ്യാം, ആലപ്പുഴ ഡാൻസാഫ് ടീമിലെ സിദ്ധിഖുൾ റഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.