നിലന്പൂർ ചന്തക്കുന്ന് ഭാഗത്തെ ഗതാഗതക്കുരുക്ക്.
നിലന്പൂർ: നിലന്പൂർ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. റോഡിന്റെ വീതി കുറവും വാഹനങ്ങളുടെ വർധനവുമാണ് ഗതാഗത തടസത്തിന് പ്രധാന കാരണം. ഓണത്തോടനുബന്ധിച്ച് യാത്രക്കാർ കൂടുതലായി വിവിധ ആവശ്യങ്ങൾക്ക് ടൗണിലേക്ക് എത്തുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നു. നിലന്പൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അധികൃതർ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
കരിന്പുഴ ഭാഗത്ത് നിന്ന് നിലന്പൂരിലേക്കും നിലന്പൂർ ഭാഗത്ത് നിന്ന് കരിന്പുഴ ഭാഗത്തേക്കും എത്താൻ യാത്രക്കാർ പെടാപ്പാട് പെടുകയാണ്. നാല് കിലോമീറ്റർ മറികടക്കാൻ പലപ്പോഴും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയമെടുക്കുന്നു. അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിലെ ഗതാഗതക്കുരുക്കുമൂലം ബസുകൾക്ക് സമയക്രമം പാലിക്കാൻ കഴിയുന്നില്ല. കെഎൻജി റോഡിന്റെ വെളിയംതോട് ഭാഗത്തെ കലുങ്ക് നിർമാണം ഇഴയുന്നത് സുഗമമായ സഞ്ചാരത്തെ ബാധിക്കുന്നു. നിലന്പൂർ ബൈപാസ് നിർമാണം പൂർത്തിയായാലേ നഗരത്തിലെ ഗതാഗത തടസത്തിന് പരിഹാരമാകൂ. നിലന്പൂർ ബൈപാസ് ഒന്നാംഘട്ട നിർമാണം ഉടൻ ആരംഭിക്കുമെങ്കിലും പാത യാഥാർഥ്യമാകാൻ രണ്ടുവർഷമെങ്കിലുമെടുക്കും.
നിലന്പൂർ വെളിയംതോടാണ് മിനി സിവിൽ സ്റ്റേഷനും നിലന്പൂർ ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ഓഫീസും നിലന്പൂർ തേക്ക് മ്യൂസിയവും ഉൾപ്പെടെയുള്ളത്.
അതിനാൽ ഈ റൂട്ടിലൂടെ എത്തുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണത്തിലും വലിയ വർധനവുണ്ട്. അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിലൂടെ ഓരോ ദിവസവും കടന്നുപോകുന്നത് ആയിരക്കണക്കിന് വാഹനങ്ങളാണ്. ഓണാഘോഷത്തിന്റെ ഭാഗമായി കൂടുതൽ യാത്രക്കാർ വരും ദിവസങ്ങളിൽ ടൗണിലേക്ക് എത്തുന്നതോടെ നിലന്പൂർ വലിയ ഗതാഗത കുരുക്കിലേക്ക് നീങ്ങും. കുറ്റമറ്റ രീതിയിൽ ട്രാഫിക് പരിഷ്കാരം നടത്തിയില്ലെങ്കിൽ നഗരം സ്തംഭിക്കുന്ന അവസ്ഥ വരും.
Tags : Local News Nattuvishesham Traffic jam