കൊല്ലം: ക്ഷയരോഗ നിര്‍ണയവും തുടര്‍ചികിത്സാ പദ്ധതികളും ഊര്‍ജിതമാക്കി ജില്ലാ ടിബി സെന്റര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയിലെ ടിബി കേസുകളില്‍ ഗണ്യമായ കുറവുണ്ടായതായി ജില്ലാ ടിബി ഓഫീസര്‍ ഡോ. സാജന് മാത്യൂസ് പറഞ്ഞു.
2015ല്‍ 2677 കേസുകള്‍ ഉണ്ടായതില്‍ നിലവില്‍ 915 ആയി കുറഞ്ഞു. വര്‍ഷം, കേസുകളുടെ എണ്ണം യഥാക്രമം: 2015-2677, 2016-2399, 2017-2026, 2018-1958, 2019-1710, 2020-1269, 2021-1341, 2022-1369, 2023-1307, 2024- 1329, 2025-(സെപ്റ്റംബര്‍ വരെ) 915.
ജില്ലാ മെഡിക്കല്‍ ഓഫീസ് നടപ്പാക്കുന്ന മിസ്റ്റ് പദ്ധതി, സംസ്ഥാന എയ്ഡ്സ് കൺട്രോള് സൊസൈറ്റിയുടെ പ്രത്യേക പ്രോജക്ടിലൂടെയും അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ടിബി സ്ക്രീനിംഗ് ക്യാമ്പുകള്‍ നടത്തുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അതിഥിത്തൊഴിലാളികള്‍ കൂടുതലായുള്ള റെയില്‍വേ, ദേശീയപാത അഥോറിറ്റി, ഫിഷറീസ് വകുപ്പുകളുമായി ചേര്‍ന്നും രോഗനിര്‍ണയ ക്യാമ്പുകളും നടത്തി. രോഗികള്‍ക്കായി വിവിധ ത്രിതല പഞ്ചായത്തുകള്‍ വഴി പോഷകാഹാര പദ്ധതി, റവന്യൂ പെന്ഷന് എന്നിവയും നടപ്പാക്കുകയാണ്.
ശ്വാസകോശത്തെയാണ് സാധാരണയായി ക്ഷയരോഗം ബാധിക്കുന്നതെങ്കിലും തലച്ചോറ്, കഴല, എല്ല്, ആമാശയം, കുടല്, കണ്ണ്, തൊലി, നട്ടെല്ല്, വൃക്ക എന്നീ അവയവങ്ങളിലും ക്ഷയരോഗം ബാധിക്കാം.
ക്ഷയരോഗ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതു രോഗം ഉണ്ടാക്കുന്ന സങ്കീര്‍ണാവസ്ഥകള്‍ ചെറുക്കാന്‍ സഹായിക്കും.
Tags : Tuberculosis