പിടിയിലായ പ്രതികൾ
തിരുവല്ല: ഇരവിപേരൂരിൽ ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ ചിറയിൽപടി കുടമലയിൽ വൈശാഖ് ബാബു (29), തിരുവല്ല ഇരവിപേരൂർ സ്വദേശി ചിറയിൽ വീട്ടിൽ ജോജു ജോൺ ഏബ്രഹാം (35) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ല ഇരവിപേരൂർ കുളക്കാട്ടിൽ താഴെക്കാലായിൽ ജൂവൽ ജോൺ (35) ന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
ഞായറാഴ്ച രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സുഹൃത്തുക്കളായ മൂന്നുപേരും ജോജുവിന്റെ വീട്ടുമുറ്റത്ത് ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കവും പിടിവലിയുമാണ് ജൂവലിന്റെ മരണത്തിൽ കലാശിച്ചത്. വൈശാഖ് ജോജുവിനെയും ജൂവലിനെയും പിടിവലിക്കിടെ കിണറ്റിലേക്ക് തള്ളിയിട്ടതായി പറയുന്നു തുടർന്ന് ഒരു ഓട്ടോറിക്ഷയിൽ വൈശാഖ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരാണ് ജോജുവിനെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയത്. എന്നാൽ കിണറ്റിൽ വീണുകിടന്ന ജുവൽ ജോണിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ഓടിക്കൂടിയ നാട്ടുകാരെ ജോജു തെറ്റിധരിപ്പിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട വൈശാഖ് ബാബുവിനെയും ജോജുവിനെയും തിരുവല്ല പോലീസ് ഞായറാഴ്ചതന്നെ പിടികൂടിയിരുന്നു.
തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാർ, സബ് ഇൻസ്പെക്ടർ റിയാസ് റഹീം, എഎസ്ഐ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ദീപു, പുഷ്പദാസ്, സിപിഒമാരായ വിമൽ, സുദീപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അസ്വാഭാവിക ഭരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ഇത് കുറ്റകരമായ നരഹത്യയാക്കി മാറ്റുകയും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജൂവലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരുവല്ല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews