ഉദയഗിരി ഗ്രാമ പഞ്ചായത്തിൽ ഉരുപൊട്ടലിൽ കല്ലുമണ്ണും ഒഴുകിയെത്തി തകർന്ന വീടുകളും കടകളും.
ആലക്കോട്: കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ നാശ നഷ്ടങ്ങളിൽ ഒന്നാണ് ശനിയാഴ്ചത്തെ മഴയിൽ ഉദയഗിരി പഞ്ചായത്തിൽ ഉണ്ടായത്. സർക്കാർ സംവിധാനം ഈ മേഖലയിൽ ഉണർന്ന് പ്രവർത്തിച്ചില്ല എന്ന ആരോപണമുണ്ട്. ആറു ദിവസമായി പഞ്ചായത്ത് പ്രസിഡന്റും മറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരും രാപ്പകൽ ഇല്ലാതെ ഇവിടെ സജീവമായി ഉണ്ട്. ഇപ്പോഴും നിരവധി വീടുകൾക്ക് ചുറ്റും മണ്ണും കല്ലും മൂടിയ നിലയിലാണ്.
പഞ്ചായത്ത് ഏർപ്പെടുത്തിയ മൂന്ന് ജെസിബി ആറ് ദിവസമായി മണ്ണ് നീക്കുന്ന ജോലിയിലാണ്. മന്ത്രിമാരോ, കളക്ടറോ, ഉയർന്ന ഉദ്യോഗസ്ഥരോ ഈ പ്രദേശത്തെക്ക് തിരിഞ്ഞു നോക്കിട്ടില്ല. സജീവ് ജോസഫ് എംഎൽഎ പ്രദേശങ്ങൾ സന്ദർശിച്ച് പഞ്ചായത്തിൽ അവലോകന യോഗം നടത്തിയിരുന്നു.
ശക്തമായ മഴയും തുടർന്നുണ്ടായ ഉരുൾ പൊട്ടലുകളിലും കർണാടക വനാതിർത്തി പങ്കിടുന്ന മലയോര ഗ്രാമമായ ഉദയഗിരിക്ക് ബാക്കിയായത് തീരാ ദുരിതങ്ങളാണ്. ജില്ലാ ആസ്ഥാനത്തു നിന്നു 65 കിലോമീറ്റർ ദൂരെ കിടക്കുന്ന ഉദയഗിരിഗ്രാമ പഞ്ചായത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി പുറം ലോകം അറിഞ്ഞിട്ടില്ല. ഒറ്റദിവസം മാത്രം ചെറുതും വലുതുമായി 26 ഇടങ്ങളിൽ ഉരുൾപൊട്ടലുകളുണ്ടായി.
താബോർ തൊണ്ടൻ കുന്നിലാണ് ഏറ്റവും വലിയ ഉരുൾപൊട്ടൽ. താളിപ്പാറ, മുണ്ടേരിത്തട്ട്, ജോസ്ഗിരി, ശാന്തിപുരം, ഉദയപുരം, ഇരട്ടപ്പാലം, ഈയലെമല, വെള്ളാട്ട് കൊല്ലി, കാരിക്കയം, ജയഗിരിയിൽ എട്ടു സ്ഥലത്തും, തൈമലയിൽ രണ്ട് സ്ഥലത്തും, അപ്പർ ചിക്കാട് ഉന്നതി, കട്ടപ്പള്ളി, മണ്ണാത്തിക്കുണ്ട്, മാമ്പൊയിൽ, മഞ്ഞപ്പുല്ല്, സമീപത്തെ കർണാടക ഫോറസ്റ്റിലും ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് കുത്തിയൊലിച്ചൊഴുകിയ മലവെള്ളം നിരവധി കുടുംബങ്ങളെയാണ് ദുരിതത്തിലാഴ്ത്തിയത്.
നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 30 പേരെ മാറ്റിപ്പാർപ്പിക്കുകയും 50 കുടുംബങ്ങളെ ബന്ധുവീടുകളിൽ സുരക്ഷിതമാക്കുകയും ചെയ്തു. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ താളിപ്പാറ, അരി വിളഞ്ഞ പൊയിൽ, ഉദയഗിരി, വായിക്കാമ്പ, ചീക്കാട്, മൂരിക്കടവ് വാർഡുകളിലാണ് വലിയ നാശനഷ്ട ങ്ങൾ ഉണ്ടായത്.
കാർത്തികപുരം -ഉദയഗിരി -താളിപ്പാറ, താബോർ- ചെറുപുഴ പൊതുമരാമത്ത് മെക്കാഡം റോഡുൾപ്പെടെ 38 റോഡുകളാണ് തകർന്ന് ഗതാഗത തടസം നേരിട്ടത്. റോഡുകളിലെ തടസങ്ങൾ നീക്കുന്ന പ്രവൃത്തി കഴിഞ്ഞ ആറു ദിവസമായി തുടരുകയാണ്. പറയൻകുഴി പാലം, തടത്തേൽ പടി പാലം, ആലുംമൂട്ടിൽ പടി പാലം, ഇരട്ട പാലം, മൂന്നാംതോട് പാലം, പുല്ലരി കലുങ്ക്, പരുത്തിമല കലുങ്ക് എന്നിവയും പൂർണമായോ ഭാഗികമായോ തകർന്ന് ഗതാഗതത്തിനു ഭീഷണിയായിരിക്കുകയാണ്.
പ്രാഥമിക കണക്കെടുപ്പ് പ്രകാരം 88 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. കാർത്തികപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടോയ്ലറ്റ് കോംപ്ലക്സ് കല്ലും മണ്ണും വീണു തകർന്നു. കാർത്തികപുരം ടൗണിൽ രണ്ടു വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. മൂന്നാംതോട് പാലത്തിനു സമീപം തയ്യൽക്കട മലവെള്ളത്തിൽ തകർന്നു. തുണികളുൾപ്പെടെ ഒലിച്ചു പോയി. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ വീണു മലവെള്ളത്തിലകപ്പെട്ടു 40 എച്ച്ടി വൈദ്യുതി തൂണുകൾ തകർന്നു. ദിവസങ്ങളായി പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിലിന്റെ വീടടക്കം മലവെള്ളവും മണ്ണും കയറി പ്രായമായ മാതാവ് അടക്കം ഒറ്റപ്പെട്ടു.
പ്രതീക്ഷ സർക്കാർ സഹായത്തിൽ..
കോടിക്കണക്കിനു രൂപയുടെ കൃഷിഭൂമിയും റോഡുകളും പാലങ്ങളും വീടുകളും തകർന്ന് ദുരിതത്തിലകപ്പട്ട സാമ്പത്തിക ശേഷിയില്ലാത്ത ഗ്രാമ പഞ്ചായത്ത് സർക്കാരിൽ നിന്നുള്ള സഹായത്തിനായി കാത്തിരിക്കുകയാണ്. നാളിതു വരെ കാണാത്ത അതീവ ഗുരുതരമായ പ്രകൃതിക്ഷോഭത്താൽ നശിച്ച സ്ഥലത്തേക്ക് 100 കോടിയുടെ അടിയന്തര സാമ്പത്തിക സഹായമാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നത്. സജീവ് ജോസഫ് വിളിച്ചു ചേർത്ത യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തു. ഇതേ തുടർന്ന് എഡി എം, പൊതുമരാമത്ത് എൻജിനിയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിവിധ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
വെള്ളം കയറി ചത്തത് 1500 കോഴികൾ
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഉരുൾ പൊട്ടലിൽ വെള്ളം കയറി 1500 ഓളം കോഴികൾ ചത്ത കോഴിഫാം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. ഇതിനു പുറമേ 1000 ലധികം ഇപ്പോൾ കോഴികൾ അസുഖം ബാധിച്ചു കിടക്കുകയാണ്. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കട്ടപ്പള്ളിയിലെ ചിറക്കൽ തോമാച്ചന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 30 ദിവസത്തിലേറെ പ്രായമുള്ളവയാണ് കോഴികളാണ് ചത്തത്. നാലുലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിസന്റ് ടെസി ആലുംമൂട്ടിൽ ഉൾപ്പെടെയുള്ള പഞ്ചായത്ത് അധികൃതരാണ് സ്ഥലം സന്ദർശിച്ചത്.
ഉരുൾപൊട്ടലിൽ തകർന്ന് വീടുകൾ
ഉദയഗിരി: ഒരായുസിന്റെ അധ്വാനം മുഴുവൻ ഒരു നിമിഷം കൊണ്ട് മണ്ണിനടിയിലായതിന്റെ വിഷമത്തിലാണ് തയ്യിൽ ഷിബുവും കുടുംബവും. ജയഗിരി - മാംമ്പോയിൽ പിഎംജിഎസ്വൈ റോഡ് സൈഡിൽ രണ്ടിടത്തായി ശനിയാഴ്ച ഉണ്ടായ ഉരുൾ പൊട്ടലിലാണ് വീട് മണ്ണിനടിയിലായത്. വീട് താമസയോഗ്യമല്ലാതാവുകയും വീട്ടുപകരണങ്ങളെല്ലാം ഉപയോഗശൂന്യമാവുകയും, ചെയ്തു. ഉരുൾ പൊട്ടൽസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സജീവ് ജോസഫ് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
Tags : Nattuvishesham DistrictNews DeepikaNews landslide