ഉളിക്കൽ ബസ്സ്റ്റാൻഡ്.
ഉളിക്കൽ: ഉളിക്കൽ ബസ്സ്റ്റാൻഡും പരിസരവും സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും താവളമാകുന്നതായി പരാതി. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ബസ്സ്റ്റാൻഡ് പരിസരത്ത് മദ്യപസംഘങ്ങൾ തമ്പടിക്കുന്നത് യാത്രക്കാരെയും വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു.
ബസ്സ്റ്റാൻഡിനു പിൻവശത്ത് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങുന്ന സംഘങ്ങളാണ് സ്റ്റാൻഡ് പരിസരത്ത് തമ്പടിച്ച് മദ്യപിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മദ്യപാനത്തിനുശേഷം വാക്കുതർക്കവും ഏറ്റുമുട്ടലും പതിവായതോടെ ബസ് സ്റ്റാൻഡ് പരിസരം ഭീതിയിലായി. കഴിഞ്ഞ ദിവസവും മദ്യപസംഘങ്ങൾ തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടായി. ആളുകൾ നോക്കിനിൽക്കെ പരസ്പരം അക്രമം അഴിച്ചുവിട്ടതോടെ യാത്രക്കാരും പ്രദേശവാസികളും ഭീതിയിലായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരെ ശല്യപ്പെടുത്തുന്നതും അസഭ്യവർഷവും നടത്തുന്നതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉളിക്കൽ പൊലിസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെങ്കിലും താത്കാലിക നടപടികളിൽ ഒതുങ്ങുന്നതായി നാട്ടുകാർ പറയുന്നു. മുമ്പ് ബസ് സ്റ്റാൻഡിൽ പൊലിസിനെ പോലും മദ്യപാനി ആക്രമിച്ചിരുന്നു. ആക്രമണത്തിൽ എസ്ഐക്ക് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലിസ് സാന്നിധ്യം ശക്തമാക്കണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തണമെന്നും അക്രമികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
“ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിനോടനുബന്ധിച്ച് ഉണ്ടാകുന്ന സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങൾ പൊതുജനങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ പൊലിസിന്റെ ശക്തമായ ഇടപെടൽ നടത്തുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് സ്വീകരിച്ചു കഴിഞ്ഞു. പൊലിസുമായി ചർച്ചചെയ്ത് സാധിക്കുമെങ്കിൽ ബസ് സ്റ്റാൻഡിൽ മുഴുവൻ സമയ പൊലീസ് പോസ്റ്റ് സ്ഥാപിക്കുന്നതു ഉൾപ്പെടെ നടപടികൾ പഞ്ചായത്ത് ആലോചിച്ചു വരികയാണ് .”
-ഷിജി സണ്ണി (ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്)
“ബസ് സ്റ്റാൻഡ് പരിസരത്തെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം കാരണം സാധാരണക്കാർക്കും വ്യാപാരികൾക്കും സ്വൈരമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. മദ്യപസംഘങ്ങളുടെ അക്രമവും വഴക്കും കാരണം നാട്ടുകാർ ഭയന്നാണ് കഴിയുന്നത്. നിരവധി തവണ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ശക്തമായ പൊലിസ് പട്രോളിംഗും കുറ്റക്കാർക്കെതിരെ കർശന നടപടിയും ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും.”
-എബിൻ കുര്യാക്കോസ് കുമ്പുക്കൽ (പഞ്ചായത്തംഗം)-