വൈക്കം: മലയാളത്തിന്റെ മഹാനടനും വൈക്കംകാരനുമായ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നാലാമതും ലഭിച്ചതിൽ വൈക്കത്തെ ആദ്യകാല നാടക സമിതികളിലൊന്നായ വൈക്കംമാളവികയും നിറഞ്ഞ ആഹ്ലാദത്തിൽ. വർഷങ്ങൾക്ക് മുമ്പ് വിദ്യാർഥിയായിരിക്കെ മുഹമ്മദുകുട്ടിയെന്ന മമ്മൂട്ടിവൈക്കം മാളവികയുടെ ഒരു നാടകത്തിൽ അഭിനയിക്കുവാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ആ സമയമാണ് അദ്ദേഹത്തിനു ലോ കോളജിൽ പ്രവേശനം ലഭിക്കുന്നത്. അക്കാലത്ത് ഒരു ദിവസം രണ്ടുനാടകമെന്ന രീതിയിൽ എല്ലാ ദിവസവും നാടകഅവതരണംഉണ്ടാകും. ഈ സാഹചര്യത്തിൽ കോളജ് വിദ്യാഭ്യാസവും നാടകവും ഒരുമിച്ച് കൊണ്ടു പോകുവാൻ പറ്റാത്ത സാഹചര്യമായതിൽ അദ്ദേഹത്തിന്റെ നാടകമോഹം സഫലമായില്ല.
ആ സ്നേഹവുംനന്ദിയും കടപ്പാടുമുള്ളതുകൊണ്ട് എട്ട് വർഷങ്ങൾക്ക് മുമ്പ് വൈക്കം മാളവികയുടെ മിന്നുന്നതെല്ലാം പൊന്നല്ലെന്ന നാടകം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സിനിമയിൽ മെഗാസ്റ്റാറായി വിരാജിക്കുമ്പോഴും നാടകത്തെയും നാടകകലാകാരൻമാരെയും ഏറെ സ്നേഹവായ്പോടെയാണ് മമ്മൂട്ടി നോക്കിക്കാണുന്നത്.
അഭിനയത്തോട് ഒടുങ്ങാത്ത അഭിനവേശമുള്ള ആ മഹാനടന് 59 വർഷമായി മലയാള പ്രഫഷണൽ നാടകവേദിയുടെ വെളിച്ചമായി നൽക്കുന്ന നാടക സമിതി വൈക്കം മാളവികയോടും വലിയ ആദരവും ഹൃദയബന്ധവുമാണുള്ളതെന്ന് മാളവികയുടെ അമരക്കാരനും പ്രധാന നടനുമായ സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക പറഞ്ഞു.