നടപ്പാതകൾ കൈയേറിഇരുചക്രവാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു.
ഒറ്റപ്പാലം: കാൽനട യാത്രക്കാർക്കുവേണ്ടി ഒരുക്കിയ നടപ്പാത കൈയേറി വാഹനപാർക്കിംഗ് ദുരിതമായി. സുരക്ഷാ വേലികൾ നോക്കുകുത്തിയാക്കിയാണ് നടപ്പാതകളിൽ വാഹന പാർക്കിംഗ് നടക്കുന്നത്. ഇതുമൂലം കാൽനടയാത്രക്കാർക്ക് വീണ്ടും റോഡിലിറങ്ങി നടക്കണ്ട സ്ഥിതിയാണ്.
അനധികൃതമായി ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് മാർഗതടസം സൃഷ്ടിക്കുന്നവർക്കെതിരേ കർശന നടപടികൾ വേണമെന്നാണ് ആവശ്യമുയരുന്നത്. വ്യാപാരികളുടെയും വാഹന ഉടമകളുടെയും ചെറുകിട കച്ചവടക്കാരുടെയും മറ്റും വിവിധ ഫ്ലക്സ് ബോർഡുകൾ കാരണം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതു കാൽനടയാത്രക്കാരാണ്.
വിഷയത്തിൽ പോലീസിന്റെ ശക്തമായ ഇടപെടലുണ്ടാകണമെന്നാണ് ജനകീയാവശ്യം. അതേസമയം, ഒറ്റപ്പാലം നഗരത്തിൽ രണ്ടുകോടിരൂപ ചെലവിൽ നടത്തുന്ന നഗരസൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായുള്ള സുരക്ഷാവേലി നിർമാണത്തിനെതിരേ വ്യാപകമായി പരാതികൾ ഉയർന്നിട്ടുണ്ട്. പല കച്ചവടസ്ഥാപനങ്ങൾക്കു മുമ്പിലും അടച്ചുകെട്ടിയാണ് സുരക്ഷാവേലി സ്ഥാപിച്ചിട്ടുള്ളതെന്നാണ് വിമർശനം. കരാറുകാരൻ തോന്നിയ നിലയിലാണ് പ്രവൃത്തികൾ നടത്തുന്നതെന്നും വിമർശനമുണ്ട്. ഇതിനുപുറമേ ഒറ്റപ്പാലം വേങ്ങേരി ക്ഷേത്രത്തിനുസമീപം രണ്ടടിയോളം റോഡിലേക്കു തള്ളിയാണ് സുരക്ഷാവേലികൾ സ്ഥാപിച്ചിട്ടുള്ളത്.
റോഡ് വെട്ടിച്ചുരുക്കിയുള്ള ഈ നിർമാണത്തിനെതിരേ ഒറ്റപ്പാലം താലൂക്ക് വികസനസമിതി യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. ചില രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നഗരത്തിനുള്ളിലെ സുരക്ഷാവേലി നിർമാണ പ്രവൃത്തികൾ നിർത്തിവച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് സുരക്ഷാവേലിക്ക് ഇപ്പുറം നടപ്പാതകൾ കൈയേറിയുള്ള അനധികൃത വാഹന പാർക്കിംഗ് ആരംഭിച്ചിട്ടുള്ളത്.
Tags : footpaths Nattuvishesham District news