നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ട്രാക്ടർ.
നെന്മാറ: ഉഴവുകൂലിയും കാർഷികയന്ത്രങ്ങളുടെ വാടകയും കുത്തനെ ഉയർന്ന് നെൽകർഷകർ പ്രതിസന്ധി നേരിടുന്നതിനിടെ കർഷകർക്ക് ആശ്വാസമാകേണ്ട ട്രാക്ടർ വർഷങ്ങളായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിൽതന്നെ.
സർക്കാർ ഫണ്ട് ഉപയോഗിച്ച് കർഷകക്ഷേമ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ട്രാക്ടറാണ് ആവശ്യമായ അറ്റകുറ്റപ്പണികൾപോലും നടത്താതെ കട്ടപ്പുറത്തായിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനസർക്കാർഫണ്ട് ഉപയോഗിച്ചാണ് ട്രാക്ടർ വാങ്ങിയത്. എവർഗ്രീൻ വനിതാ ലേബർ ബാങ്ക് എന്ന തൊഴിൽസേന മുഖേന 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാക്ടർ സ്വന്തമാക്കിയത്.
ഇതിൽ തൊഴിൽസേന അംഗങ്ങളുടെ വിഹിതമായി 2.25 ലക്ഷം രൂപയും ഉൾപ്പെട്ടിരുന്നു. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ പേരിലാണ് ട്രാക്ടർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാങ്ങിയതിനു പിന്നാലെ ട്രാക്ടർ ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് സേവനം എത്തിക്കാൻ വനിതാ ലേബർ ബാങ്ക് രംഗത്തെത്തിയിരുന്നു.
എന്നാൽ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തൊഴിൽസേനയുടെ പ്രവർത്തനം നിലച്ചതോടെ ട്രാക്ടറും ഉപയോഗശൂന്യമായി. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിലേക്ക് മാറ്റിയ ട്രാക്ടർ വർഷങ്ങളായി അവിടെത്തന്നെ കിടക്കുകയാണ്.
കർഷകക്ഷേമ പദ്ധതികളുടെ ഭാഗമായി വാങ്ങിയ നിരവധി കാർഷിക യന്ത്രങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടന്ന് തുരുമ്പെടുത്തു നശിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് അവിടെയുണ്ടായിരുന്ന ഒട്ടേറെ കാർഷിക യന്ത്രങ്ങൾ പാലക്കാട് ഈസ്റ്റ് വുമൻ ലേബർ ബാങ്ക് ഫെഡറേഷൻ മുഖേന എരിമയൂരിലെ കേന്ദ്രത്തിലേക്ക് മാറ്റി.
അധികം പഴക്കമില്ലാത്ത ട്രാക്ടറും ടില്ലറും മാത്രമാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിൽ അവശേഷിച്ചത്. ഉപയോഗശൂന്യമായി കിടക്കുന്ന ട്രാക്ടറിന്റെ കാര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ചർച്ചയും നടന്നിരുന്നു.
ആദ്യഘട്ടത്തിൽ ട്രാക്ടർ വാങ്ങുന്നതിനായി രൂപീകരിച്ച എവർഗ്രീൻ വനിതാ ലേബർ ബാങ്കിലെ അംഗങ്ങളെ വിളിച്ചുകൂട്ടി വിഷയം പരിഹരിക്കാൻ തീരുമാനിച്ചെങ്കിലും ബന്ധപ്പെട്ടവരിൽനിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് അധികൃതർ പറയുന്നത്.
Tags : Nattuvishesham DistrictNews DeepikaNews tractors