പ്രതീകാത്മക ചിത്രം
പാലക്കാട്: മാന്പറയിലെ ക്വാറിയുടെ പ്രവർത്തനത്തിനെതിരേ പൗരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപരോധസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ക്വാറിക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നു സമരസമിതി അറിയിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട പരാതിയിൽ ജിയോളജി വിഭാഗവും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധന നടത്തി. നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചതായാണ് സമരസമിതി പറയുന്നത്. പരിശോധനകൾക്ക് പിന്നാലെ ക്വാറിയുടെ പ്രവർത്തനം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.
ഇതിനിടെ കഴിഞ്ഞദിവസം വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി പ്രവർത്തനം തടഞ്ഞതായി സമരസമിതി അറിയിച്ചു. ക്വാറിക്ക് പഞ്ചായത്ത് അനുവദിച്ച ലൈസൻസാണ് പ്രധാന പ്രതിഷേധവിഷയം.
പഞ്ചായത്തിലെ 24 വാർഡുകളിലേയും ജനപ്രതിനിധികൾ വിഷയത്തിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് സമരസമിതിയുടെ ആരോപണം. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
സമരത്തിന്റെ ഭാഗമായി 23, 24 വാർഡുകളിൽ ജനകീയ പ്രചാരണവും തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം കൂടുതൽ ശക്തമാക്കുമെന്നും നിയമപരമായും ജനകീയമായും മുന്നോട്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി. ക്വാറി വിഷയത്തിലെ നിയമനടപടികൾക്ക് അഡ്വ. ജോണ് ജോണ് നേതൃത്വം നൽകുന്നതായും സമരസമിതി അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Protest