വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ വിയറ്റ്നാം കപ്പലിടിച്ചു കയറിയ അപകടത്തിന്റെ അന്വേഷണം ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്.
കപ്പലുമായി ബന്ധപ്പെട്ട വിശദ പരിശോധനക്കായി സർവേയർമാർ ഉൾപ്പെടെയുള്ള വിദഗ്ദ സംഘം ഇന്നു വിഴിഞ്ഞത്ത് എത്തുമെന്നറിയുന്നു. കപ്പൽ ബോട്ടിൽ ഇടിക്കാനുണ്ടായ സാഹചര്യം, ഇടിയുടെ ആഘാതം ഉൾപ്പെടെ നിരവധി ചോദ്യങ്ങൾക്ക് അധികൃതർ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇതിനിടയിൽ അധികൃതരുടെ കസ്റ്റഡിയിലായ കപ്പൽ ഇന്നലെ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. രക്ഷപ്പെട്ട ഒൻപത് തൊഴിലാളികളെയും ഏറ്റുവാങ്ങിയ ശേഷം ഇന്ത്യൻ തീരസംരക്ഷണസേനയുടെ നിർദേശപ്രകാരം ഉൾക്കടലിൽനിന്ന് വിഴിഞ്ഞം ലക്ഷ്യമാക്കി തിരിച്ച എംവി സോളിസ് ഇന്നലെ രാവിലെ പുറംകടലിൽ എത്തിയിരുന്നു. വൈകുന്നേരം മൂന്നോടെ വിഴിഞ്ഞം മാരിടൈം ബോർഡ് തുറമുഖ അധികൃതരുടെ അനുമതിയോടെ ലൈറ്റ്ഹൗസിനും ഒരു നോട്ടിക്കൽ ഉള്ളിലായാണ് കപ്പൽ നങ്കൂരമിട്ടത്. ഇനി നടപടികൾ പൂർത്തിയാകുന്നതുവരെ ഇവിടെ തുടരും.
ക്യാപ്റ്റൻ ലെവാൻ തുവാൻ നയിക്കുന്ന 20 അംഗ വിയറ്റ്നാം സ്വദേശികളായ ജീവനക്കാരുമായാണ് കപ്പലിന്റെ വരവ്. നിയമപരമായി കപ്പൽ കസ്റ്റഡിയിൽ എടുക്കാനുള്ള അധികാരം തുറമുഖ അധികൃതർക്കാണെങ്കിലും ഉന്നതാധികാരികളിൽ നിന്നുള്ള നിർദേശം ലഭിക്കാത്തതിനാൽ അതു നടന്നില്ലെന്നാണറിവ്.
ഇതിനിടയിൽ അപകടത്തിൽപ്പെട്ടവരുടെ മൊഴിയെടുത്ത ശേഷം വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവം നടന്നതു തമിഴ്നാടിന്റെ അധികാരപരിധിയിൽപ്പെട്ട കടലിലായതിനാൽ കേസ് ചെന്നൈ ബ്രോഡ്വേ റോഡിലുള്ള ബി-5 ഹാർബർ സ്റ്റേഷനു കൈമാറി. കൊച്ചി കഴിഞ്ഞാൽ കേരളത്തിലെ മറ്റെല്ല കോസ്റ്റൽ സ്റ്റേഷനുകൾക്കും തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് അധികാരപരിധി.
ശനിയാഴ്ച നടന്ന കപ്പലപകടം വിഴിഞ്ഞത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ ഉൾക്കടലിലായതാണ് ഡിജി ഓഫ് ഷിപ്പിംഗ് അന്വേഷണം ഏറ്റെടുക്കാൻ കാരണം. കൊല്ലം ശക്തികുളങ്ങരസ്വദേശി രാജേഷ് മാത്യുവിന്റെ സെന്റ് ജോസഫ് എന്ന ബോട്ടിലാണ് ഒമാനിൽനിന്ന് കൊളംബോയ്ക്ക് പോവുകയായിരുന്ന പനാമ രജിസ്ട്രേഷനുള്ള വിയറ്റ് നാമിന്റെ സോളിസ് എന്ന കപ്പൽ ഇടിച്ചു കയറിയത്.
ബോട്ടിൽ ഉണ്ടായിരുന്ന 16 തൊഴിലാളികളിൽ ഒൻപത് പേർ രക്ഷപ്പെട്ടെങ്കിലും രണ്ടു പേരെ കാണാതാവുകയായിരുന്നു. ഇവർക്കായി കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലും ഫലം കണ്ടില്ല. രക്ഷപ്പെട്ടവരിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നാലു തമിഴ്നാട്ടുകാർ ഡിസ് ചാർജ് വാങ്ങി തുടർചികിത്സക്കായി തമിഴ്നാട്ടിലേക്ക് മടങ്ങി.
പരിക്ക് ഭേദമാകുന്ന മുറയ്ക്കു പശ്ചിമ ബംഗാൾ സ്വദേശികളും നാട്ടിലേക്കു മടങ്ങുമെന്നു തീരദേശ പോലീസ് അറിയിച്ചു