തുറവൂർ: വിനോദസഞ്ചാരികളെ മാടിവിളിച്ച് ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സുന്ദരതീരം എന്ന വിശേഷണമുള്ള കാക്കത്തുരുത്തെന്ന സുന്ദരദ്വീപ്. എറണാകുളം-ആലപ്പുഴ അതിർത്തിയിൽ, നഗരങ്ങളുടെ തിരക്കും ബഹളവും മാറ്റിവച്ച് വെറും 45 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ഒരു കൊച്ചുലോകമുണ്ട് -വെള്ളത്താൽ നാലുവശവും ചുറ്റപ്പെട്ട കാക്കത്തുരുത്ത്. കാലം നിശബ്ദമായി നിൽക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന ഈ ഗ്രാമം ഇന്നും കേരളത്തിന്റെ ആത്മാവിനെ സൂക്ഷിച്ചുവച്ചിരിക്കുന്ന അപൂർവ ഇടമാണ്. പാടവരമ്പുകളും നാട്ടുവഴികളും തഴച്ചുനിൽക്കുന്ന കൈതച്ചോലകളും വെള്ളത്തിൽ പ്രതിഫലിക്കുന്ന ആകാശവും ചേർന്ന് കാക്കത്തുരുത്തിനെ ഒരു ജീവനുള്ള ചിത്രമാക്കി മാറ്റുന്നു.
40 വർഷങ്ങൾക്ക് മുൻപ് കേരള ഗ്രാമങ്ങളിൽ കണ്ടിരുന്ന ഗ്രാമഭംഗി ഇന്നും ഇവിടെ അതേപടി അനുഭവിക്കാം. തുമ്പികളും പൂമ്പാറ്റകളും കുരുവികളും ദേശാടനപക്ഷികളും ഈ ദ്വീപിന്റെ സ്ഥിരം കൂട്ടുകാർ. പുലർച്ചെ മുതൽ സന്ധ്യവരെ പക്ഷികളുടെ ചിറകടിയും വെള്ളത്തിന്റെ മനോഹരമായ ചലനവും മാത്രമാണ് ഇവിടെ കേൾക്കുക.ഗ്രാമത്തിന്റെ രാത്രി മറ്റൊരു ലോകമാണ്. മിന്നാമിനുങ്ങുകൾ പാടവരമ്പുകളിൽ നക്ഷത്രങ്ങളായി തെളിയും. ചീവീടിന്റെയും മൂങ്ങയുടെയും പുള്ളുകളുടെയും ശബ്ദങ്ങൾ രാത്രിക്ക് താളമിടും.
നഗരങ്ങളിൽ നഷ്ടപ്പെട്ടുപോയ ശാന്തത ഇവിടെ ഇന്നും ജീവിച്ചിരിക്കുന്നു. തീർച്ചയായും ഇത് പഴമയിലേക്കുള്ള ഒരു യാത്രതന്നെയാണ്.പകൽ സമയങ്ങളിൽ നാട്ടുവഴികളിലൂടെ നടന്നു പോകാം, പാടവരമ്പത്ത് ചൂണ്ടയിട്ടോ വലവീശിയോ മീൻപിടിക്കാം. ചെറുവഞ്ചിയിലോ ചങ്ങാടത്തിലോ വെള്ളത്തിലൂടെ സഞ്ചരിക്കാം. കായലിൽ സൂര്യാസ്തമനം കാണാൻ ശിക്കാരാ ബോട്ടിൽ പോകുമ്പോൾ, ചുവപ്പും ഓറഞ്ചും കലർന്ന ആകാശം വെള്ളത്തിൽ പതിയുന്ന കാഴ്ച ജീവിതകാലം മുഴുവൻ മനസിൽ പതിഞ്ഞുനിൽക്കും.നാടൻ ഭക്ഷണത്തിന്റെ രുചിയും കാക്കത്തുരുത്തിന്റെ മറ്റൊരു മുഖമാണ്.
വെളിച്ചെണ്ണയിൽ പാകം ചെയ്ത കരിമീൻ, നാരൻ ചെമ്മീൻ, കക്ക, ഞണ്ട്, താറാവ്, ബീഫ് വിഭവങ്ങൾ, മീൻകറി, സാമ്പാർ, അവിയൽ, ചോറ് എല്ലാം സ്നേഹത്തോടെ വിളമ്പുന്ന രുചികൾ. വൈകുന്നേരങ്ങളിൽ ചൂടുചായയും പഴംപൊരിയും ഈ അനുഭവത്തിന് നിറംകൂട്ടും.നാഷണൽ ജിയോഗ്രാഫിക് ട്രാവൽ മാഗസിൻ ലോകത്തിലെ ഏറ്റവും മനോഹരമായ 24 സ്ഥലങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തതോടെ, ഈ കൊച്ചുഗ്രാമം ലോക ടൂറിസം ഭൂപടതതിലും ഇടം നേടി. എന്നാൽ, കാക്കത്തുരുത്തിന്റെ യഥാർഥ സൗന്ദര്യം പുരസ്കാരങ്ങളിലല്ല മറിച്ച് അതിന്റെ നിശബ്ദതിലും മനുഷ്യരിലും പ്രകൃതിയിലുമാണ്.
എരമല്ലൂരിനടുത്തുള്ള ബോട്ട് ജെട്ടിയിൽനിന്ന് ചെറുബോട്ടിൽ ദ്വീപിലേക്കുള്ള യാത്ര തന്നെ ഒരനുഭവമാണ്. കാക്കത്തുരുത്ത് വെറും ഒരു വിനോദസഞ്ചാര കേന്ദ്രമല്ല, ഗ്രാമീണ ജീവിതത്തിന്റെ ആത്മാവിനെ ഇന്നും ജീവനോടെ സൂക്ഷിക്കുന്ന ഒരു ദ്വീപാണ്. നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറിനിൽക്കാൻ ആഗ്ര ഹിക്കുന്നവരെ വെള്ളത്തിനുള്ളിൽ വിരിയുന്ന അതിമനോഹര ഗ്രാമമായ കാക്കത്തുരുത്ത് കാത്തിരിക്കുന്നു.
Tags : NattuVishasham DistrictNews