മതിൽനിർമാണം സജീവ് ജോസഫ് എംഎൽഎ തടയുന്നു.
പാലക്കയംതട്ട്: പാലക്കയംതട്ടിൽ നിർമാണത്തിലിരിക്കുന്ന റിസോർട്ടിന് സമീപം ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ റവന്യൂഭൂമി തകർത്ത് നിയമരഹിതമായ മതിൽ നിർമിക്കുന്നത് സജീവ് ജോസഫ് എംഎൽഎ തടഞ്ഞു. ഇന്നലെ രാവിലെ ഒന്പതോടെയാണ് എംഎൽഎയും സംഘവും എത്തിയത്.
റിസോർട്ട് പ്രവൃത്തി നടക്കുന്നതിന് സമീപത്തായിരുന്നു കൈയേറ്റം. റിസോർട്ടിനോട് ചേർന്ന് ചെങ്കുത്തായി കിടക്കുന്ന ഭൂമിയിൽ ആവശ്യമായ അനുമതികളൊന്നുമില്ലാതെ മണ്ണും പാറയും നീക്കം ചെയ്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. ആദ്യം തൊഴിലാളികൾ അനുസരിക്കാതെ വന്നപ്പോൾ എംഎൽഎ സൈറ്റ് മാനേജരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രവൃത്തി നിർത്താമെന്ന് സമ്മതിക്കുകയായിരുന്നു.
നിർമാണവുമായി ബന്ധപ്പെട്ട് നിരവധി അപാകതകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. പാലക്കയംതട്ടിന്റെ സ്വാഭാവിക ഭൂപ്രകൃതിയെയും ദൃശ്യഭംഗിയെയും വ്യൂ പോയിന്റിനെയും മറയ്ക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ മുകൾനില നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ ആശങ്കകൾ ഗൗരവമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ഷാജി പാണക്കുഴി , ടോമി കുമ്പിടിയാമാക്കൽ തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.