കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് കൽപ്പറ്റയ്ക്കടുത്ത് മടക്കിമലയിൽ സൗജന്യമായി ലഭ്യമാകുന്ന 50 ഏക്കർ ഭൂമിയിൽ സ്ഥാപിക്കണമെന്ന മുറവിളിയോട് പ്രതികരിക്കാതെ തെക്കേ വയനാട്ടിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും.
അതേസമയം മെഡിക്കൽ കോളജ് സ്ഥിരനിർമാണം മാനന്തവാടിയിൽത്തന്നെയെന്ന് ഉറപ്പിക്കുന്നതിന് കർമനിരതരായിരിക്കയാണ് വടക്കേവയനാട്ടിലെ വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും ജനപ്രതിനിധികളും. ജില്ലയുടെ എല്ലാ ഭാഗങ്ങളിൽനിന്നും എളുപ്പം എത്താവുന്ന പ്രദേശമാണ് കോട്ടത്തറ പഞ്ചായത്തിൽപ്പെട്ട മടക്കിമല.
ഇവിടെ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് വിട്ടുകൊടുക്കാൻ സന്നദ്ധമായ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി മാസങ്ങളായി രംഗത്തുണ്ട്. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആക്ഷൻ കമ്മിറ്റി മെഡിക്കൽ കോളജ് വിഷയത്തിൽ ഈയിടെ കളക്ടറേറ്റ് പടിക്കൽ ഉപവാസവും സംഘടിപ്പിച്ചിരുന്നു.
മാനന്തവാടി അന്പുകുത്തിയിൽ വനം വകുപ്പിന്റെ കൈവശമുള്ള 28 ഏക്കർ ഭൂമി മെഡിക്കൽ കോളജ് നിർമാണത്തിന് വിട്ടുകിട്ടുന്നതിന് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് നീക്കം നടന്നിരുന്നു. എന്നാൽ അന്പുകുത്തിയിലെ ഭൂമി മെഡിക്കൽ കോളജ് നിർമാണത്തിന് യോജിച്ചതല്ലെന്നാണ് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞത്.
ഈ പശ്ചാത്തത്തിലും മെഡിക്കൽ കോളജിന് മടക്കിമലയിലെ ഭൂമി ഉപയോഗപ്പെടുന്നതിനെക്കുറിച്ച് തെക്കേ വയനാട്ടിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടി നേതാക്കളും മറ്റും മിണ്ടുന്നില്ല. യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി മാത്രമാണ് മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥപിക്കണമെന്ന ആവശ്യം ഉയർത്തിയത്.
കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സിപിഎം, സിപിഐ, ബിജെപി, കേരള കോണ്‍ഗ്രസ്-എം തുടങ്ങിയ പാർട്ടികളുടെ ജില്ലാ നേതാക്കളിൽ പലരും വൈത്തിരി, ബത്തേരി താലൂക്കുകൾ ഉൾപ്പെടുന്ന തെക്കേ വയനാട്ടിൽനിന്നുള്ളവരാണ്. ഇവരിൽ ആരും ആക്ഷൻ കൗണ്‍സിലിന് പ്രത്യക്ഷ പിന്തുണ പ്രഖ്യാപിക്കാനോ മെഡിക്കൽ കോളജ് നിർമാണം മടക്കിമലയിൽ നടത്തുന്നതിലെ സാധ്യത പരിശോധിക്കുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുന്നതിനോ തയാറാകുന്നില്ല.
കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎയുമായ കൃഷി മന്ത്രി ടി. സിദ്ദിഖ്, ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ എന്നിവരും മെഡിക്കൽ കോളജ് ഭൂമി വിഷയത്തിൽ മൗനത്തിലാണ്. ഇത് ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നുണ്ട്. മെഡിക്കൽ കോളജ് നിർമാണം എവിടെയാകണമെന്നതിൽ തെക്കേ വയനാട്ടിലെ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്.
2012ലെ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് ഗവ. മെഡിക്കൽ കോളജിന് 14 വർഷം കഴിഞ്ഞിട്ടും ഭൂമി കണ്ടെത്താൻ കഴിയാത്തത്തിൽ ജനങ്ങൾക്കിടിൽ പ്രതിഷേധം ശക്തമാണ് നിലവിൽ മാനന്തവാടിയിലാണ് മെഡിക്കൽ കോളജ്. 2021 ഫെബ്രുവരി 12ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് മാനന്തവാടി ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയത്.
മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ഉപാധികളോടെ സൗജന്യമായി വിട്ടുകൊടുക്കാൻ തയാറായ 50 ഏക്കർ കാപ്പിത്തോട്ടം മെഡിക്കൽ കോളജിന് ഏറ്റെടുത്ത് നേരത്തേ സർക്കാർ ഉത്തരവായതാണ്. 2015 ജൂലൈ 14ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മെഡിക്കൽ കോളജിന് ശിലാസ്ഥാപനവും നടത്തി. എന്നാൽ പിന്നീടുവന്ന എൽഡിഎഫ് സർക്കാർ മെഡിക്കൽ കോളജിന് മടക്കിമല ഭൂമി ഉപയോഗപ്പെടുത്തേണ്ടെന്നാണ് തീരുമാനിച്ചത്.
പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇതിനു കാരണമായി പറഞ്ഞത്. സ്ഥാപനത്തിന് വേറേ ഭൂമി കണ്ടെത്തുന്നതിന് ഇതിനു പിന്നാലെ തുടങ്ങിയ നീക്കങ്ങളാണ് ഇനിയും എങ്ങും എത്താതെ നിൽക്കുന്നത്. മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജ് പ്രവർത്തക്കുന്ന സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളജിന് ഏറ്റവും യോജ്യം മാനന്തവാടിയാണെന്നാണ് ദിവസങ്ങൾ മുന്‍പ് ചേർന്ന മാനന്തവാടി മുനിസിപ്പിൽ കൗണ്‍സിൽ യോഗം അഭിപ്രായപ്പെട്ടത്. മെഡിക്കൽ കോളജിന് 25 ഏക്കർ ഭൂമി വിട്ടുകൊടുക്കാൻ പാരിസണ്‍സ് എസ്റ്റേറ്റ് മാനേജ്ന്റെ സന്നദ്ധമാണെന്ന വിവരം മുനിസിപ്പൽ ചെയർമാൻ കൗണ്‍സിലിനെ അറിയിക്കുകയുമുണ്ടായി.
മാറ്റി സ്ഥാപിക്കുന്ന മുറയ്ക്ക് നഗരസഭാകാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടം മെഡിക്കൽ കോളജ് ഹോസ്റ്റൽ ആവശ്യത്തിന് വിട്ടുകൊടുക്കാമെന്ന നിലപാടും മുനിസിപ്പൽ കൗണ്‍സിൽ സ്വീകരിച്ചിട്ടുണ്ട്. മുന്‍പ് മെഡിക്കൽ കോളജിന് മടക്കിമലയിൽ വിട്ടുകൊടുത്ത ഭൂമിയുടെ നിയമപരമായ അവകാശം ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് കോടതി മുഖേന തിരിച്ചുപിടിച്ചിട്ടുണ്ട്. എങ്കിലും മെഡിക്കൽ കോളജിനുവേണ്ടി ഭൂമി വീണ്ടും വിട്ടുകൊടുക്കാമെന്ന് ട്രസ്റ്റ് അധികൃതർ ആക്ഷൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
ഈ സാധ്യത ഉപയോഗപ്പെടുത്താത്തിന് തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവർ ജനങ്ങളോട് പറയണമെന്ന ആവശ്യം ആക്ഷൻ കമ്മിറ്റി ഉന്നയിക്കുന്നുണ്ട്.
Tags : Local News Nattuvishesham Wayanad