ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിനു സമീപം നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിനു മുകളിൽകയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെയും യുവതിയെയും സാഹസികമായി താഴെയിറക്കി ഗാന്ധിനഗർ പോലീസും അഗ്നിരക്ഷാ സേനാ സംഘവും.
കോട്ടയം മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ എസ് ഐ കെ. നാജി, കെട്ടിട നിർമാ ണത്തിനായി സ്ഥാപിച്ച കമ്പിവഴി വലിഞ്ഞുകയറി മൂന്നാം നിലയിലെത്തി ജീവനൊടുക്കാൻ കയറിയ യുവാവിനെ സാഹസികമായി പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്എച്ച്ഒ എം.കെ. രാജേഷ്, എഎസ്ഐ ദിലീപ് വർമ എന്നിവരും അഗ്നിരക്ഷാ യൂണിറ്റ് സംഘവും ചേർന്നാണ് താഴെ ഇറക്കിയത്.
കണ്ണൂർ അരിങ്ങാലയൻ സുനിത് (30), ചിറ്റാർ സ്വദേശിനി മോനിഷ (26) എന്നിവരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരായി എത്തിയ ഇവർ അടുപ്പത്തിലാകുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനേത്തുടർന്നാണ് ആത്മഹത്യാഭീഷണിയെന്നാണ് സൂചന.
കെട്ടിടത്തിനു മുകളിൽ കയറിയ സുനിത്, മോനിഷയെ വിളിച്ചുവരുത്തുകയായിരുന്നു. അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് കോട്ടയം അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്തെത്തി. തുടർന്ന് പോലീസ് സംഘം കെട്ടിടം വളഞ്ഞു. ഇതിനിടെ നിർമാണത്തിനായി കെട്ടിയ കമ്പിയിലൂടെ എസ്ഐ കെ. നാജി മുകളിലേക്ക് കയറി സുനിത്തിനെ പിടികൂടി. പിന്നാലെയെത്തി പോലീസ് സംഘം മോനിഷയെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
Tags : Local News Nattuvishesham Kottayam