കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പാരലൽ പാർക്കിംഗ് സംവിധാനത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകൾ.
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ പാരലല്‍ പാര്‍ക്കിംഗ് സംവിധാനം അടിയന്തരമായി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പാരല്‍ പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. പഴയ പാര്‍ക്കിംഗ് രീതി ഒഴിവാക്കി സ്റ്റേഷനിലെ കെട്ടിടത്തിന് അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയശേഷം തിരികെ റിവേഴ്സ് എടുത്ത് റോഡിലേക്ക് ഇറങ്ങിപ്പോകുന്ന രീതിയിലാണു നിലവിലെ ക്രമീകരണം.
പുതിയ ക്രമീകരണം നടപ്പാക്കിയ ദിവസം മുതല്‍ പരാതികള്‍ വ്യാപകമാണ്. ദീര്‍ഘദൂര യാത്രക്കാരുടെ ഭാഗത്തുനിന്നുമായിരുന്നു ആദ്യം ആക്ഷേപം. വിവിധ സ്ഥലങ്ങളില്‍നിന്നു ദീര്‍ഘദൂര സ്ഥലങ്ങളിലേക്കു പോകുന്നതിനായി സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകള്‍ക്കു കോട്ടയത്തുനിന്ന് ആരംഭിക്കുന്ന ബസുകള്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് പിടിക്കാന്‍ സാധിക്കുന്നില്ല. ഇതോടെ ഇത്തരം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെയിറക്കി പിന്നില്‍ നിര്‍ത്തിയശേഷം മടങ്ങും. സ്റ്റാന്‍ഡില്‍ ബസ് കാത്തുനിൽക്കുന്ന യാത്രക്കാര്‍ക്കു ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറിവരുന്നതു കാണാന്‍ സാധിക്കില്ല.
സ്റ്റാന്‍ഡിലെ കസേരകളില്‍ ഇരിക്കുന്ന പല യാത്രക്കാര്‍ക്കും ലോഫ്ലോര്‍, പ്രീമിയം ബസുകള്‍ വന്ന് സ്റ്റാന്‍ഡില്‍ കയറിയിറങ്ങി പോകുന്ന കാര്യവുമറിയുന്നില്ല. ബസുകള്‍ വന്നുപോകുന്ന കാര്യം മൈക്ക് അനൗണ്‍സ്മെന്റിലൂടെ അറിയിക്കുമെങ്കിലും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നില്ല.
തുടര്‍ന്നുള്ള പരാതികള്‍ ഡ്രൈവര്‍മാരുടെ പക്കല്നിന്നുമായിരുന്നു. സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്ന ബസുകള്‍ പിന്നോട്ട് എടുക്കുമ്പോള്‍ ഡ്രൈവര്‍ക്കു പുറകില്‍ ആളോ, മറ്റ് ബസുകളോ ഉണ്ടോയെന്നു കൃത്യമായി കാണാന്‍ സാധിക്കില്ല. ഹോണ്‍ മുഴക്കിയാലും യാത്രക്കാര്‍ ശ്രദ്ധിക്കാത്ത അവസ്ഥയാണ്. ഇതോടെ കണ്ടക്ടര്‍ ഇറങ്ങി യാത്രക്കാരെ മാറ്റിനിര്‍ത്തി വിസിലടിച്ചാണു ബസുകള്‍ പിന്നോട്ടെടുക്കുന്നത്. രാത്രികാലങ്ങളിലാണു ബസുകള്‍ പിന്നോട്ടെടുക്കാന്‍ ഏറെയും ബുദ്ധിമുട്ട് അനുഭവപ്പെടന്നതെന്ന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പറയുന്നു.
രാവിലെ 8.30മുതല്‍ 10 വരെയുള്ള സമയത്തും വൈകുന്നേരം നാലു മുതല്‍ 6.30വരെയുള്ള സമയത്തും നിരവധി ബസുകള്‍ സ്റ്റാന്‍ഡിലേക്കു വരുന്നതിനാല്‍ പലപ്പോഴും ബസുകള്‍ പിന്നോട്ടെടുക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം സ്റ്റാന്‍ഡിലേക്ക് എത്തുന്ന മറ്റു ബസുകള്‍ പിന്നിലെത്തിയിട്ടുണ്ടാകും.
ഇതിനു പുറമേ പാരല്‍ പാര്‍ക്കിംഗ് നടത്തിയിരിക്കുന്ന ഒന്നിലധികം ബസുകള്‍ ഒരേസമയം പിന്നോട്ടെടുക്കുമ്പോള്‍ ഗതാഗതക്കുരുക്ക് പതിവാണ്. ഇതോടെ പലപ്പോഴും ബസ് ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കമാകും. ഈ സാഹചര്യത്തില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് എത്തി വിസില്‍ മുഴക്കി മാര്‍ഗനിര്‍ദേശം നൽകിയാണ് ഓരോ ബസും സ്റ്റാന്‍ഡിലേക്കും പുറത്തേത്തും വിടുന്നത്.
പ്രിയദര്‍ശിനി പദ്ധതികൂടി ആരംഭിച്ചതോടെ സ്റ്റാന്‍ഡില്‍ വലിയ തോതില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. പുതിയ ക്രമീകരണം സ്റ്റാന്‍ഡില്‍ ട്രാഫിക് കുരുക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് അടിയന്തരമായി പാരലല്‍ പാര്‍ക്കിംഗ് ഒിവാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam