കൽപ്പറ്റ: ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹ്യസാന്പത്തിക പരിവർത്തനവും ലക്ഷ്യമിട്ട് ബജറ്റിൽ പ്രഖ്യാപിച്ച വയനാട് ട്രൈബൽ സർവകലാശാലയ്ക്കായി പ്രിയങ്കാഗാന്ധി എംപി നടത്തിയത് സമാനതകളില്ലാത്ത ഇടപെടൽ.
ഗോത്രജനവിഭാഗങ്ങളുടെ സാംസ്ക്കാരിക പൈതൃകവും പരന്പരാഗത വിജ്ഞാന സന്പ്രദായങ്ങളും അവരുടെ വികസനാഭിലാഷങ്ങളും അംഗീകരിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രിയങ്കാഗാന്ധി എംപി വയനാട് ഉൾപ്പെടെയുള്ള മണ്ഡലത്തിലെ ഗോത്രജനവിഭാഗങ്ങളുടെ ജീവിതങ്ങൾ നേരിട്ടറിയാൻ അവരുടെ ഉന്നതികളിൽ നിരവധി തവണ സന്ദർശനം നടത്തിയിരുന്നു.
ഗോത്രജനവിഭാഗ ക്ഷേമത്തിനായി ദീർഘവീക്ഷണത്തോട് കൂടിയുള്ള ആശയമായിരുന്നു എംപി മുന്നോട്ടുവച്ച ട്രൈബൽ യൂണിവേഴ്സിറ്റി എന്ന പദ്ധതി. യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ പ്രസ്തുത പദ്ധതിയെ ഉൾപ്പെടുത്താൻ നിർദേശം ൽകിയതും പ്രിയങ്കാഗാന്ധിയായിരുന്നു.
കിർത്താഡ്സ് പോലുള്ള ഏജൻസികളുമായി ബന്ധപ്പെട്ട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ സാധ്യതകളെ സംബന്ധിച്ചും എംപി വിലയിരുത്തുകൾ നടത്തിയിരുന്നു. ഗോത്രജനവിഭാഗങ്ങളിൽപ്പെട്ടവരുമായും ആ രംഗത്ത് പ്രവർത്തിക്കുന്നവരുമായും ബന്ധപ്പെടുകയും ഇത്തരമൊരു പദ്ധതിയുടെ സാധ്യതകളെ സംബന്ധിച്ച് എംപിയെന്ന നിലയിൽ അഭിപ്രായങ്ങളും നിർദേശങ്ങളും തേടുകയും ചെയ്തിരുന്നു. പ്രസ്തുത പദ്ധതിക്കായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ 50 കോടി രൂപയാണ് വകയിരുത്തിയിരുത്തിയിട്ടുള്ളത്.
തദ്ദേശീയ പഠനങ്ങൾ, ആദിവാസി സംരംഭകത്വം, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധ ശേഷി, ഭാവി ആവശ്യങ്ങൾക്കനുസൃതമായ നൈപുണ്യ വികസനം എന്നിവയ്ക്കായുള്ള ലോകോത്തര കേന്ദ്രമായി വിഭാവനം ചെയ്യുന്ന യൂണിവേഴ്സിറ്റി ആദിവാസി സമൂഹങ്ങളുടെ സന്പന്നമായ സംസ്കാരിക പാരന്പര്യവും വിജ്ഞാന സന്പ്രദായങ്ങളും സംരക്ഷിക്കുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ശിപാർശങ്ങൾ സമർപ്പിക്കുന്നതിനായി ഒരു വിദഗ്ധസമിതിയും രൂപീകരിക്കും.
Tags : Local News Nattuvishesham Wayanad