കുറവിലങ്ങാട് ഇടവകയിലെ ചെറുകരപ്പാറയിൽ നവീകരിച്ച തിരുഹൃദയ കപ്പേളയുടെ ആശീർവാദം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു.
കുറവിലങ്ങാട്: സഭയെ ഊമയാക്കാതിരിക്കാൻ തിരുഹൃദയ ഭക്തിയുടെ പ്രചാരകരായി മാറണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ നവീകരിച്ച ചെറുകരപ്പാറ തിരുഹൃദയ കപ്പേളയുടെ ആശീർവാദം നിർവഹിക്കുകയായിരുന്നു ബിഷപ്. സുവിശേഷം പറയാതിരിക്കുന്ന വീടുകൾ മൗനമായി മാറും. സുവിശേഷം നിരന്തരം വായിക്കപ്പെടണം. സുവിശേഷങ്ങളുടെ സാരസംഗ്രഹമാണ് തിരുഹൃദയം. വേദപാഠം ഈശോയുടെ സ്വരമാണ് സമ്മാനിക്കുന്നത്. തിരുസഭയുടെ ആധ്യാത്മികതയുടെ അടിസ്ഥാന ശിലയാണ് തിരുഹൃദയ ഭക്തി എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയൻചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ചൂരക്കൽ, ഫാ. ജോവാനി കുറുവാച്ചിറ , ഫാ. ജോർജ് ചാത്തൻകുന്നേൽ , ഫാ. മാത്യു കവളംമാക്കൽ എന്നിവർ സഹകാർമികരായി.