Kerala
കോട്ടയം: ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.
കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരേ വിമർശനവുമായി ഷോൺ ജോർജും പി.സി. ജോർജും രംഗത്തുവന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബിൽ മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മാണി സി. കാപ്പനെയും ഷോൺ പരിഹസിച്ചു. 65000ൽ പരം വോട്ട് കാപ്പന് എവിടന്നു കിട്ടുമെന്നു പറഞ്ഞാൽ നന്നായിരുന്നു. കാപ്പന്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർഥന. കാപ്പനു ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്കു കിട്ടുമെന്നും ഭൂരിപക്ഷം എത്രയെന്നു പറയില്ലെന്നും ഷോൺ കൂട്ടിച്ചേര്‍ത്തു.
Kerala
കോട്ടയം: മാനവരക്ഷയ്ക്കായി കുരിശില്‍ ജീവന് അര്‍പ്പിച്ച ക്രിസ്തുവിന്റെ ഉദാത്തമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.
ദേവാലയങ്ങളില്‍ ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ നടക്കും. തിരുവനന്തപുരം പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും തോമസ് ജെ. നെറ്റോയും മാർ തോമസ് തറയിലും പങ്കെടുത്തു.
സെന്റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിലേക്ക് കടന്നുവന്ന വിശ്വാസസമൂഹം ക്രൂശിതനു പിന്നാലെ പ്രാര്‍ഥനാമന്ത്രങ്ങളുമായി കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങള്‍ ധ്യാനിച്ച് പരിഹാര പ്രദക്ഷിണം നടത്തും.
പ്രമുഖ തീർഥാടക കേന്ദ്രങ്ങളായ മലയാറ്റൂർ, എഴുകുംവയല്‍, തുമ്പച്ചി, വല്യച്ചൻ മല തുടങ്ങിയവയടക്കം വിവിധ ജില്ലകളിലെ കുരിശുമലകളിലേക്ക് ആയിരങ്ങള്‍ കുരിശിന്റെ വഴിയുമായി നടന്നുനീങ്ങും.
International
ജറൂസലെം: ജറൂസലെമിലെ തിരുവുത്ഥാന പള്ളിയിൽ വിശുദ്ധ വാരത്തിലെ വരുംദിവസങ്ങളിലും ഉയിർപ്പുതിരുനാൾ ദിനത്തിലും തിരുക്കർമങ്ങൾ നടത്താൻ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബതിസ്ത പിസബല്ലയുടെ നേതൃത്വത്തിലുള്ള സഭാധികൃതർക്ക് അനുമതി നൽകുമെന്ന് ഇസ്രേലി സർക്കാർ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ വിശ്വാസികൾക്കു പ്രവേശനമുണ്ടായിരിക്കില്ല. പകരം, തിരുക്കർമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ഇതു സംബന്ധിച്ച് ഇന്നലെ കർദിനാൾ പിയർബതിസ്ത പിസബല്ലയുടെ നേതൃത്വത്തിൽ സഭാധികൃതരും ഇസ്രേലി പോലീസും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് വരുംദിവസങ്ങളിൽ വിശുദ്ധ സ്ഥലത്തെ പള്ളികളിൽ പ്രാർഥന നടത്താൻ അനുമതി നൽകുമെന്ന് സർക്കാർ അറിയിച്ചത്.
ലാറ്റിൻ പാത്രിയാർക്കീസും ജറൂസലെമിലെ പോലീസ് കമാൻഡറും തമ്മിൽ ഇന്നലെ രാവിലെ നടന്ന ചർച്ച ഊഷ്മളമായിരുന്നുവെന്ന് ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.
സുരക്ഷാ കാരണങ്ങളാലാണു പള്ളിക്കുള്ളിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള തിരുക്കർമങ്ങൾക്ക് അനുമതി നൽകാതിരുന്നതെന്നും കഴിഞ്ഞദിവസവും തിരുവുത്ഥാന പള്ളിക്കു സമീപം ഇറാനിൽനിന്നുള്ള മിസൈലിന്റെ അവശിഷ്ടം പതിച്ചതായും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൂണ്ടിക്കാട്ടി.
ലാറ്റിൻ പാത്രിയാർക്കീസിനെയും സംഘത്തെയും പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതിൽനിന്നു തടഞ്ഞ സംഭവത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ തുടങ്ങി നിരവധി പാശ്ചാത്യ നേതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു.
ഇസ്രേലി സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ ഇറ്റാലിയൻ സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിഷയത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുകയും ചെയ്തു.
നൂറ്റാണ്ടുകൾക്കിടെ ഇതാദ്യമായാണു തിരുവുത്ഥാന പള്ളിയിൽ വിശുദ്ധ നാടിന്റെ ചുമതലയുള്ള സഭാധ്യക്ഷന്മാർക്ക് ഓശാന ഞായറാഴ്ച പ്രവേശനം നിഷേധിക്കുന്നത്.
ലാറ്റിൻ പാത്രിയാർക്കീസ് ഓശാന ഞായറാഴ്ചത്തെ തിരുകർമ്മങ്ങൾ നടത്തിയത് കെദ്രോൻ തോടിനു സമീപം ഗത്സമേനിയിലുള്ള ‘സർവരാജ്യങ്ങളുടെയും പള്ളി’യിലാണ്. പതിനായിരങ്ങൾ പങ്കെടുക്കാറുള്ള കുരുത്തോല പ്രദക്ഷിണവും ഇത്തവണ റദ്ദാക്കേണ്ടിവന്നിരുന്നു.
International
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്ന വിശേഷണമുള്ള മൊണാക്കോയില്‍ ലെയോ മാർപാപ്പ സന്ദർശനം നടത്തി. ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ യാത്രതിരിച്ച മാർപാപ്പ പ്രാദേശികസമയം രാവിലെ ഒന്‍പതിനാണ് 500 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയിലെത്തിയത്.
ആൽബർട്ട് രണ്ടാമൻ രാജകുമാരനും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു. പ്രിൻസസ് പാലസിന്റെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യവെ, സമ്പന്നരുടെ പറുദീസ എന്നറിയപ്പെടുന്ന മൊണാക്കോയിലെ ജനങ്ങളോട് തങ്ങളുടെ സമ്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
ആയുധങ്ങളേക്കാൾ കൂടുതൽ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധവും സംഘർഷങ്ങളും ലോകത്തെ തകർക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്റെ പാത പിന്തുടരണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഗർഭച്ഛിദ്രം പോലുള്ള വിഷയങ്ങളിലെ സഭയുടെ നിലപാടുകളെക്കുറിച്ചും മാർപാപ്പ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ആധുനികകാലത്തെ വെല്ലുവിളികൾക്കിടയിലും വിശ്വാസം മുറുകെ പിടിക്കാൻ അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.
തുടർന്ന് മൊണാക്കോയിലെ കത്തീഡ്രൽ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സന്ദർശിച്ച മാർപാപ്പ അവിടെ പ്രാർഥനകൾക്കു നേതൃത്വം നൽകി. പിന്നീട് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ആൽബർട്ട് രാജകുമാരനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ ആഗോള സമാധാന ചർച്ചകളും വിഷയമായി. ഒന്‍പത് മണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം വൈകുന്നേരത്തോടെ മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി.
കത്തോലിക്കാവിശ്വാസം ഔദ്യോഗിക മതമായി നിലനിൽക്കുന്ന ചുരുക്കം യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണു മൊണാക്കോ. ഈ വർഷത്തെ ആദ്യത്തെ അപ്പസ്തോലിക യാത്ര, ലോകത്തെ രണ്ടാമത്തെ ചെറു രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം, വിശുദ്ധ വാരത്തിന് മുന്നോടിയായുള്ള അപ്പസ്തോലിക സന്ദര്‍ശനം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഒരു ദിവസം മാത്രം നീണ്ടുനിന്ന ഈ യാത്രയ്ക്കുണ്ട്.
"വഴിയും സത്യവും ജീവനും ഞാനാണ്" എന്ന തിരുവചനഭാഗമാണ് ഈ അപ്പസ്തോലികയാത്രയിൽ ആപ്തപവാക്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1982ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയാണ് ഇതിനുമുന്‍പ് മൊണാക്കോ സന്ദര്‍ശിച്ചിട്ടുള്ളത്. മൊണാക്കോയിലെ ആകെ ജനസംഖ്യ 40,000ത്തിൽ താഴെയാണ്. ഇതില്‍ 80 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്.
ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അങ്കോള, ഇക്വാറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ജൂൺ ആറു മുതൽ 12 വരെ സ്പെയിനും സന്ദർശിക്കും.
International
ജറൂസലെം: പുണ്യനഗരമായ ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈലിന്റെ അവശിഷ്ടം വീണത് ആശങ്കയ്ക്കിടയാക്കി.
പള്ളിക്കു സമീപമുള്ള ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് കെട്ടിടത്തിനുമുകളിലാണ് ഇന്നലെ പുലർച്ചെ മിസൈലിന്റെ അവശിഷ്ടം പതിച്ചത്. ഇതിനുപുറമെ അൽ-അഖ്സ മോസ്കിനു സമീപമുള്ള ടെമ്പിൾ മൗണ്ടിലും മിസൈൽ വീണതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജറൂസലെമിലെ ഓഫീസിനു സമീപവും മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. ജറൂസലെമിലെ പുണ്യസ്ഥലങ്ങളിൽ മിസൈലുകൾ വിക്ഷേപിച്ച ഇറാന്റെ നടപടിയെ ഇസ്രയേൽ സർക്കാർ അപലപിച്ചു.
ജറൂസലെം പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനുമായി താൻ സംസാരിച്ചെന്നും ഇറാൻ കരുതിക്കൂട്ടി രാഷ്ട്രീയലക്ഷ്യങ്ങൾക്കുനേരേയും ക്രൈസ്തവ, മുസ്ലിം, യഹൂദ ആരാധനാലയങ്ങൾക്കുനേരേയും ആക്രമണം നടത്തുകയാണെന്നും ഇസ്രേലി വിദേശകാര്യമന്ത്രി ഗിദെയോൻ സാർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനെതിരേ യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചതോടെ സുരക്ഷ മുൻനിർത്തി തിരുവുത്ഥാന പള്ളി അടച്ചിട്ടിരിക്കുകയാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്രയും ദിവസം ഈ തീർഥാടനദേവാലയം അടച്ചിടുന്നത്. വിശുദ്ധവാരത്തിലെങ്കിലും പള്ളി തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
National
ഭുവനേശ്വർ: ഒഡീഷയിൽ കത്തോലിക്കാ ദേവാലയത്തിനുനേരേ ആക്രമണം. റായഗഡ ജില്ലയിലെ ദെംഗാസ്വാർഗി ഗ്രാമത്തിലെ സെന്റ് പൗള മോണ്ടെൽ പള്ളിക്കു നേരേയാണ് കഴിഞ്ഞദിവസം തീവ്ര ഹിന്ദുത്വവാദികളായ ഗ്രാമവാസികൾ ആക്രമണം നടത്തിയത്.
പള്ളിയുടെ മുഖവാരം തകർത്ത അക്രമിസംഘം വാതിൽ തല്ലിത്തകർത്ത് അകത്തുകയറി അൾത്താരയും തിരുസ്വരൂപങ്ങളും നശിപ്പിക്കുകയും വിശുദ്ധ വസ്തുക്കൾ പുറത്തേക്കു കൊണ്ടുപോയി തീയിടുകയും ചെയ്തു.
സംഭവദിവസം രാത്രി ഏഴോടെ ഒരുസംഘം ഗ്രാമവാസികൾ സംഘടിച്ചെത്തി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് റായഗഡയിലെ കത്തീഡ്രൽ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു.
ഭയപ്പെട്ട കുടുംബാംഗങ്ങൾ തങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭയത്താൽ വീടുകൾക്കു പുറത്തിറങ്ങാൻ തയാറായില്ല. ഇതോടെ പിന്തിരിഞ്ഞുപോയ അക്രമിസംഘം രാത്രി ഒന്‍പതോടെ സ്ഥലത്തെ പള്ളിയിൽ സംഘടിച്ചെത്തി അതിക്രമം നടത്തുകയായിരുന്നു.
പള്ളിയുടെ പ്രധാന വാതിൽ തല്ലിത്തകർത്ത് അകത്തു കടന്ന സംഘം അൾത്താരയിൽ അതിക്രമം നടത്തുകയും മൂന്നു തിരുസ്വരൂപങ്ങളും കുരിശും കുരിശിന്റെ വഴിയുടെ ചിത്രങ്ങളും തകർക്കുകയും ചെയ്തു. വിശുദ്ധ വസ്ത്രങ്ങളും ബൈബിളും മറ്റ് പൂജ്യവസ്തുക്കളും പുറത്തേക്ക് കൊണ്ടുപോയി തീയിടുകയും ചെയ്തു. പള്ളിക്കുള്ളിലെ കസേരകൾ, ഫാനുകൾ, ലൈറ്റുകൾ എന്നിവ തല്ലിത്തകർത്ത അക്രമിസംഘം പള്ളിപ്പരിസരത്തെ കുഴൽക്കിണർ അശുദ്ധമാക്കി.
റായഗഡ് ബിഷപ് ആപ്ലിനാർ സേനാപതിയുടെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഒരു ക്രൈസ്തവ വിശ്വാസി സംഭാവന ചെയ്തതാണെങ്കിലും പള്ളി നിർമിച്ചത് അനധികൃതമായാണെന്ന് നേരത്തേ മുതൽ ഒരുസംഘം ഹിന്ദുത്വവാദികൾ ആരോപണമുന്നയിച്ചിരുന്നു. കൂടാതെ ക്രൈസ്തവർ വാഹനങ്ങൾ ഉപയോഗിക്കുന്നതും മിഷൻ പ്രദേശത്തെ സിസ്റ്റേഴ്സ് അടുത്തിടെ തങ്ങളുടെ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷിച്ചതുമാണ് തീവ്ര ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.
പോലീസിന്റെ നേതൃത്വത്തിൽ ഇരു സമുദായങ്ങളുടെയും പ്രതിനിധികൾ ചേർന്നു സമാധാനസമിതി രൂപീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമത്തിൽ പോലീസ് സാന്നിധ്യം തുടരും.
ക്രൈസ്തവർക്ക് പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകുമെന്നും അധികൃതർ ഉറപ്പുനൽകി. താത്കാലിക ക്രമീകരണമെന്ന നിലയിൽ ഗ്രാമത്തിലെ തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
District News
തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ജനറൽ സിനഡ് ഡൽഹി അതിഭദ്രാസന ആസ്ഥാനത്ത് സഭാ അധ്യക്ഷൻ സാമുവൽ മാർ തിയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ, മാനവഹൃദയങ്ങൾ അകന്നു പോകുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെ വാഹകരായി മാറാൻ സഭക്കും സഭാമക്കൾക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
22 വരെ ഗുഡ്ഗാവിലെ ഡൽഹി അതിഭദ്രാസന അസ്ഥാനത്താണ് ജനറൽ സിനഡ് നടക്കുന്നത്. ഡൽഹി അതിഭദ്രാസന ആർച്ബിഷപ് ജോൺ മാർ ഐറേനിയസ് അധ്യക്ഷത വഹിച്ചു. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ജോഷ്വാ മാർ ബർണബാസ് എപ്പിസ്കോപ്പ സ്വാഗതം ആശംസിച്ചു. സഭയിലെ എപ്പിസ്കോപ്പാമാർ, ഭദ്രാസന സെക്രട്ടറിമാർ, വിവിധ പോഷക സഘടനകളുടെ ഭാരവാഹികൾ തുടങ്ങി 500 ഓളം പ്രതിനിധികൾ ജനറൽ സിനഡിന്റെ ഭാഗമാണ് .
District News
നീറിക്കാട്: ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്ക പള്ളിയില്‍ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു തുടക്കമായി. ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന -ഫാ. ജിസ്മോന് പുത്തന്‍പറമ്പില്‍, തുടര്‍ന്നു ഫാ. ജോര്‍ജി കാട്ടൂര്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം.
നാളെ രാവിലെ ഒമ്പതു മുതല്‍ ഒന്നുവരെ കഴുന്ന് പ്രതിഷ്ഠ. വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന -ഫാ. ഷിബു വള്ളിയാംതടം, തുടര്‍ന്നു ധ്യാനം. 12നു രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന -ഫാ. പോള്‍ മുത്തൂറ്റില്‍. രാത്രി ആറു മുതല്‍ വാര്‍ഡുകള്‍തോറും ലൂര്‍ദ് മാതാവിന്റെ തിരുസ്വരൂപവുമായി പ്രയാണം, 7.30നു കിഴക്കേ കുരിശുപള്ളിയില്‍ ലദീഞ്ഞ്, തുടര്‍ന്നു ജപമാല പ്രദക്ഷിണം: ഫാ. ഷാജി പുല്ലാട്ടുമഠത്തില്.
13നു വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം -ഫാ. ബിബിന്‍ കണ്ടോത്ത്. 14നു രാവിലെ 6.30നു ഗ്രോട്ടോയില്‍ വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.45നു പ്രദക്ഷിണം -ഫാ. ലിജു മുളകുമറ്റത്തില്‍, ഫാ. ഷൈജു കല്ലുവെട്ടാംകുഴി, ഫാ. ജോണി കാഞ്ഞിരംപറമ്പില്‍. രാത്രി ഒമ്പതിനു തിരുനാള്‍ സന്ദേശം: ഫാ. തോമസ് ആനിമൂട്ടില്‍, വിശുദ്ധ കുര്‍ബാനയുടെ വാഴ്വ് -ഫാ. സൈമണ്‍ പുല്ലാട്ട്.
15നു രാവിലെ 6.45നു വിശുദ്ധ കുര്‍ബാന, 9.45ന് ആഘോഷമായ റാസയ്ക്ക് ഫാ. ആല്ബിന് പുത്തന്‍പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ലിജു മുളകുമറ്റത്തില്‍. ഫാ. ലിവിന് തെക്കേതുരുത്തുവേലില്‍, ഫാ. തോമസ് താഴത്തുവെട്ടത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. സന്ദേശം -ഫാ. ജിനു ആവണിക്കുന്നേല്‍, 12.30നു വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം- ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍. തുടര്‍ന്നു പ്രദക്ഷിണം -ഫാ. ഏബ്രഹാം തറത്തട്ടേല്‍, രാത്രി എട്ടിനു നാടകം.
കരിമ്പാനി പള്ളിയില്‍ തിരുനാള്‍
കരിമ്പാനി: ദിവ്യകാരുണ്യ ദേവാലയത്തില്‍ ദിവ്യകാരുണ്യനാഥന്റെ തിരുനാള്‍ 12, 13, 14, 15 തീയതികളില്‍ ആഘോഷിക്കും. 12ന് വൈകുന്നേരം 5.15ന് കൊടിയേറ്റ്. 5.30ന് വിശുദ്ധ കുര്‍ബാന. 6.30 ദിവ്യകാരുണ്യ പ്രദക്ഷിണം. 13ന് വൈകുന്നേരം 5.15ന് സെമിത്തേരി സന്ദര്‍ശനം, വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് സംഗീതസായാഹ്നം.
14ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന 6.15ന് പ്രദക്ഷിണം. രാത്രി ഒമ്പതിന് ഫ്യൂഷന്‍. പ്രധാന തിരുനാള്‍ ദിനമായ 15ന് രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന 6.30ന് പ്രദക്ഷിണം. രാത്രി 7.30ന് മാജിക് ഷോ.
District News
ചെങ്ങന്നൂർ: ചെറിയനാട് ലൂർദ്മാതാ റോമൻ കത്തോലിക്ക ദേവാലയത്തിലെ പാദുകാവൽ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. വികാരി ഫാ. ജോസ് വർഗീസ് കൊടിയേറ്റി. ഇന്ന് വിശുദ്ധ കുർബാന - പുനലൂർ രൂപത ചീഫ് കോ-ഓർഡിനേറ്റർ ഫാ. ബെനഡിക്ട് ജെ . തെക്കുവിള കാർമികനാകും. തുടർന്ന് ദൈവാനുഭവ ധ്യാനം. നാളെ വിശുദ്ധ കുർബാന മലങ്കര റീത്തിൽ - ചെറിയനാട് സെന്റ് ജൂഡ് മലങ്കര കത്തോലിക്ക തീർഥാടന പള്ളി വികാരി ഫാ. വർഗീസ് കൊച്ചുകളീക്കൽ കാർമികനാകും. തുടർന്ന് ദൈവാനുഭവ ധ്യാനം.
പത്തിനു രാവിലെ 7.30ന് ജപമാല, എട്ടിന് വിശുദ്ധ കുർബാന, വചനസന്ദേശം - കൊഴുവല്ലൂർ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. സഹായ റൂബിൻസ് മുഖ്യകാർമികനാകും. കടയിക്കാട് അറയ്ക്കലിൽ വൈകിട്ട് അഞ്ചിന് ജപമാല, ലിറ്റനി, നൊവേന. 5.30ന് ആഘോഷമായ വേസ്പര - ബിഷപ് സെക്രട്ടറി ഫാ. ജസ്റ്റിൻ സക്കറിയ മുഖ്യകാർമികനാകും. പുനലൂർ രൂപത കെസിവൈഎം ഡയറക്ടർ ഫാ. വിപിൻ സെബാസ്റ്റ്യൻ വചനസന്ദേശം നല്‍കും. തുടർന്ന് ദേവാലയത്തിലേക്ക് ആഘോഷമായ പ്രദക്ഷിണം.
പ്രധാന തിരുനാളായ 11നു രാവിലെ പത്തിന് ജപമാല ലിറ്റിനി, നൊവേന, പ്രസുദേന്തി വാഴിക്കൽ. തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹബലി - പുനലൂർ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വാസ് മുഖ്യകാർമികനാകും. പുനലൂർ രൂപത വൈസ് ചാൻസിലർ ഫാ. ക്രിസ്റ്റി ജോസഫ് വചനസന്ദേശം നല്‍കും. തുടർന്ന് കൊടിയിറക്ക് , സ്നേഹവിരുന്ന്. വൈകിട്ട് ആറിന് ലൂർദ് ഫെസ്റ്റ് , എട്ടിന് കരോക്ക ഗാനമേള. 12നു വൈകുന്നേരം അഞ്ചിന് ജപമാല, 5.30 ന് വി. കുർബാന - പരേതരുടെ ആത്മാക്കൾക്ക് വേണ്ടി, സെമിത്തേരി വെഞ്ചിരിപ്പ് എന്നിവ നടക്കുമെന്ന് വികാരി ഫാ. ജോസ് വർഗീസ്, തിരുനാൾ കൺവീനർ ജയിംസ് തേവരുമണ്ണിൽ, സെക്രട്ടറി ഡേവിഡ് മാനുവേൽ ഉദയഗിരി എന്നിവർ പറഞ്ഞു.
District News
ഇരിട്ടി: വെള്ളരിവയൽ വ്യാകുലമാതാ പള്ളിയിൽ തിരുനാളിന് ഇടവക വികാരി ഫാ. ആന്റണി അറയ്ക്കൽ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. ബെന്നി മണപ്പാട്ട് കാർമികത്വം വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. മാത്യു സെബാസ്റ്റ്യൻ കാർമികത്വം വഹിക്കും. തുടർന്ന് ഏഴിന് കലാസന്ധ്യ.
പ്രധാന തിരുനാൾ ദിനമായ ഏഴിനു വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. സനോജ് പ്ലാംതോട്ടത്തിൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. സമാപന ദിവസമായ എട്ടിനു രാവിലെ 10ന് ദിവ്യബലി. ഫാ. റോണി പീറ്റർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. ഊട്ടുനേർച്ച.
Kerala
കൊച്ചി: പറവൂരിൽ നിർമാണം നടക്കുന്ന ചരിത്ര മ്യൂസിയത്തിലെ 15ൽ അധികം പ്രതിമകൾ തകർത്തു. 50 ലക്ഷം രൂപയുടെ പ്രതിമകളാണ് അജ്ഞാതൻ തകർത്തത്. കോട്ടയ്ക്കാവ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ നിർമാണത്തിലിരിക്കുന്ന മ്യൂസിയത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ ആക്രമണം നടന്നത്.
അമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പള്ളി ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. പള്ളിയിൽ അടുത്തു നടക്കാനിരിക്കുന്ന തിരുന്നാളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി എത്തിയ തിരുന്നാൾ കമ്മിറ്റി ഭാരാവാഹികളാണ് സംഭവം കാണുന്നത്.
മ്യൂസിയത്തിലേയ്ക്കുള്ള ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. അധികം ഉയരമില്ലാത്ത മതിൽ ചാടി കടന്നാണ് അക്രമി ഉള്ളിൽ കടന്നിട്ടുള്ളത്. പ്രതിമകളുടെ കാലുകളിൽ ഏതോ ആയുധം ഉപയോഗിച്ച് അടിച്ചു പൊട്ടിച്ച ശേഷം ചവിട്ടി മറിച്ചിട്ടതായിട്ടാണ് കരുതപ്പെടുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
District News
കോളയാട്: നവീകരിച്ച കോളയാട് സെന്റ് കൊർണേലിയൂസ് പള്ളിയുടെ ആശീർവാദകർമം 21ന് വൈകുന്നേരം അഞ്ചിന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മഞ്ഞുമ്മൽ നിഷ്പാദുക കർമലീത്ത സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. അഗസ്റ്റിൽ മുള്ളൂർ ഒസിഡി എന്നിവർ സഹകാർമികരാകും. മലബാറിലെ കുടിയേറ്റ മേഖലയിലെ ആദ്യത്തെ പള്ളിയാണ് കോളയാട് സെന്റ് കൊർണേലിയൂസ് പള്ളി. 1921ൽ കൊർണേലിയൂസ് മിഷനാണ് പള്ളി സ്ഥാപിച്ചത്.
മംഗലാപുരം രൂപതയുടെ കീഴിൽ 1921ൽ ഫാ. പോൾ റൊസാരിയോ ഫെർണാണ്ടസ് എന്ന ഈശോ സഭാ വൈദികനാണ് മിഷന് തുടക്കം കുറിച്ചത്. ഒരു നൂറ്റാണ്ടിലേറെ പാരന്പര്യമുള്ള പള്ളി ഇന്ന് നാനാജാതി മതസ്ഥരുടെയും ആരാധനാകേന്ദ്രം കൂടിയാണ്. 1923ൽ കോഴിക്കോട് രൂപതയുടെ കീഴിലായ പള്ളി 1952ൽ മഞ്ഞുമ്മൽ നിഷ്പാദുക കർമലീത്ത സന്യാസ സമൂഹത്തിന് ഔദ്യോഗികമായി കൈമാറി. കുടിയേറ്റക്കാർ വർധിച്ചുവന്നപ്പോൾ അവരവരുടെ റീത്തിൽ പള്ളി പണിതുകൊടുക്കാൻ മുൻകൈയെടുത്തത് ദേവാലയമാണ്.
പുന്നപ്പാലം, പേരാവൂർ (തൊണ്ടിയിൽ), ആലച്ചേരി, ആര്യപ്പറമ്പ്, പോത്തുകുഴി എന്നീ ഇടവകകളുടെ മാതൃദേവാലയം കൂടിയാണ് കോളയാട് സെന്റ് കൊർണേലിയൂസ് പള്ളിയെന്ന് സെന്റ് കൊർണേലിയൂസ് ആശ്രമത്തിലെ ഫാ. ജോജോ ആന്റണി ഒസിഡി, ഫാ. സ്റ്റാലിൻ ഒസിഡി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ പാരിഷ് സെക്രട്ടറി ബാബു, തിരുനാൾ കമ്മിറ്റി ജനറൽ സെക്രട്ടറി ഹെന്റി തയ്യിൽ എന്നിവരും പങ്കെടുത്തു.
District News
പടിമരുത്: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും നവനാൾ പ്രാർഥനയ്ക്കും തിരുനാളിനും വികാരി ഫാ. ജോൺസൺ വേങ്ങപറമ്പിൽ കൊടിയേറ്റി. ഇന്നലെ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. സുനിൽ കായംകാട്ടിൽ നേതൃത്വം നൽകി.
ഇന്നു രാവിലെ 10 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ കാർമികത്വം വഹിക്കും. നാളെ മുതൽ 23 വരെ തീയതികളിൽ വൈകുന്നേരം 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് പൂവത്തോലിൽ, ഫാ. സണ്ണി ഉപ്പൻ, ഫാ. ബിജു മാളിയേക്കൽ, ഫാ. നോബിൾ പന്തലാടിക്കൽ, ഫാ. ബിജു മുട്ടത്തുകുന്നേൽ എന്നിവർ കാർമികത്വം വഹിക്കും. 24 ന് വൈകുന്നേരം 4.30 ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ടിന്റെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ. തുടർന്ന് വർണ ശബളമായ പ്രദക്ഷിണം. 25ന് രാവിലെ 10ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം. തുടർന്ന് ലദീഞ്ഞ്, സമാപനാശീർവാദം, സ്നേഹവിരുന്ന്.
District News
ആളൂർ സെന്റ് സെബാസ്റ്റ്യൻസ്
മറ്റം: ആളൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. പാലക്കാട് രൂപത വികാരി ജനറാൾ ഫാ. ജിജോ ചാലക്കൽ കൊടിയേറ്റം നിർവഹിച്ചു. 24, 25 തിയതികളിലാണ് തിരുനാൾ.
24 ന് രാവിലെ 6.15 ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. തുടർന്ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്. രാത്രി 11 ന് കുടുംബക്കൂട്ടായ്മകളിൽനിന്നുള്ള അന്പ് എഴുന്നള്ളിപ്പ് സമാപനം. 25 ന് രാവിലെ ആറിന് വിശുദ്ധ കുർബാന, രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ഉച്ചതിരിഞ്ഞ് അഞ്ചിന് വിശുദ്ധ കുർബാന തുടർന്ന് പ്രദക്ഷിണം.
തിരുനാളാഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജാക്സൻ ചാലക്കൽ, ജനറൽ കണ്‍വീനർ റാഫേൽ തട്ടിൽ, ജോയിന്റ് കണ്‍വീനർ ജോബി പാലയൂർ, ട്രസ്റ്റിമാരായ സേവി പുലിക്കോട്ടിൽ, ജീസൻ ചാലക്കൽ, സിംസൻ കൂത്തൂർ എന്നിവർ നേതൃത്വം നൽകും.
പഴുവിൽ സെന്റ് ആന്റണീസ്
പഴുവിൽ: സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാളിനു തുടക്കമായി. ഇതോടനുബന്ധിച്ച് വൈകീട്ട് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം, പ്രസുദേന്തി വാഴ്ച, കൂട് തുറക്കൽ ശുശ്രൂഷ എന്നിവ നടന്നു.
പഴുവിൽ സെന്റ്് ആന്റണീസ് ഫോറോന വികാരി റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ സുനിൽ കുറ്റിക്കാടൻ, മാത്യു ഇരിമ്പൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശേരി, തിരുനാൾ ജനറൽ കൺവീനർ ബാബു ജോർജ് വടക്കൻ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
തിരുനാൾ ദിനമായ ഇന്ന് രാവിലെ ആറിനും 8.30 നും വിശുദ്ധ കുർബാന. 10.30 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോബ് വടക്കൻ മുഖ്യകാർമികനനാകും. ഫാ. അലക്സ് മരോട്ടിക്കൽ തിരുനാൾ സന്ദേശം നൽകും. ഫാ. ഡേവിസ് പുലിക്കോട്ടിൽ സഹകാർമികനാകും. വൈകീട്ട് നാലിന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. എട്ടാമിടം 25ന്.
ചേർപ്പ് സെന്റ് ആന്റണീസ്
ചേർപ്പ്: സെന്റ്് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നു മുതൽ 22 വരെ ആഘോഷിക്കും. ഇന്നു രാവിലെ 6.30നും വൈകീട്ടും ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, രാത്രി 7.30 ന് ദീപാലങ്കാര സ്വിച്ചോൺ വികാരി ജനറാൾ ഫാ. ജെയ്സൻ കൂനംപ്ലാക്കൽ നിർവഹിക്കും.
നാളെ രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, കുർബാന, അമ്പ്, വള എഴുന്നള്ളിപ്പ്, 5.30ന് രൂപം എഴുന്നള്ളിപ്പ്. രാത്രി 11ന് അമ്പ്, വള സമാപനം. 20ന് രാവിലെ 6.30ന് വിശുദ്ധ കുർബാന,10ന് തിരുനാൾ പാട്ടുകുർബാന, വൈകിട്ട് 3.30ന് കുർബാന, തിരുനാൾ പ്രദക്ഷിണം, ഏഴിന് ആകാശ വിസ്മയം.
21ന് വൈകീട്ട് അഞ്ചിന് കുർബാന, ആറിന് ഇടവക ദിനം ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് ഉദ്ഘാടനംചെയ്യും, ജീവകാരുണ്യ ഫണ്ട് കൈമാറൽ, വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ. 22 ന് വൈകീട്ട് ആറിന് കുർബാന, ഗാനമേള.
വാർത്താസമ്മേളനത്തിൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്ത്, കൈക്കാരന്മാരായ കെ.ഡി. ജോമി , മാർട്ടിൻ ഇ. ജോസ്, ജനറൽ കൺവീനർ ജോജോ ഇഞ്ചോടിക്കാരൻ, പബ്ലിസിറ്റി കൺവീനർ കെ.എൽ. ആന്റണി എന്നിവർ പങ്കെടുത്തു.
International
കുവൈറ്റ്: കുവൈറ്റിലെ അഹ്മദിയിലുള്ള ഔവർ ലേഡി ഓഫ് അറേബ്യ പള്ളി നാളെ മൈനർ ബസിലിക്കയായി ഉയർത്തും. പ്രാദേശികസമയം രാവിലെ പത്തിനു നടക്കുന്ന തിരുക്കർമങ്ങളുടെ മധ്യേ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പ്രഖ്യാപനം നടത്തും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി കർദിനാൾ പിയെത്രോ പരോളിൻ ഇന്നലെ കുവൈറ്റിലെത്തി. ത്രിദിനസന്ദർശനത്തിനിടെ കുവൈറ്റ് ഭരണാധികാരികളുമായും പ്രാദേശിക സഭാസമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രലിലാണ് കത്തോലിക്കാസമൂഹവുമായി കൂടിക്കാഴ്ച നടത്തുക.
അറേബ്യൻ ഉപദ്വീപിൽ ഇതാദ്യമായാണ് ഒരു പള്ളിക്ക് മൈനർ ബസിലിക്ക പദവി ലഭിക്കുന്നത്. ചരിത്രപരവും ആധ്യാത്മികപരവും അജപാലനപരവുമായ പ്രത്യേകതകൾ പരിഗണിച്ച് കഴിഞ്ഞ വർഷം ജൂൺ 28നാണ് ലെയോ പതിനാലാമൻ മാർപാപ്പ പള്ളിയെ മൈനർ ബസിലിക്കയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് നോർത്തേൺ അറേബ്യ വികാരിയത്ത്. ബിഷപ് ആൽദോ ബെറാർഡി ഒഎസ്എസ്ടിയാണ് ഇപ്പോഴത്തെ അപ്പസ്തോലിക് വികാരി.
1948 ഡിസംബർ എട്ടിന് പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ ചെറിയ ചാപ്പലായാണ് ഔർ ലേഡി ഓഫ് അറേബ്യ പള്ളിയുടെ ഉത്ഭവം. കർമലീത്താ വൈദികരുടെ നേതൃത്വത്തിലാണ് ഇതു നിർമിച്ചത്. വർധിച്ചുവരുന്ന പ്രവാസി കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1957ൽ കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇപ്പോഴത്തെ പള്ളി നിർമിച്ചത്.
അറേബ്യൻ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയത്തുകളെയും ഉൾപ്പെടുത്തി ഔർ ലേഡി ഓഫ് അറേബ്യയെ പിന്നീട് ഗൾഫിന്റെ പ്രധാന പള്ളിയായി പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി കുവൈറ്റിലും ഗൾഫിലുടനീളവുമുള്ള കത്തോലിക്കർക്ക് ഈ പള്ളി ഒരു ആത്മീയഭവനമായും ഐക്യത്തിന്റെ പ്രതീകമായും മാറി. 1949ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ച കർമലമാതാവിന്റെ തിരുസ്വരൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
District News
കല്ലേറ്റുംകര: കല്ലേറ്റുംകര - പാറേക്കാട്ടുകര പിഡബ്ല്യുഡി റോഡിലെ മേൽപ്പാല നിർമാണത്തിന്റെ നടപടികൾ പൂർത്തിയാകുന്നു. ഇതുസംബന്ധിച്ച് ജില്ല കളക്ടറുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ആർഡിഒ പി. ഷിബുവിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
മേൽപ്പാലനിർമാണം ആരംഭിക്കുമ്പോൾ നിലവിലെ ഗേറ്റ് അടയ്ക്കുന്നതിനും ഗതാഗതത്തിന് ബദൽസംവിധാനം ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി. വലിയ വാഹനങ്ങൾ കൊടകര - കൊപ്രക്കളം വഴിയും വല്ലക്കുന്ന് മുരിയാട് വഴിയും പോകണം. മറ്റു വാഹനങ്ങൾ കല്ലേറ്റുംകര ബൈപാസ് വഴിയും തിരിച്ചുവിടും.
മേൽപ്പാലത്തിന്റെ നിർമ്മാണച്ചുമതല കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ്. നിലവിലെ റോഡിന്റെ സ്ഥലത്തിനുപുറമെ സമീപത്തുള്ളവരിൽനിന്ന് വാങ്ങിയ ഭൂമിക്ക് 3 .12 കോടി രൂപ സംസ്ഥാന സർക്കാരാണ് നൽകിയത്. ഫെബ്രുവരി ആദ്യവാരം പ്രവർത്തനങ്ങൾ ആരംഭിക്കും.
ആലോചനായോഗത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസ്ലി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖൻ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, കേരള റെ യിൽ ഡവലപ്മെന്റ്് കോർപറേഷൻ എൻജിനീയർ മിഥുൻ ജോസഫ്, കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളി ട്രസ്റ്റി ജോബി തണ്ട്യേക്കൽ, ബിവിഎം ഹൈസ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് ജിജി തോമസ്, ആളൂർ ഗ്രാമപഞ്ചായത്ത് വികസന ആക്ഷൻ കമ്മിറ്റി കണ്‍വീനർ ഡേവിസ് തുളുവത്ത് തുടങ്ങിയവർ പങ്കെടുത്തു.
മേൽപ്പാലനിർമാണത്തിനു നടപടികൾ ആരംഭിച്ചതോടെ സഫലമായത് ആളൂർ ഗ്രാമപഞ്ചായത്ത് വികസന ആക്ഷൻകമ്മിറ്റിയുടെ 13 വർഷത്തെ പ്രവർത്തനമാണ്. 2012ൽ ആളൂർ ഗ്രാമപഞ്ചായത്ത് വികസന ആക്ഷൻ കമ്മിറ്റി കണ്‍വീനർ ഡേവിസ് തുളുവത്തിന്റെ നേതൃത്വത്തിൽ പതിനായിരത്തിയൊന്നുപേർ ഒപ്പിട്ട ഭീമഹർജി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നൽകിയിരുന്നു.
District News
കുന്നംകുളം: വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ റപ്പായേൽ മാലാഖയുടെയും സംയുക്ത തിരുനാളിന്റെ കൊടിയേറ്റം നവ വൈദികൻ ഫാ. ഏക്റ്റൻ പെല്ലിശേരി നിർവഹിച്ചു.
രാവിലെ നടന്ന വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷമാണ് കൊടിയേറ്റം നടന്നത്. വികാരി ഫാ. തോമസ് ചുണ്ടൽ സഹകാർമികനായി.
17, 18, 19, 20 തീയതികളിലാണ് തിരുനാൾ ആഘോഷം. കൈക്കാരന്മാരായ ജോസ് താണിക്കൽ, ജോജി പേരാമംഗലത്ത്, ടാബു ചെറുവത്തൂർ പ്രതിനിധി സെക്രട്ടറി എം. ജെ. ജോഫി, ജനറൽ കൺവീനർ എം.ജി. ഡോണി, ജോയിന്റ് കൺവീനർ വി.എ. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
District News
ചങ്ങനാശേരി: കുറുമ്പനാടം ഫൊറോന പള്ളിയില്‍ 18ന് മാര്‍ ജോസഫ് പൗവ്വത്തില്‍ നഗറില്‍ നടക്കുന്ന സീറോമലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷത്തിന്റെ ചങ്ങനാശേരി അതിരൂപതതല ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വിളംബരദിനം ഫൊറോന വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍ വിളംബര ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
സമുദായ ശക്തീകരണ വര്‍ഷം അതിരൂപത കോ- ഓർഡിനേറ്റര്‍ റവ.ഡോ. സാവിയോ മാനാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ബിജു സെബാസ്റ്റ്യന്‍ സന്ദേശം നല്കി. ഫാ. ജയിംസ് അത്തിക്കളം, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ഡോ. ജാന്സന് ജോസഫ്, ബിനു ഡൊമിനിക് നടുവിലേഴം, ഡെന്നീസ് ജോസഫ്, ബിനു കുര്യാക്കോസ്, ഡോ. സിജോ ജേക്കബ്, ജോയല്‍ ജോണ്‍ റോയി, റിന്‍സ് വര്‍ഗീസ്, ജോര്‍ജ്കുട്ടി മുക്കത്ത്, ജസ്റ്റിന് പാറുകണ്ണില്‍, അമല തൂമ്പുങ്കല്‍, മാത്തുക്കുട്ടി മറ്റത്തില്‍, ജോയിച്ചന്‍ മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു
Kerala
ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി. ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.
ജനുവരി 10 മുതൽ 27 വരെയാണ് തിരുനാൾ. ഈ ദിവസങ്ങളിൽ ബീച്ചിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി മഫ്തി പോലീസിനെ വിന്യസിക്കാനും വ്യാപാരികൾക്കായി പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് എഡിഎം നിർദ്ദേശം നൽകി.
തിരക്ക് നിയന്ത്രിക്കുന്നതിന് ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നു വരുന്ന വാഹനങ്ങൾ സെന്റ് ജോർജ് പള്ളി മൈതാനത്തും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തീർഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിദിന അണുനശീകരണവും ഫോഗിംഗും നടപ്പാക്കും.
പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി ഒമ്പത്, 17, 18, 19, 20, 27 എന്നീ ദിവസങ്ങളിൽ റവന്യൂ, പോലീസ്, എക്സൈസ്, ഹെൽത്ത്, കെഎസ്ആർടിസി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ഫോഴ്സ്, ലൈഫ് ഗാർഡ് എന്നിവ ഉൾപ്പെടുത്തി രൂപീകരിച്ച ഏകോപന സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു.
District News
മീനടം: സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരഛേദനപ്പെരുന്നാളിനും 136-ാമത് ബൈബിള്‍ കണ്‍വന്‍ഷനും തുടക്കമായി. റവ. കുര്യാക്കോസ് റമ്പാന് കൊടിയേറ്റി.
നാളെ രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന: റവ. തോമസ് കോര്‍എപ്പിസ്കോപ്പ വേങ്കടത്ത്. രണ്ടിനു രാവിലെ 10നു ധ്യാനം. മൂന്നിനു വൈകുന്നേരം ആറിന് നമസ്കാരം.
നാലിനു രാവിലെ ഏഴിന് നമസ്കാരം, എട്ടിന് വിശുദ്ധ കുര്‍ബാന: റവ. സാബു കോര്‍ എപ്പിസ്കോപ്പ ചോറാറ്റില്‍, വൈകുന്നേരം 6.30ന് നമസ്കാരം, 7.15ന് ഗാനശുശ്രൂഷ, 7.30ന് പ്രസംഗം: ഫാ. യൂഹാനോന്‍ വേലിക്കകത്ത്.
അഞ്ചിന് വൈകുന്നേരം 6.30ന് നമസ്കാരം, 7.15നു ഗാനശുശ്രൂഷ, 7.30ന് പ്രസംഗം: ഫാ. എമിന് വര്‍ഗീസ് പൊന്‍പള്ളി.ആറിനു ദനഹാ പെരുന്നാള്‍. രാവിലെ 6.30ന് നമസ്കാരം, ഏഴിന് ദനഹായുടെ ശുശ്രൂഷ: റവ. കുര്യന് കോര്‍ എപ്പിസ്കോപ്പ മാലിയില്‍. വൈകുന്നേരം ആറിന് നമസ്കാരം, 7.15ന് സെമിത്തേരി പ്രാര്‍ഥന, 7.45നു മര്ത്ത്ശ്മൂനി കുരിശുപള്ളിയിലേക്ക് റാസ. 10ന് ചെണ്ടമേളം.
പ്രധാന പെരുന്നാള്‍ ദിനമായ ഏഴിനു രാവിലെ 7.30ന് നമസ്കാരം, 8.30ന് വിശുദ്ധ കുര്‍ബാന-മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. ഉച്ചകഴിഞ്ഞ് സെന്റ് മേരീസ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. ആറിന് കൊടിയിറക്ക്.
National
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.
District News
അതിരമ്പുഴ: ക്രിസ്മസിനെ വരവേൽക്കാൻ ഭീമൻ നക്ഷത്രമൊരുക്കി അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി. യുവദീപ്തി-എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലാണ് വലിയപള്ളിയുടെ മണി ഗോപുരത്തിൽ 50 അടി ഉയരം വരുന്ന ക്രിസ്മസ് നക്ഷത്രം ഉയർത്തിയത്.
സ്റ്റീൽ കമ്പിയിൽ ഫ്രെയിം നിർമിച്ച് തുണിചുറ്റി തയ്യാറാക്കിയ ഭീമൻ നക്ഷത്രത്തിന് 1200 കിലോയോളം ഭാരമുണ്ട്. വലിയ ക്രെയിൻ ഉപയോഗിച്ചാണ് നക്ഷത്രം ഉയർത്തിയത്.
വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, യുവദീപ്തി ഡയറക്ടർ ഫാ. അലൻ മാലിത്തറ എന്നിവരുടെ നേതൃത്വത്തിലാണ് യുവജനങ്ങൾ നക്ഷത്രമൊരുക്കിയത്.
ഇടവകയിലെ യുവജനങ്ങൾ ഇത് 26-ാമത് വർഷമാണ് ഭീമൻ നക്ഷത്രം സ്ഥാപിക്കുന്നത്. 2000ൽ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അതിരമ്പുഴ പള്ളിയിൽ അസിസ്റ്റന്റ വികാരിയും യുവദീപ്തി ഡയറക്ടറും ആയിരിക്കുമ്പോഴാണ് യുവദീപ്തിയുടെ നേതൃത്വത്തിൽ യുവജനങ്ങൾ ആദ്യമായി ഭീമൻ നക്ഷത്രം ഉയർത്തിയത്.
Kerala
ആലപ്പുഴ: പ്രശസ്ത വചന പ്രഘോഷകനും പുന്നപ്ര ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടറുമായ ഫാ. പ്രശാന്ത് ഐഎംഎസ് (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 23ന് വൈകുന്നേരം മൂന്നിന് ഐഎംഎസ് ധ്യാനഭവനിൽ നടക്കും.
ധ്യാനഭവനൊപ്പം പുന്നപ്രയില്‍ 1988, 1999 കളില്‍ സ്ഥാപിച്ച മരിയധാം, മരിയഭവന്, മരിയാലയം പള്ളിത്തോട്ടിലെ മരിയ സദന് എന്നീ നാല് അനാഥാലയങ്ങളും മാനസിക പരിമിതിയുള്ളവര്‍ക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. 400 ഓളം മാനസിക പരിമിതിയുള്ളവരെ ഇവിടെ സംരക്ഷിക്കുന്നു.
പള്ളിത്തോട് അറുകുലശേരി വീട്ടില്‍ ഉമ്മച്ചന്റെയും എര്ണമ്മയുടെയും മകനായി 1955 ഏപ്രില്‍ 11 ജനിച്ച ഫാ. പ്രശാന്ത്, 1981 ഡിസംബര്‍ 28ന് ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. മൈക്കിള്‍ ആറാട്ടുകുളത്തില്‍ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. 1967-ല്‍ യുപി സ്കൂള്‍ പഠനത്തിനു ശേഷം ഇന്ത്യന്‍ മിഷണറി സൊസൈറ്റിയിലെ വൈദീക വിദ്യാര്‍ഥിയായി.
1966-ല്‍ ആലപ്പുഴയിലെ പറവൂരില്‍ ഭാരതറാണി പ്രേഷിത്ഭവന് എന്ന പേരിലാണ് ഇന്നത്തെ ഐഎംഎസ് ധ്യാനഭവന്‍ തുടങ്ങുന്നത്. ഇവിടത്തെ അപ്പോസ്തോലിക് സ്കൂളിലെ രണ്ടാം ബാച്ചുകാരനായി വൈദിക പഠനത്തിലേക്കു പ്രവേശിച്ചു.
ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ക്രൈസ്റ്റ് നഗറിലെ മൈനര്‍ സെമിനാരിയിലായിരുന്നു വൈദിക പഠനത്തിന്റെ തുടക്കം. ഇവിടെ പോസ്റ്റുലന്‍സി പൂര്‍ത്തിയാക്കിയ ശേഷം നൊവിഷ്യേറ്റും, അലഹബാദില്‍ ഫിലോസഫി പഠനവും പൂര്‍ത്തിയാക്കി. 1974 ല്‍ അലഹബാദ് റീജണല്‍ സെമിനാരിയിലായിരുന്നു വ്രതവാഗ്ദാനം.
1975 മുതല്‍ 76 വരെ വാരാണസിയിലെ ക്രൈസ്റ്റ് നഗറില്‍ ഫിലോസഫിയും 1977 മുതല്‍ ഹരിയാനയിലെ കര്ണ്ണാക്കിലും മണിപ്പൂരിലെ താന്ലോണിലും റിജന്സിയും പൂര്‍ത്തിയാക്കി. 1978 മുതല്‍ ബിഹാര്‍ റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ദൈവശാസ്ത്രം പഠിച്ചു. 1982 ല്‍ മണിപ്പൂരിലെ പള്ളിയിലായിരുന്നു ആദ്യ നിയമനം.
1982 മുതല്‍ 89 വരെ ആദിവാസികളുടെ ഇടയിലെ പ്രേഷിത പ്രവര്‍ത്തനത്തിനു ശേഷമാണ് ആലപ്പുഴ ഐഎംഎസ് ധ്യാനഭവന്റെ സുപ്പീരിയറായി സ്ഥാനമേല്‍ക്കുന്നത്. പിന്നീട് ഡയറക്ടറുമായി. പ്ലാസിഡ് എന്ന പേരാണ് വ്രതവാഗ്ദാന സമയത്ത് ഫാ. പ്രശാന്ത് സ്വീകരിച്ചത്. ഇതിന്റെ മലയാള അര്‍ഥമായ "പ്രശാന്തം' എന്നതില്‍ നിന്നാണ് ഫാ. പ്രശാന്ത് എന്ന മലയാളം പേര് സ്വീകരിച്ചത്.
Kerala
കൊച്ചി: കാലടി പ്ലാന്റേഷനിലെ വെറ്റിലപ്പാറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് നേരെ കാട്ടാന ആക്രമണം. പളളിയിലെ വാതിലുകളും ഗ്രില്ലും തകര്‍ത്തു.
പ്ലാന്റേഷനിലെ ഒന്നാം ബ്ലോക്കിലെ പള്ളിയില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുട്ടി ആനകളടങ്ങുന്ന കാട്ടാനക്കൂട്ടം പള്ളിക്ക് പിറകിലെ ഗ്രില്ല് തകര്‍ത്ത ശേഷം മൂന്നോളം വാതിലുകള്‍ തകര്‍ത്ത് പള്ളിക്കകത്ത് കടന്ന് നിരവധി ബെഞ്ചും ഡെസ്കുകളും നശിപ്പിച്ചു.
സംഭവത്തില്‍ ആളപായമില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
District News
കോട്ടയം: യാക്കോബായ സഭ ഭദ്രാസന പ്രാര്‍ഥനാ സമാജം സില്‍വര്‍ ജൂബിലി സമാപന സമ്മേളനവും ധ്യാനസംഗമവും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാര്‍ ക്ലിമീസ് വചനസന്ദേശം നല്കി.
ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, തോമസ് ഇട്ടി കോര്‍എപ്പിസ്കോപ്പ കുന്നത്തൈയ്യേട്ട്, എ. തോമസ് കോര്‍എപ്പിസ്കോപ്പ വേങ്കടത്ത്, ഫാ. സാമൂവേല്‍ ടി. വര്‍ഗീസ്, ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
അമ്പതാം വര്‍ഷ പൗരോഹിത്യ ജൂബിലി ആചരിക്കുന്ന തോമസ് മാര്‍ തിമോത്തിയോസ് സ്നേഹ ഉപഹാരം നല്കി. കോര്‍എപ്പിസ്കോപ്പ സ്ഥാനം ലഭിച്ച വേങ്കടത്ത് തോമസ് കോര്എപ്പിസ്കോപ്പായെയും പ്രാര്‍ഥനാ സമാജം ഡയറക്ടര്‍ ഫാ. പി.ടി. തോമസ് പള്ളിയമ്പില്‍, 25 വര്‍ഷ ശുശ്രൂഷ ചെയ്ത ഭദ്രാസന അല്മായ സുവിശേഷകന് ബ്രദര്‍ സണ്ണി പോട്ടേത്തറ എന്നിവര്‍ക്ക് ഉപഹാരം നല്കി ആദരിച്ചു.
ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍, ഫാ. ജോര്‍ജ് കരിപ്പാല്‍, ഫാ. എബി ജോണ്‍ കുറിച്ചിമ, ഫാ. സോബിന്‍ ഏലിയാസ് അറയ്ക്കലൊഴത്തില്, ഫാ. വിപിന്‍ വെള്ളാപ്പള്ളി, ഫാ. എമില്‍ വര്‍ഗീസ് വേലിക്കകത്ത്, ഫാ. അലക്സ് ഫിലിപ്പ് കടവുംഭാഗം എന്നിവര്‍ പ്രസംഗിച്ചു.