പേരട്ട തൊട്ടിൽപ്പാലം സ്വദേശി വടക്കേമുറി മാത്യുവിന്റെ വീട്ടു മതിൽ കാട്ടാന തകർത്ത നിലയിൽ.
ഇരിട്ടി: കാട്ടാനശല്യം തടയാൻ പുതിയ സോളാർ തൂക്കുവേലി സ്ഥാപിച്ചതിന് പിന്നാലെ പഴയ തൂക്കുവേലി തകർത്തിറങ്ങിയ കാട്ടാന ജനവാസ മേഖലയിലെ കൃഷിയും വീട്ടുമതിലും നശിപ്പിച്ചു. ഉളിക്കൽ പഞ്ചായത്തിലെ പേരട്ട തൊട്ടിൽപ്പാലം സ്വദേശികളായ വടക്കേമുറി മാത്യു, പറക്കോട്ട് വലത്ത് മുഹമ്മദ് എന്നിവരുടെ വീട്ടുമതിലുകളും വാഴ, മരച്ചീനി ഉൾപ്പെടെയുള്ള കാർഷിക വിളകളും ആന നശിപ്പിച്ചു.
കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് കേരളത്തിലെ ജനവാസ മേഖലയിലേക്ക് കാട്ടാനകളിറങ്ങുന്നത് തടയുന്നതിനായി 93 ലക്ഷം രൂപ ചെലവിൽ നിർമിച്ച സോളാർ തൂക്കുവേലി യുടെ ഉദ്ഘാടനം ഒരാഴ്ച മുന്പാണ് നടന്നത്. എന്നാൽ നേരത്തെ സ്ഥാപിച്ചിരുന്ന രണ്ട് ലയർ തൂക്കുവേലി തകർത്താണ് കാട്ടാന ജനവാസ മേഖലയിലെത്തിയത്.
വനാതിർത്തിയിലെ പുഴയോട് ചേർന്ന ആനത്താര ഭാഗത്താണ് പഴയ തൂക്കുവേലി ഉണ്ടായിരുന്നത്. ഈ ഭാഗമാണ് ആന തകർത്തത്. പുഴയിൽ വെള്ളം ഉയരുന്ന സമയങ്ങളിൽ തൂക്കുവേലി പ്രവർത്തന രഹിതമാകുന്നതും കാട്ടാനയ്ക്ക് പുഴ കടന്ന് എളുപ്പത്തിൽ ജനവാസ മേഖലയിലെത്താൻ സാഹചര്യ മൊരുക്കുന്നതായി നാട്ടുകാർ പറയുന്നു. പഴയ ഫെൻസിംഗ് നിലനിന്നിരുന്ന ഭാഗത്ത് കരിങ്കൽ ഭിത്തി നിർമിച്ച് ശാശ്വത പ്രതിരോധം ഒരുക്കണ മെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു.
കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, വൈസ് പ്രസിഡന്റ് ടോമി ജോസഫ്, സമീന നസീർ, ലിൻസി മണ്ണഞ്ചേരി, അഷ്റഫ് പാലിശേരി, ജോജോ വെട്ടിക്കാട്ടിൽ എന്നിവർ സന്ദർശിച്ചു.
Tags : Nattuvishesham District News