1. ബത്തേരി കല്ലൂർ-കല്ലുമുക്ക് പ്രദേശങ്ങളിൽ കാട്ടാന നശിപ്പിച്ച വാഴക്കൃഷി. 2. പ്ലാവ് നശിപ്പിച്ച നിലയിൽ.
സുൽത്താൻ ബത്തേരി: കല്ലൂർ-കല്ലുമുക്ക് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രി കാട്ടാന ഇറങ്ങി കൃഷിയിടങ്ങളിൽ വ്യാപക നാശം വിതച്ചു.
പ്ലാവുകൾ ഒടിച്ച് ചക്ക തിന്നുകയും പറന്പിലെ മറ്റു വിളകൾ നശിപ്പിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. മാൻകുന്നേൽ ജോർജ്, ജോണി, മത്തായി എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. അന്തിമയങ്ങിക്കഴിഞ്ഞാൽ നേരം വെളുക്കുവോളം കാട്ടാന കൃഷിയിടങ്ങളിൽ തുടരുന്നതായി പ്രദേശവാസികൾ പറയുന്നു.
കൊടും വേനലിനെ തുടർന്ന് കാട്ടിൽ തീറ്റയുടെ ലഭ്യത കുറഞ്ഞതാണ് ആനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ഇറങ്ങുന്നത് നിത്യസംഭവമായി മാറിയതായും അവർ പറഞ്ഞു.
വനംവകുപ്പിനെ വിവരം അറിയിച്ചാൽ ഉദ്യാഗസ്ഥർ വൈകിയാണ് എത്തുന്നതെന്നും അതിനാൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ശാശ്വതപരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി. പ്രദേശത്ത് നിരന്തര പട്രോളിംഗ് ശക്തമാക്കുകയും വൈദ്യുതി വേലി ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Wayanad