കുരുവിക്കൂട്ടുമരം റോഡരികിൽ പൊളിച്ചുനീക്കുന്ന വാട്ടർടാങ്ക്.
കൊല്ലങ്കോട്: കാലപ്പഴക്കംമൂലം ദുർബലാവസ്ഥയിലുള്ള വാട്ടർടാങ്ക് പൊളിച്ചുനീക്കാൻ നടപടികൾ തുടങ്ങി. കുരുവിക്കൂട്ടുമരം പ്രധാന പാതയ്ക്കരികിലാണ് കേരള വാട്ടർ അഥോറിറ്റിയുടെ വാട്ടർടാങ്കുള്ളത്.
ഏകദേശം 35 വർഷം കാലപ്പഴക്കമുള്ള ടാങ്കിന്റെ തൂണുകളിലെ കോൺക്രീറ്റ് ഇളകി തകർച്ചാ ഭീഷണിയിലാണുള്ളത്. ടാങ്കിനുതാഴെ വ്യാപാരസ്ഥാപനങ്ങളുമുണ്ട്. ഗോവിന്ദാപുരം പ്രധാന പാതയരികിലാണ് ഈ വാട്ടർടാങ്ക് നിലകൊള്ളുന്നത്.
ദുർബലാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ഒരുവർഷമായി ടൗങ്കിൽ വെള്ളം കയറ്റാറില്ല. മുതലമട എം. പുതൂരിലുള്ള ജലസംഭരണിയിൽ നിന്നുമാണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തിവരുന്നത്.
നിലവിലുള്ള വാട്ടർടാങ്ക് പൊളിച്ച് അതേസ്ഥലത്ത് പത്തുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പുതിയ ടാങ്ക് നിർമിക്കാൻ വാട്ടർ അഥോറിറ്റി തീരുമാനിച്ചതായി അസിസ്റ്റന്റ് എൻജിനിയർ ആരിഫ് അറിയിച്ചു. സുരക്ഷിതമായി പൊളിച്ചു തീക്കാൻ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. പുതിയ വാട്ടർടാങ്കിനു ഒന്നരക്കോടി രൂപയാണ് ചെലവു കണക്കാക്കിയിരിക്കുന്നത്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാണം തുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews