കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് തിരശീല ഉയരാനിരിക്കെ നാട് മുഴുവൻ ആവേശ ത്തിമിർപ്പിൽ. പ്രായഭേദമന്യേ ആളുകൾ മത്സരം കാണാനുള്ള കാത്തിരിപ്പിലാണ്.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഇഷ്ടടീമുകളെ പിന്തുണച്ച് ആരാധകർ രംഗത്തെത്തിയതോടെ വഴികളും മതിലുകളും ഫ്ളക്സ് ബോർഡുകളാൽ നിറഞ്ഞു.അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെ പതാകകളുടെയും ഫ്ളക്സ് ബോർഡുകളുടെയും നീണ്ട നിര തന്നെ കാണാം.
ചിലയിടങ്ങളിൽ വൻകിട കട്ടൗട്ടുകളും ഉയർന്നിട്ടുണ്ട്. മത്സരങ്ങൾ ആരംഭിക്കുമ്പോൾ ഒന്നിച്ചിരുന്ന് ആവേശം പങ്കിടാനായി വിവിധ ക്ലബുകളും കൂട്ടായ്മകളും വൻ സ്ക്രീനുകൾ പലയിടങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. ഓരോ മത്സരരാത്രിയും ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ആരാധകർ. ചായക്കടകളും ക്ലബുകളും ഫുട്ബോൾ ചർച്ചകളുടെ കേന്ദ്രമായി മാറി.ടീമുകളുടെ സാധ്യതകളും താരങ്ങളുടെ പ്രകടനവും വിലയിരുത്തുന്ന ചർച്ചകൾ രാത്രി വൈകിയും തുടരുന്നു.
ഫുട്ബോൾ മത്സരത്തെ വികാരമായി ഏറ്റെടുക്കുന്ന മലയാളികളുടെ മനസിൽ ലോകകപ്പ് വീണ്ടും സ്ഥാനമുറപ്പിക്കുകയാണ്. ഇത്തവണ ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ടീമിൽ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് സ്ഥാനം പിടിച്ചതോടെ കൂടുതൽ ആവേശത്തിലാണ് ആരാധകർ.
‘സ്പോര്‍ട്സിനെ ലഹരിയാക്കുക’ വിളംബരജാഥയ്ക്ക് ഇന്നു തുടക്കം
കാസര്‍ഗോഡ്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സ്പോര്‍ട്സിനെ ലഹരിയാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഓള് കേരള സപോര്‍ട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷനും കേരള പത്രപ്രവര്‍ത്തക യൂണിയനും സഹകരിച്ച് ലോകകപ്പ് വിളംബരജാഥ നടത്തും. ഇന്ന് ഉച്ചഴിഞ്ഞ് മൂന്നിന് കാസര്‍ഗോഡ് പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിക്കുന്ന വിളംബര ജാഥ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഷൂട്ടൗട്ട് മത്സരം നടത്തും.
ഒന്‍പതടി വലുപ്പമുള്ള ഫിഫ കപ്പിന്റെയും അഞ്ചടി വ്യാസമുള്ള ലോകകപ്പ് പന്ത് ട്രിയോണ്ടയുടെയും മാതൃകകള്‍ യാത്രയിലുടനീളമുണ്ടാവും.
വിവിധ കേന്ദ്രങ്ങളില്‍ ഫാന്‍സ് റാലികളും പൊതുജനങ്ങള്‍ക്കായി ഷൂട്ടൗട്ട് മല്‍സരങ്ങളും നടത്തും. നാളെ കണ്ണൂര്‍ ജില്ലയിലും 10നു കോഴിക്കോട് ജില്ലയിലും 11നു മലപ്പുറത്തും 12നു പാലക്കാട് ജില്ലയിലും ജാഥ പര്യടനം നടത്തും. 13നു തൃശൂര്‍ ജില്ലയിലെ പര്യടനത്തിനു ശേഷം എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ സമാപിക്കും.
Tags : nattu vishesham World Cup football