മാന്നാർ: വായ്പ തരപ്പെടുത്തി നൽകാമെന്നുപറഞ്ഞ് വീട്ടമ്മയുടെ പക്കൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന കിട്ടിയാട്ടില്ലം വീട്ടിൽ വിപിൻ ജോൺസൺ (30) ആണ് പിടിയിലായത്.
20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്തി നൽകും എന്ന തരത്തിൽ മഹാലക്ഷ്മി ഫിനാൻസ് എന്ന പേരിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പരസ്യം കണ്ട് വായ്പ ആവശ്യമുണ്ടെന്നു പറഞ്ഞ് ബന്ധപ്പെടുന്ന ആളുകളുടെ പക്കൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം അടയ്ക്കണം എന്ന രീതിയിലാണ് ലക്ഷങ്ങൾ പല സ്ഥലങ്ങളിൽനിന്നും ഇയാൾ തട്ടിയെടുത്തിരുന്നത്. ഇതേ രീതിയിലാണ് 20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മാന്നാർ സ്വദേശിയായ വീട്ടമ്മയുടെ പക്കൽനിന്നു 6.9 ലക്ഷം രൂപ തട്ടിയെടുത്തത്. അനീഷ് എന്ന വ്യാജ പേരിലാണ് ഇയാൾ ഫോണിൽ ആളുകളുമായി സംസാരിക്കുന്നത്. തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷണം നടന്നുവരുന്നതിനിടയിൽ പാലക്കാട് സൈബർ പോലീസ് ഇയാളെ മറ്റൊരു തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതറിഞ്ഞ മാന്നാർ പോലീസ് പാലക്കാട്ടെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സമാന രീതിയിൽ പെരിന്തൽമണ്ണ, കനകക്കുന്ന് സ്റ്റേഷനുകളിലും എടിഎം കവർച്ച ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, കായംകുളം സ്റ്റേഷനുകളിലും പ്രതിക്കെതിരേ നിരവധി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.