Editorial Audio
പൂക്കൾ... പനിനീർപ്പൂക്കൾ... ഒന്പതു പ്രിയദേഹങ്ങളിൽ കേരളം കണ്ണീരോടെ അർപ്പിച്ചിരിക്കുന്നു.
വാൽപ്പാറയിൽ വാഹനാപകടത്തിൽ മരിച്ച ഒന്പതു പേരുടെയും സംസ്കാരം ജന്മനാടായ മലപ്പുറം പാങ്ങിൽ കഴിഞ്ഞു. പക്ഷേ, ആശ ടീച്ചറുടെ നിലച്ച പാട്ട്, കേരളത്തെ പിന്തുടരുന്നു. ഇതുവഴി പോയീടും... ഋതു പലതെന്നാലും/മാനസമാകെ നമ്മൾ നെയ്യും വസന്തം... മായരുതെങ്ങും..! ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ മുൻസീറ്റിലിരുന്ന് മൈക്കിലൂടെ ആശടീച്ചർ പാടവേ, മരണമെന്ന ബധിരൻ വാൽപ്പാറ-പൊള്ളാച്ചി പാതയിലെ 13-ാം നന്പർ വളവിൽ വണ്ടികാത്തു നിൽക്കുകയായിരുന്നു.
വൈകിയില്ല. കളിചിരികളാലും പ്രണയഗീതങ്ങളാലും നിറഞ്ഞ വിനോദയാത്രാവാഹനത്തിൽനിന്ന് അവരെ ആംബുലൻസിലേക്കു മാറ്റി. ഒന്ന്, രണ്ട്, മൂന്ന്... ഒന്പത്. പൊള്ളാച്ചി ജില്ലാ ആശുപത്രിയുടെ മോർച്ചറിവാതിൽ തുറന്നടഞ്ഞു. ഇത്രയേ ഉള്ളൂ ജീവിതം. സംസ്കാരവും കഴിഞ്ഞു. ഉള്ളസമയം കുറച്ചുകൂടി സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ പാങ്ങിലെ അധ്യാപകർ നമ്മെ പഠിപ്പിക്കുന്നില്ലേ? വിദ്വേഷഭ്രമങ്ങൾ യുദ്ധ-കലാപങ്ങളുടെ കൊടുംവളവുകളിലെത്തിക്കുംമുന്പ് വീണ്ടുവിചാരം സാധ്യമല്ലേ? പാങ്ങിന്റെ പ്രാണനഷ്ടത്തിന് അതിൽപരമൊരു ആദരാഞ്ജലിയെന്ത്!
വെള്ളിയാഴ്ച രാവിലെയാണ് മലപ്പുറം പാങ്ങ് ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്ന സംഘം അതിരപ്പിള്ളി, വാഴച്ചാൽ, വാൽപ്പാറ എന്നിവിടങ്ങളിലേക്കു വിനോദയാത്രയ്ക്കിറങ്ങിയത്. ശനിയാഴ്ച പുലരുംമുന്പ് മടങ്ങിയെത്താനായിരുന്നു തീരുമാനം. വന്നു; പക്ഷേ, അവർ കയറിയ ടെന്പോ ട്രാവലറിലല്ല, തമിഴ്നാട്ടിൽനിന്നുള്ള ഒന്പത് ആംബുലൻസുകളിൽ! വെള്ളിയാഴ്ച പകൽ അതിരപ്പിള്ളിയും വാഴച്ചാലും വാൽപ്പാറയും കണ്ട് തമിഴ്നാട്ടിലെ പൊള്ളാച്ചി വഴി അവർ മടക്കയാത്രയിലായിരുന്നു. 42 കൊടുംവളവുകളുള്ള, രാത്രിയാത്ര നിരോധിച്ചിരിക്കുന്ന ഈ കാട്ടുവഴി വിനോദയാത്രികരുടെ പ്രലോഭനമാണ്.
മുകളിൽനിന്നു നോക്കിയാൽ താഴെ കാടുകൾക്കിടയിലൂടെ കറുത്ത നദി പോലെയാണ് വഴി. ഇടയ്ക്ക് ആളിയാർ അണക്കെട്ട് പ്രത്യക്ഷമാകും. പാതയോരത്ത് ഇറങ്ങി കാഴ്ച കാണാതെയും ഫോട്ടോയെടുക്കാതെയും യാത്രികർക്കു പോകാനാകില്ല. മടക്കയാത്ര പതിവുപോലെ കലാപരിപാടികളോടെയായിരുന്നു. അതിനിടെ ആശടീച്ചർ പാടിയതിന്റെ വീഡിയോയാണ് കേരളത്തെ കണ്ണീരണിയിച്ചത്. മിനിറ്റുകൾക്കകം അഞ്ചുമണിയോടെ 13-ാം വളവിൽനിന്ന് 300 അടിയോളം താഴെ ഒന്പതാം വളവിലേക്കു വാഹനം വീണു. വലതുവശം ചേർന്നു ഭിത്തി തകർത്തു വീണതിനു കാരണം ഡ്രൈവറുടെ പിഴവോ ബ്രേക്ക് നഷ്ടപ്പെട്ടതോ ആകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ഉൾപ്പെടെ നാലുപേർ ചികിത്സയിലുണ്ട്.
ശനിയാഴ്ച രാവിലെ ഒന്പതിനാണ് പാങ്ങ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് തമിഴ്നാട്ടിൽനിന്നുള്ള ആംബുലൻസുകളെത്തിയത്. തയാറാക്കിയിരുന്ന മൊബൈൽ മോർച്ചറികളിലേക്ക് ആദ്യം ഇറക്കിക്കിടത്തിയത് ആശടീച്ചറുടെ മൃതദേഹമായിരുന്നു. പിന്നാലെ അജിത, റംല, റുഖിയ, ഹിഷാം, മജീദ്, സുഹറ, ഷക്കില, സാജിത... അവർ ഒന്പതു പേർ. കരഞ്ഞുതളർന്നിരുന്ന വീട്ടുകാർക്കും പാങ്ങിലെ മനുഷ്യർക്കുമൊപ്പം കേരളം തേങ്ങി. ഒരപകടം, കുഴപ്പം വഴിയുടേതായാലും ഡ്രൈവറുടേതായാലും എത്രയോ കുടുംബങ്ങളെയാണ് നിരാലംബരാക്കുന്നത്. അവരുടെ ജീവിതങ്ങളൊന്നും പിന്നീടൊരിക്കലും പഴയതുപോലാകില്ല.
വാൽപ്പാറ-പൊള്ളാച്ചി റോഡിലെ ഹെയർപിൻ വളവുകളിൽ തമിഴ്നാട് കൂടുതൽ സുരക്ഷയൊരുക്കിയേക്കാം. പക്ഷേ, കേരളത്തിലെ ആയിരക്കണക്കിന് അപകടമേഖലകളിലേക്കാണ് നാം തിരിയേണ്ടത്. തകർന്ന വഴികളും നല്ല വഴികളിലെ കെണിക്കുഴികളും ഏറെയുണ്ട്. തകർന്ന മുന്നറിയിപ്പുബോർഡുകൾ മരണത്തെ മറച്ചുപിടിക്കുന്നു. മലയോരമേഖലയിൽ ഏതു നിമിഷവും സംഭവിക്കാവുന്ന ‘വാൽപ്പാറ’കൾ ഏറെയുണ്ട്. വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. പെട്ടെന്നു ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥ (ബ്രേക്ക് ഫേഡിംഗ്) ചുരമിറങ്ങുന്പോൾ പതിവാണ്.
വളവുകളുടെയും കുത്തിറക്കത്തിന്റെയും തീവ്രതയും കോടമഞ്ഞിന്റെ മൂടലും പ്രവചിക്കാനാവാത്തതിനാൽ വേഗം കുറയ്ക്കുക, വളവുകളിൽ വാഹനങ്ങളെ മറികടക്കരുത്. ഇന്ധനലാഭമോർത്ത് ന്യൂട്രലിൽ വാഹനമോടിക്കരുത്, ബ്രേക്ക് ലൈനർ ചൂടാകാനിടയുള്ളതിനാൽ മണിക്കൂറുകൾ തുടർച്ചയായി ഓടിക്കരുത്, ക്ഷീണമോ ഉറക്കമോ തോന്നിയാൽ ഉടനെ വിശ്രമിക്കുക... തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. അറിയാത്തവരല്ല, അവഗണിക്കുന്നവരാണ് നമ്മളും.
ഏതൊരു ദുരന്തവുമെന്നപോലെ വാൽപ്പാറയും മനുഷ്യവംശത്തോടു പറയാൻ ശ്രമിക്കുന്ന മറ്റൊരു ശാശ്വത സന്ദേശമുണ്ട്. ഇത്രമേൽ സുന്ദരവും എന്നാൽ, നൈമിഷികവും അനിശ്ചിതവുമായ ജീവിതത്തെ വിദ്വേഷത്തിലേക്കും ശത്രുതയിലേക്കും ക്രമേണ കലാപത്തിലേക്കും യുദ്ധത്തിലേക്കുമൊക്കെ വലിച്ചിഴയ്ക്കുന്നതിനോളം വിഡ്ഢിത്തം വേറെയില്ലെന്ന സന്ദേശം. ഒരു വളവിലും വാഹനം മറിഞ്ഞില്ലെങ്കിലും, ഇപ്പോഴുള്ള നമ്മളീ കറുത്തവരും വെളുത്തവരും ന്യൂനപക്ഷവും ഭൂരിപക്ഷവും ഇടതനും വലതനും സ്ത്രീയും പുരുഷനും അമേരിക്കക്കാരും ഇറാൻകാരുമുൾപ്പെടെ മഹാഭൂരിപക്ഷവും അന്പതോ അറുപതോ വർഷത്തിനകം അസ്ഥികൂടങ്ങളായിരിക്കും.
കൊണ്ടുപോകാൻ അവസരമുണ്ടായാലും ചില്ലിക്കാശുപോലും, ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരും തന്നുവിടില്ല. അതിശയകരമാണ് ജീവിതവും മരണവും. വയലിലെ പൂക്കളുടേതുപോലെ നാം നിന്നിരുന്ന സ്ഥലത്തെപ്പോലും അജ്ഞാതമാക്കുന്ന യാഥാർഥ്യം. നന്നായി ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക.
ഒരു നിലച്ച പാട്ട് ആംബുലൻസിലെത്തുന്നു. “ഇതുവഴി പോയീടും.. ഋതു പലതെന്നാലും/മാനസമാകെ നമ്മൾ നെയ്യും വസന്തം... മായരുതെങ്ങും..!” പനിനീർപ്പൂക്കൾ, കിളികളുടെ ഈണം, നറുമഴ, ഇളവെയിൽ, പുഴകൾ, മുകിലുകളാം കിളികൾ, ഋതുക്കൾ... 13-ാം വളവിനുമുന്പ് കാണാൻ ബാക്കിയുണ്ട്. ഭൂമിയെന്ന ഗ്രഹത്തിലെ ഹ്രസ്വദൂരയാത്രക്കാരേ, ഒരു സ്നേഹത്തിന്റെ സംഘഗാനം സാധ്യമാണ്.