Editorial Audio
ഒന്നര വയസുള്ള കുഞ്ഞായിരുന്നു. കൊലപാതകികൾ അമ്മയും രണ്ടാനച്ഛനും! ഒരിക്കൽ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ അവന്റെ പിടച്ചിൽ കണ്ട അമ്മ താനില്ലാത്തപ്പോൾ കൊന്നാൽ മതിയെന്നു പറഞ്ഞ് നാട്ടിൽനിന്നു മാറിനിന്നു സൗകര്യമൊരുക്കി. മനഃസാക്ഷിക്കുത്തെന്നു പറയരുത്, പിടയുന്ന കുഞ്ഞിന്റെ അന്ത്യനോട്ടം സുഖജീവിതത്തെ വേട്ടയാടിയാലോ! നിശ്ചയിച്ചുറപ്പിച്ച പ്രകാരം ആ പുരുഷവേഷധാരി കൃത്യം നിർവഹിച്ചു. 51 മുറിവുകളുണ്ടായിരുന്ന, കുഞ്ഞിക്കൈകളിൽ പ്ലാസ്റ്ററുണ്ടായിരുന്ന, ചോറിന്റെ വറ്റുകൾ തൊണ്ടയിൽ കുരുങ്ങിയ, വിശപ്പാറാത്ത, ഭീതിയൊളിപ്പിച്ച കണ്ണുകളടഞ്ഞ ആ കുഞ്ഞുദേഹം മോർച്ചറി മഞ്ചലിൽ കിടത്തിയപ്പോൾ ഒരു ചുളുങ്ങിയ തലയണയോളമേ ഉണ്ടായിരുന്നുള്ളൂ. ഇല്ല, ഇതുപോലൊരു സംഭവം വേറെയുണ്ടാകില്ല.
തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലാണ് സംഭവം. ആദ്യവിവാഹത്തിലെ കുഞ്ഞ് അർഷിതിനെ അമ്മ അഖിലയുടെ സമ്മതത്തോടെയാണ് രണ്ടാം ഭർത്താവ് അഷ്കർ കൊന്നതെന്നാണ് പുറത്തുവന്ന വാർത്ത. മൂന്നു മാസമായി കൊല്ലണമെന്ന ഉദ്ദേശത്തോടെ കുഞ്ഞിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കൽ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു. അവശനായ കുഞ്ഞിന്റെ പിടച്ചിൽ കണ്ട അഖില, താനില്ലാത്തപ്പോൾ കൊല്ലാൻ പറഞ്ഞേൽപ്പിച്ച് നൃത്തപരിപാടിക്കെന്നു പറഞ്ഞ് മാറിനിന്നുകൊടുത്തു. തങ്ങൾ നടത്തിയ പീഡനങ്ങൾ അഷ്കർതന്നെ പോലീസിനോടു പറഞ്ഞു. വിശന്നു കരഞ്ഞാൽ തീവച്ചു പൊള്ളിക്കും. കത്തുന്ന സിഗരറ്റിനു കുത്തും. വാശിപിടിച്ചാൽ തൊഴിക്കും. കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയം കീറിമുറിച്ചു. ബൈക്കിൽ കയറാൻ ശ്രമിച്ചതിനാണ് കൈകൾ തല്ലിയൊടിച്ചത്. വായിൽ തുണി തിരുകിയശേഷമായിരുന്നു മർദനം.
വെള്ളിയാഴ്ചയാണ് കൊല്ലാൻ തീരുമാനിച്ചത്. അഖിലയെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. തൊണ്ടയിൽ ആഹാരം കുടുങ്ങിയെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഉച്ചയ്ക്ക് അർഷിതിന് ആഹാരം കൊടുത്തശേഷം അതിറക്കുന്നതിനു മുന്പ് കഴുത്തിൽ അമർത്തിപ്പിടിച്ചു. പലതവണ ഇതാവർത്തിച്ചിട്ടും കുഞ്ഞ് മരിച്ചില്ല. അതോടെ തല പിടിച്ചു ഭിത്തിയിലിടിപ്പിച്ചു. കുഴഞ്ഞുവീണ കുഞ്ഞിന്റെ വായിലേക്ക് ഭക്ഷണം തിരുകി കഴിക്കാൻ ആവശ്യപ്പെട്ടു. അതോടെ കുഞ്ഞ് വലിയ ശബ്ദത്തിൽ ഛർദിക്കുന്ന ഒച്ച കേട്ട് അയൽക്കാരിൽ ചിലരെത്തി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്നു പറഞ്ഞെങ്കിലും ഡോക്ടർമാർ അർഷിതിന്റെ മുറിവുകൾ കണ്ടെത്തി കൊലപാതകമാണെന്ന സൂചന പോലീസിനെ അറിയിക്കുകയായിരുന്നു.
കേരളം കണ്ണു തുടച്ച് തേങ്ങലടക്കാൻ പണിപ്പെടുന്പോൾ സർക്കാർ, മോർച്ചറിയിൽനിന്നു പുറത്തിറങ്ങി നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കു പോകണം. ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പ്രതി കൊല്ലാൻ ശ്രമിച്ചതിനെത്തുടർന്നു തലയ്ക്കു പരിക്കേറ്റു രോഗിയായ ആദ്യഭാര്യയുടെ വീട്ടുകാർ ഉൾപ്പെടെ നൽകിയ പല പരാതികളും തള്ളിക്കളഞ്ഞ കാക്കിക്കാർ അവിടെയുണ്ടത്രേ. അഷ്കറിനൊപ്പം കഴിഞ്ഞ മറ്റൊരു പെൺകുട്ടി ജീവനൊടുക്കിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. അർഷിതിന്റെ അച്ഛൻ, അഖിലയുടെ ആദ്യ ഭർത്താവ് അഖിൽ, ജീവനൊടുക്കിയത് എന്തിനെന്നതും അന്വേഷിക്കണം.
പോലീസ് പ്രതിക്ക് ഒത്താശ ചെയ്തെന്നതു ശരിയാണെങ്കിൽ പ്രതികൾ രണ്ടിലൊതുങ്ങരുത്. വേലി വിളവു തിന്നരുത്. ആഭ്യന്തരവകുപ്പ് വളമിട്ടുകൊടുക്കരുത്. കാരണം, ഈ കുറ്റകൃത്യം സമാനതകളില്ലാത്തതാണ്. ലോകത്ത് ഏറ്റവും പീഡനമേറ്റു മരിച്ചവരിലൊരാളുടെ കുഞ്ഞുടലാണ് മോർച്ചറിയെയും പൊള്ളിച്ചുകളഞ്ഞത്. കൊലയാളിക്കെതിരേയുള്ള പരാതികൾ പോലീസ് ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, ആ നരാധമന് ഈയവസരം കിട്ടുമായിരുന്നില്ല. കുറ്റവാളികളുടെ പോലീസ് ബന്ധമല്ല, പോലീസിന്റെ കുറ്റവാളിബന്ധമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന കീർത്തിയിൽനിന്ന് ആട്ടിപ്പായിച്ചുകൊണ്ടിരിക്കുന്നത്.
കേട്ടവരെല്ലാം അർഷിത് സഹിച്ച വേദനകൾ ശരീരത്തിലും മനസിലും അനുഭവിക്കുകയാണ്. ഏതാണ്ടെല്ലാ മലയാളികളും കുഞ്ഞുങ്ങളെ പ്രാണനേക്കാൾ സ്നേഹിക്കുന്നവരാണ്. പക്ഷേ, എല്ലാവരുമല്ല. ചില വീടുകളിൽ അടക്കിപ്പിടിച്ച നിലവിളികളുണ്ട്. ചില മാതാപിതാക്കളുടെയും മക്കളുടെയുമുൾപ്പെടെ ദേഹത്ത് ഉണങ്ങാത്ത മുറിവുകളുണ്ട്. മദ്യ-മയക്കുമരുന്നടിമകൾ, സ്വഭാവവൈകല്യമുള്ളവർ, സ്നേഹമില്ലാത്തവർ... വീട്ടുകാരാഗൃഹങ്ങളുടെ വാതിലുകൾ ചവിട്ടിത്തുറക്കണം. നാമൊത്തിരി ‘പുരോഗതി’ നേടി. തൊട്ടടുത്ത വീട്ടിൽ നടക്കുന്നതുപോലും പലർക്കുമറിയില്ല. അറിഞ്ഞാലും സ്വന്തം വീടിനു പുറത്തുള്ള ‘പൊല്ലാപ്പുകൾ’ ഏറ്റെടുക്കാറില്ല. മതാധികാരികളിൽ പലരും ഇതൊന്നുമറിയാതെ ലോകം നന്നാക്കലിൽ വ്യാപൃതരായി. തദ്ദേശ ജനപ്രതിനിധികൾ ജാഗ്രതയുള്ളവരാകണം.
കർശനമായ അതിർത്തികളുള്ള പരമാധികാര രാജ്യങ്ങളായി ഓരോ വീടും മാറിയതിനാൽ ആഭ്യന്തരവകുപ്പിന്റെ മുൻഗണനകൾ മാറ്റിയെഴുതണം. ചില വീടുകളിൽ ക്രൂരതകൾ അരങ്ങേറുന്നുണ്ട്. ചത്തതിനൊത്തു ജീവിക്കുന്ന അർഷിതുമാരെ മോർച്ചറിയിലേക്കല്ല, ഈ സമൂഹത്തിന്റെ മാറിലേക്കാണ് മാറ്റിക്കിടത്തേണ്ടത്.
Tags : DEEPIKA EDITORIAL CHILD DEATH CASE