Editorial Audio
“ജനങ്ങൾ സർക്കാരിനെയല്ല, സർക്കാർ ജനങ്ങളെയാണ് ഭയപ്പെടേണ്ടത്” -അലൻ മൂർ
ജനാധിപത്യത്തിന്റെ നാലു തൂണുകളിൽ ഒന്നിനും അക്കൗണ്ടബിലിറ്റി നഷ്ടപ്പെടരുതേയെന്ന് ഓർമിപ്പിക്കുന്ന നാല് മുഖപ്രസംഗങ്ങളുടെ അവസാന ഭാഗമാണിത്. മുഖപ്രസംഗ പരന്പര പത്രചരിത്രത്തിൽ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിലും അടിയന്തരാവസ്ഥയിലും മറ്റനേകം പ്രതിസന്ധി ഘട്ടങ്ങളിലുമെന്നപോലെ ഭരണഘടനയ്ക്കും രാജ്യത്തിനുമൊപ്പം നിൽക്കാനുള്ള മാധ്യമ അക്കൗണ്ടബിലിറ്റിയാണിത്. ലെജിസ്ലേച്ചർ (നിയമനിർമാണ സഭകൾ), എക്സിക്യൂട്ടീവ് (ഭരണനിർവഹണ വിഭാഗം-പ്രധാനമായി മന്ത്രിസഭയും ഉദ്യോഗസ്ഥരും), ജുഡീഷറി (നീതിനിർവഹണ സംവിധാനം), മാധ്യമങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ദുർബലമായാൽ എല്ലാവരും ഉത്തരവാദികളാണ്. ഡൽഹിയിൽനിന്നു മടങ്ങിയ കൗമാര-യൗവനങ്ങൾ അക്കൗണ്ടബിലിറ്റി ചോദിച്ചിട്ടുമുണ്ട്. മൗനമല്ല മറുപടി. അസഹിഷ്ണുതയല്ല പരിഹാരം.
ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം ബാധിച്ച രണ്ടാം തൂണിലെ ഉദ്യോഗസ്ഥവിഭാഗത്തെക്കുറിച്ച് ഇന്നു പറയാം. ജീവനക്കാർ എക്കാലത്തും സർക്കാരുകളോടു ചേർന്നാണ് പ്രവർത്തിക്കുന്നത്; കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും. എന്നാൽ, ബിജെപി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനുള്ള ഉപകരണമായി ആവശ്യമുള്ളത്ര സർക്കാർ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും മാറ്റിയെടുത്തു. നീറ്റ് പരീക്ഷ താറുമാറാക്കിയവരും ജനാധിപത്യം താറുമാറാക്കിയവരുമൊക്കെ അതിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണ ഏജൻസികളും പോലീസ് സംവിധാനവുമൊക്കെ മുന്പെങ്ങുമില്ലാത്തവിധം നേരിടുന്ന പക്ഷപാത ആരോപണങ്ങൾ പ്രത്യയശാസ്ത്രവത്കരണത്തിന്റെ ഫലമാണ്.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ 2014 മുതൽ 2022 വരെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറകടറേറ്റ്) 121 നേതാക്കൾക്കെതിരേ അന്വേഷണം നടത്തി. 95 ശതമാനവും പ്രതിപക്ഷത്തുള്ളവരായിരുന്നു. യുപിഎ ഭരിച്ച 2004-14 കാലത്ത് ഇഡി കേസെടുത്തത് 26 നേതാക്കൾക്കെതിരേ ആയിരുന്നു. അതിൽ 54 ശതമാനമായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളവർ. മോദി സർക്കാരിന്റെ ആദ്യത്തെ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ പറഞ്ഞത് 2025 മാർച്ചിലാണ്. ഇഡി സ്വയം നിയമമാകരുതെന്ന് ഛത്തീസ്ഗഡ് മദ്യ കുംഭകോണക്കേസിൽ 2023 ഓഗസ്റ്റിലും, ഫെഡറല് തത്വങ്ങള് ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്ത്തിക്കുന്നതെന്ന് 2025 മേയിലും, രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്ന് 2025 ജൂലൈയിലും സുപ്രീംകോടതിക്കു ചോദിക്കേണ്ടിവന്നു. ഇഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇങ്ങനെ പോകാനാകില്ലെന്നും കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെന്നുമാണ് 2025 ജൂലൈയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എന്നിവരോട് അന്നത്തെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് പറഞ്ഞത്. പക്ഷേ, ഇഡിക്ക് ഒരു മാറ്റവുമില്ല; സർക്കാരിനോടു മാത്രമേ അക്കൗണ്ടബിലിറ്റിയുള്ളൂ!
തെരഞ്ഞെടുപ്പു കമ്മീഷന് എല്ലാ സ്വാതന്ത്ര്യവും നിയമ പരിരക്ഷയും നൽകിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതിനാൽ ആവർത്തിക്കുന്നില്ല. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പോലീസിന്റെ കാര്യം പറഞ്ഞാൽ തീരില്ല. അക്രമങ്ങൾ അഴിച്ചുവിടുന്ന സംഘപരിവാറിന്റെ വർഗീയ കൂട്ടങ്ങൾക്കെതിരേ ന്യൂനപക്ഷങ്ങൾ പരാതിയുമായി ചെന്നാൽ ബിജെപി ഭരിക്കുന്നിടത്ത് പോലീസ് കേസെടുക്കാൻപോലും തയാറാകില്ല. സിജെപി സമരത്തിനെതിരേ ഡൽഹിയിലും മറ്റു ബിജെപി സംസ്ഥാനങ്ങളിലും പോലീസ് സ്വീകരിച്ച സമീപനവും രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. ഏതൊരു പൗരനും ഏതു മതത്തിലും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവുന്ന രാജ്യത്ത് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദളിതർ മാത്രം പാർശ്വവത്കരിക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെയും കോടതികളുടെയും സമ്മതത്തോടെയാണ്. അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ കഴിഞ്ഞ ജനുവരിയിലെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നു. 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ട് പറയുന്നത്, കൂട്ടക്കൊലകൾക്കു സാധ്യതയുള്ള 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ്. ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ രാജ്യം ഈ സ്ഥിതിയിലെത്തില്ല.
ജനാധിപത്യസംരക്ഷണം പ്രതിപക്ഷത്തെ ഏൽപ്പിച്ചുറങ്ങിയ രാജ്യത്തെയാണ് വിദ്യാർഥികൾ വിളിച്ചുണർത്തിയത്. അവരുടേത് അരാഷ്ട്രീയമല്ല. പാർട്ടിക്കൂറോ കെട്ടുപാടുകളോ ഇല്ലാത്ത രാഷ്ട്രീയമാണ്. പത്രം വായിക്കാത്ത, ലോകകാര്യങ്ങൾ അറിയാത്തവരാണ് സമരക്കാരെന്ന വ്യാഖ്യാനം തെറ്റാണ്. സിജെപിയുടെ നേതാക്കളുടെയത്ര വസ്തുനിഷ്ഠപ്രസംഗം നടത്താൻ പരന്പരാഗത പാർട്ടികളിലെ എത്ര നേതാക്കൾക്കു കഴിയുമെന്നു ചിന്തിക്കണം. പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നവർ മാത്രമായിരുന്നു നേതാക്കൾ. പാർട്ടികളുടെയോ മതങ്ങളുടെയോ പിൻബലത്തിലല്ല അവർ പട്ടണപ്രവേശം നടത്തിയത്. എന്നിട്ടും എല്ലാവരെയും സ്വാഗതം ചെയ്തു. അവരുടെ നിന്ദനമേറ്റ വർഗീയവാദികൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഇനിയും എഴുന്നേറ്റു പോയിട്ടില്ല. സമരക്കാർ എല്ലാം തികഞ്ഞവരല്ല, അങ്ങനെ ആയിരിക്കേണ്ട കാര്യവുമില്ല. അവർ ഈ സമൂഹത്തിന്റെ പരിച്ഛേദമാണ്. മറ്റുള്ളവരുടെ മതത്തിലും രാഷ്ട്രീയത്തിലും ഭക്ഷണത്തിലും നിയമാനുസൃത വേഷത്തിലുമൊന്നും കൈ കടത്താൻ അവർക്കു താത്പര്യമില്ല. അവരുടെ രോഷം അക്കൗണ്ടബിലിറ്റി നഷ്ടപ്പെട്ട ജനാധിപത്യത്തിന്റെ തൂണുകളോടായിരുന്നു.
ജനാധിപത്യബോധത്തിന്റെയും പ്രതിരോധത്തിന്റെയും ഭീഷണികളെ തള്ളിക്കളയുന്നതിന്റെയും പുതിയ സാധ്യതകൾ രാജ്യത്തെ പഠിപ്പിച്ചാണ് ജെൻ സികൾ തലസ്ഥാനം വിട്ടത്. അത് ഏറ്റെടുക്കാൻ അഴിമതിയിലും വർഗീയതയിലും തീവ്രവാദത്തിലും മുങ്ങിയ പാർട്ടികൾക്കു കഴിയുമോയെന്ന ചോദ്യമുണ്ട്. നിയമന ഏജൻസികളെ തട്ടിയെടുത്ത് പാർട്ടിക്കാരെയും ബന്ധുക്കളെയും കുത്തിനിറച്ച വാർത്തകളാണ് കേരളത്തിൽനിന്നുപോലും പുറത്തുവരുന്നത്. ആര് ആരെ നന്നാക്കും? ഒന്നുറപ്പ്; കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രമാണ് ജനാധിപത്യത്തിന്റെ തൂണുകളെ സംരക്ഷിക്കുന്നതും ആക്രമിക്കുന്നതും. നാലു തൂണുകളോടും അക്കൗണ്ടബിലിറ്റി ചോദിച്ച വിദ്യാർഥിസമരം പുതിയൊരു പ്രതീക്ഷയായിട്ടുണ്ട്. ഇന്ത്യ വിജയിക്കുകതന്നെ ചെയ്യും. പക്ഷേ, മാർട്ടിൻ ലൂഥർ കിംഗ് അഭിപ്രായപ്പെട്ടതുപോലെ, “യുദ്ധക്കൊതിയന്മാരെപ്പോലെ, സമാധാനകാംക്ഷികളും സംഘടിക്കാൻ പഠിക്കണം.”
ഇന്ത്യ പിള്ളേരെ കണ്ടു പഠിക്കട്ടെ.