സെബിൻ ജോസഫ് / ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ-2
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷനേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
2014 മുതൽ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ആക്രമണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിട്ടും കേന്ദ്രം തുടർന്നുപോരുന്നു. കേന്ദ്രത്തിന്റെ പ്രതികാര നടപടിക്കെതിരേ ശിവസേനാ മുഖപത്രം സാമ്ന കഴിഞ്ഞദിവസം രംഗത്തെത്തി.
“ചൈന, റഷ്യ രാജ്യങ്ങളിലായിരുന്നെങ്കിൽ പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടയ്ക്കുകയോ അവരെ കാണാതെ പോകുകയോ ചെയ്യും. എന്നാൽ, ജനാധിപത്യം ഉണ്ടെന്ന് ആരോപിക്കുന്ന ഇന്ത്യയിൽ അന്വേഷണ ഏജൻസികളെക്കൊണ്ട് പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നു. 2014 മുതൽ കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നിവ രജിസ്റ്റർ ചെയ്യുന്ന 95 ശതമാനം കേസുകളും പ്രതിപക്ഷനേതാക്കൾക്ക് എതിരേയാണ്’’ എന്നായിരുന്നു സാമ്നയുടെ ആരോപണം.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചേംബറിലേക്ക് സന്ദർശക ഗാലറിയിൽനിന്ന് രണ്ടു യുവാക്കൾ തൂങ്ങിയിറങ്ങി കളർ സ്പ്രേ പ്രയോഗം നടത്തി. ഇതിനെതിരേ പ്രതികരിച്ച 141 പ്രതിപക്ഷ എംപിമാരെ പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്തു. സഭയിൽ ഇല്ലാത്ത എംപിയെപ്പോലും സസ്പെൻഡ് ചെയ്യുന്ന രീതിയിലേക്ക് ജനാധിപത്യ ഭരണബോധം അധഃപതിച്ചു. തെറ്റു മനസിലാക്കിയ സ്പീക്കർ ഡിഎംകെ അംഗം എസ്.ആർ. പാർഥിപന്റെ സസ്പെൻഷൻ പിന്നീട് പിൻവലിച്ചു.
ഏകാധിപത്യത്തിനെതിരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ആ യുവതിയും യുവാക്കളും ഇപ്പോൾ എവിടെയെന്ന് ആർക്കുമറിയില്ല. രാമക്ഷേത്ര നിർമാണത്തിന്റെ ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാനിരുന്ന ബിജെപി ഇലക്ടറൽ ബോണ്ട് വിവരം പുറത്തുവന്നതോടെ തെല്ല് ആശങ്കയിലാണ്. എന്നിരുന്നാലും റെയ്ഡും അറസ്റ്റും ഉപയോഗിച്ച് ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അവർ.
പാലം കടന്നവർ
നിലവിലെ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോണ്‍ഗ്രസിലായിരുന്നപ്പോൾ ശാരദാ ചിട്ടി കുംഭകോണക്കേസിൽ സിബിഐ ചോദ്യം ചെയ്യുകയും വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ജലവിതരണ പദ്ധതിയുമായും ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരേ അഴിമതിയാരോപണം ഉണ്ടായിരുന്നു. ആസാമിലെ തരുണ്‍ ഗൊഗോയ് മന്ത്രിസഭയിൽ 2006 മുതൽ 2011 വരെ ആരോഗ്യം, ധനം, പൊതുമരാമത്ത്, സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്തു.
2002- 2006 മന്ത്രിസഭയിലും ഉണ്ടായിരുന്നു. തരുണ്‍ ഗൊഗോയിയുമായി അധികാര വടംവലി വന്നതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അതിനാൽ പാർട്ടി വിട്ടെന്നും ഭാഷ്യം. 2015 മുതൽ ബിജെപിക്ക് ഒപ്പം. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം. ബിജെപിയുടെ സർബാനന്ദ സോനാവാൾ മന്ത്രിസഭയിൽ ധനമന്ത്രി. 2021 തെരഞ്ഞെടുപ്പിൽ ബിജെപിക്കു വീണ്ടും വിജയം, സോനോവാളിനെ പുറത്താക്കി ഹിമന്ദ ബിശ്വ ശർമ ആസാം മുഖ്യമന്ത്രിയായി. ബിജെപിക്കൊപ്പം കൂടിയതോടെ അഴിമതിയാരോപണങ്ങൾ ഒലിച്ചുപോയി. ഹിമന്ദ ബിശ്വയുടെ ഭാര്യ റിനികി ബുയാൻ ശർമയ്ക്കെതിരേയും അഴിമതിയാരോപണമുണ്ട്. എന്നാൽ ഒരു അന്വേഷണവും ഉണ്ടായില്ല.
തൃണമൂൽ കോണ്‍ഗ്രസിലെ സുവേന്ദു അധികാരി നാരദ ഒളികാമറ ഓപ്പറേഷനിൽ കുടുങ്ങി. പാർട്ടി നേതൃത്വം കൈവിട്ടതോടെ ബിജെപിയിൽ എത്തി. ഇപ്പോൾ ബംഗാളിലെ പ്രതിപക്ഷനേതാവ്. ആദർശ് ഫ്ളാറ്റ് കുംഭകോണത്തിൽ അകപ്പെട്ട മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാൻ അടുത്തിടെയാണ് ബിജെപിക്കൊപ്പം കൂട്ടുകൂടിയത്. ഇദ്ദേഹത്തിനെതിരേ പത്തുവർഷം മുന്‍പ് ആരംഭിച്ച സിബിഐ, ഇഡി അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ബിജെപിയിൽ എത്തിയതോടെ പൂർണസംരക്ഷണം. അമരീന്ദർ സിംഗ്, പേമ ഖണ്ഡു, ദിഗംബർ കാമത്ത്, അജിത് പവാർ, ഛഗൻ ഭുജ്ബൽ, നാരായണ്‍ റാണെ, പ്രഫൂൽ പട്ടേൽ, ഭാവന ഗാവ്ലി, കെ. കുമാരസ്വാമി, ജഗൻമോഹൻ റെഡ്ഢി, മായാവതി, ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖ നേതാക്കൾ റെയ്ഡ് പേടിയിലാണ്. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയെ ആദ്യം സഖ്യത്തിനൊപ്പം നിർത്തിയെങ്കിലും ദ്രാവിഡ വോട്ടുകൾ നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ സഖ്യം ഉപേക്ഷിച്ചു. ഏതു സംസ്ഥാനത്ത് ഏതു പാർട്ടി ജയിച്ചാലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ വരുതിക്കൊപ്പം കൊണ്ടുവരാമെന്ന ചിന്തയിലാണ് ഭരണപക്ഷം.
പണാധിപത്യം
മഹാരാഷ്ട്രയിലെ മഹാഖണ്ഡ്ബന്ദൻ സർക്കാർ തകരാൻ കാരണം ബിജെപിയുടെ പൊളിറ്റിക്കൽ എൻജിനിയറിംഗും പണാധിപത്യവുമായിരുന്നു. സഹകരണ ബാങ്ക് കേസിൽ അഴിമതിയാരോപണം നേരിടുന്ന അജിത് പവാറിനെ എൻസിപി പിളർത്തി പുറത്തുകൊണ്ടുവരാൻ ബിജെപിക്കായി. ഏക്നാഥ് ഷിൻഡെ സർക്കാരിൽ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കുകയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഗോവയിൽ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കിയ കൂറുമാറ്റം നടത്തിയ നേതാവാണ് ദിഗംബർ കാമത്ത്. ജലവിതരണ പദ്ധതിക്കേസിൽ ആരോപണം നേരിടുന്ന ഇദ്ദേഹം 2022 ൽ കൂറുമാറി ബിജെപിയിൽ എത്തിയതോടെ പൂർണ പരിരക്ഷ ലഭിച്ചു. മഹാരാഷ്ട്ര സദൻ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ഇഡി മുൻ ഉപമുഖ്യമന്ത്രി ഛഗൻ ഭുജ്ബലിന്റെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഇഡി അറസ്റ്റ് ചെയ്തെങ്കിലും ബിജെപി പാളയത്തിൽ എത്തിയതോടെ കേസന്വേഷണം നിലച്ചു.
രാജ്യത്തെ ചെറുതും വലുതുമായ പാർട്ടികൾക്കും നേതാക്കൾക്കും ബിജെപി പണം നൽകിവരുന്നു. അധികാരവും പണവും ഒത്തുചേർന്ന വിചിത്രവഴിയിലൂടെയാണ് രാജ്യത്തെ പ്രമുഖ പാർട്ടി സഞ്ചരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ മാനസികമായി തകർക്കുന്ന തന്ത്രമാണ് കാണുന്നത്. എതിരാളി ആരായിരുന്നാലും തങ്ങൾക്ക് മൂന്നാം വട്ടവും ഇന്ദ്രപ്രസ്ഥം ഭരിക്കണമെന്ന നിലപാടിലാണ് ബിജെപി. അതിനായി ആരെയെല്ലാം ജയിലിലടയ്ക്കുമെന്ന് കണ്ടറിയാം.
(അവസാനിച്ചു).