Thursday, December 27, 2018 1:08 AM IST
ഇന്ത്യയുടെ പാർലമെന്റ് 2002 ൽ പാസാക്കിയ ദി സെക്യൂരിടൈസേഷൻ ആൻഡ് റീകണ്സ്ട്രക്ഷൻ ഓഫ് ഫൈനാൻഷൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക് ട് 2002 ( The Securitisation and Reconstruction of Financial Assets and Enforcement of Securtiy Interest Act , 2002) ) എന്ന നിയമത്തിന്റെ ചുരുക്കനാമം ആണ് സർഫാസി നിയമം (SARFAESI Act). കോടതിയിൽ പോകാതെ കടങ്ങൾ ഈടാക്കാൻ കടംകൊടുത്ത സ്ഥാപനത്തിനു വളരെ സഹായകരമായ ഒരു നിയമമാണിത്. പക്ഷേ അതിൽത്തന്നെ പ്രത്യേകമായ ചില കിഴിവുകൾ പറഞ്ഞിട്ടുണ്ട്. അതു ബാങ്കുകൾക്കു വലിയ താത്പര്യമില്ലാത്ത കാര്യമാണ്.
നിയമം നടപ്പാക്കുന്പോൾ ആരുടെയും പ്രത്യേക താത്പര്യം നോക്കാൻ കഴിയുകയില്ലല്ലോ. അതുകൊണ്ടുതന്നെ സർഫാസി നിയമം നടപ്പാക്കുന്പോൾ പ്രത്യേകിച്ചു ചില വിഭാഗങ്ങൾക്കു കൊടുത്തിട്ടുള്ള ആനുകൂല്യങ്ങൾ അവഗണിക്കാവുന്നതല്ല.
ഈ നിയമത്തിന്റെ പരിധിയിൽ നിന്നു കൃഷിഭൂമിയെ ഒഴിവാക്കിയിട്ടുള്ള കാര്യം എടുത്തുപറയണം. ഇതുപ്രകാരം കടം വാങ്ങുന്നതിന് ഈടുവച്ച ഭൂമി കൃഷിഭൂമിയാണെങ്കിൽ അതു പൂർണമായിട്ടും ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. കടംമൂലം ബുദ്ധിമുട്ടുന്ന പാവപ്പെട്ട കർഷകർക്കു പ്രത്യേക കരുതൽ പാർലമെന്റ് നൽകിയതുകൊണ്ടാണ് ഈ വകുപ്പ് നിയമത്തിൽ ചേർത്തിട്ടുള്ളത്. പക്ഷേ പല ബാങ്കുകളും ഈ കാര്യം അവഗണിക്കുകയാണ്.
കടംകൊടുത്ത സ്ഥാപനം 60 ദിവസത്തെ നോട്ടീസ് കടക്കാരനു കൊടുത്തുകഴിഞ്ഞാൽ ഈടുവസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കാനോ അതു മാനേജ് ചെയ്യാനോ വിൽക്കാനോ ഒക്കെയുള്ള അവകാശം സർഫാസി നിയമം സ്ഥാപനത്തിനു നൽകുന്നുണ്ട്. സ്ഥാപനം ചെയ്യുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അപേക്ഷ കൊടുക്കേണ്ടത് ഡറ്റ് റിലീഫ് ട്രൈബ്യൂണലിൽ ആണ് . അവിടെനിന്നുള്ള അപ്പീൽക്കോടതി ചെന്നൈയിലുള്ള ഡറ്റ് റിലീഫ് അപ്പലേറ്റ് ട്രൈബ്യൂണലുമാണ്.
ബാങ്കുകൾക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന രീതിയിലാണു സർഫാസി നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. കടം വാങ്ങിയയാൾ ഈട് വച്ചിരിക്കുന്ന സ്ഥലം ബാങ്കുകൾക്ക് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ സഹായം ഉപയോഗപ്പെടുത്തി ഒരു പ്രയാസവുമില്ലാതെ കൈവശം എടുക്കുവാൻ കഴിയും. ഈ സൗകര്യം ബാങ്കുകൾ ദുരുപയോഗപ്പെടുത്തുന്നു എന്നു കണ്ടതുകൊണ്ട് 2013 ൽ ഇന്ത്യൻ പാർലമെന്റ് പ്രധാനപ്പെട്ട ചില ഭേദഗതികൾ കൊണ്ടുവന്നു. അതുപ്രകാരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് വളരെ വ്യക്തമായി വസ്തുവിന്റെ രീതി എന്താണെന്നു ബോധ്യപ്പെടണം.
മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹർജി കൊടുക്കുന്പോൾ ഹർജിക്കാരൻ ഒരു സത്യവാങ്മൂലം കൊടുക്കണമെന്നു പറയുന്നുണ്ട്. ഈട് വസ്തു നിയമ നടപടിക്കു വിധേയമാക്കാവുന്ന രീതിയിലുള്ളതാണ് എന്നും വസ്തുവിന്റെ രീതി എന്തെന്നും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കണം എന്നു ഭേദഗതി നിയമത്തിൽ പറയുന്നു. എന്നാൽ, ഈ നിയമം പോലും പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു.
കൃഷിക്കാർക്കു നൽകുന്ന ഈ ആനുകൂല്യം ബാങ്കുകൾ വളരെ ഹീനമായ രീതിയിൽ തകർക്കാൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ പലതുണ്ട്. കണ്ണൂർ ജില്ലയിൽ ഉണ്ടായ ഒരു കേസിൽ സർഫാസി നിയമം പ്രയോജനപ്പെടുത്താൻ അവിടത്തെ ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് ശ്രമിച്ചതിന്റെ ഉദാഹരണം പറയാം. തന്റെ ഭൂമി കൃഷി ഭൂമിയാണെന്നും സർഫാസി നിയമം അനുസരിച്ച് അത് ഏറ്റെടുക്കാൻ സാധിക്കുന്നതല്ല എന്നും മുഹമ്മദ് എന്നയാൾ വാദിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. അവസാനം അദ്ദേഹം കേരള ഹൈക്കോടതിയെ സമീപിച്ചു. അദ്ദേഹത്തിന് അവിടെയും നീതി കിട്ടിയില്ല . കൃഷിഭൂമി ആണെങ്കിൽ ഒഴിവാക്കാമായിരുന്നു, പക്ഷേ നിങ്ങൾ ഈടുവച്ച ഭൂമി എങ്ങനെ കൃഷിഭൂമി ആകും, അവിടെ ഉള്ളത് റബർ അല്ലേ എന്നാണു കോടതി ചോദിച്ചത്.
പണമില്ലാത്തതുകൊണ്ടാവാം ആ വിധിയെ ചോദ്യം ചെയ്യാൻ മുഹമ്മദിനായില്ല. വിധി വന്ന് ഏഴു മാസം കഴിഞ്ഞാണ് ഇങ്ങനെ ഒരു വിധി ഉണ്ടായതായി ഞാനറിഞ്ഞത്. ഇതിൽ പതിയിരിക്കുന്ന വലിയ വിപത്ത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ മുഹമ്മദിന്റെ കേസിലെ വിധിക്കെതിരേ പൊതുതാത്പര്യ അപ്പീൽ ഫയൽ ചെയ്തു. പ്രാരംഭ വാദം കേട്ടശേഷം കോടതി അപ്പീൽ ഫയലിൽ എടുത്തു. ബാങ്ക് ശക്തമായ തർക്കം ഉന്നയിച്ചെങ്കിലും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എന്റെ വാദം അംഗീകരിച്ച് റബർ ഒരു കൃഷിയാണെന്നും കൃഷി ചെയ്ത ഒരു ഭൂമി കൃഷിഭൂമി അല്ലെന്നു പറയാൻ പറ്റില്ലെന്നുമുള്ള നിഗമനത്തിലെത്തി.
എന്നാൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബാങ്ക് ഈ വിധി മാനിക്കാതെ റബർ, കാപ്പി, തേയില , ഏലം എന്നിവ കൃഷി ചെയ്യുന്ന ഭൂമി കൃഷിഭൂമിയായി കണക്കാക്കാൻ പറ്റില്ലെന്ന തീരുമാനത്തോടെ ചില നീക്കങ്ങൾ നടത്തി. അതിനെതിരേയും ഞാൻ കേരള ഹൈക്കോടതിയിൽ പൊതുതാത്്പര്യഹർജി സമർപ്പിച്ചു. കേസ് വാദം കേട്ടതിനുശേഷം കോടതി സാധാരണ കൃഷികളെ പോലെ റബർ, കാപ്പി ,തേയില, ഏലം മുതലായവയും കൃഷി തന്നെയാണെന്നു വിധിച്ചു. പക്ഷേ ഈ വിധിക്കെതിരേ ബാങ്ക് സുപ്രീംകോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്.
സർഫാസി നിയമത്തിൽ നിന്നു കൃഷിഭൂമിയെ ഒഴിവാക്കിയപ്പോൾ ഒരു കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടു. കൃഷിക്കാർ ഈ രാജ്യത്തിന്റെ നട്ടെല്ലാണ് എന്ന സത്യം രാജ്യം അംഗീകരിക്കുന്നു എന്നതാണത്. എന്നിട്ടും അതിനെതിരായി നിൽക്കുന്നവരെ ശക്തമായി തന്നെ നേരിടണം. പ്രതീക്ഷിക്കാതെ വലിയ മഴ വന്നാലും വെയിൽ വന്നാലും കാലാവസ്ഥാവ്യതിയാനം ഉണ്ടായാലും വലിയ നഷ്ടത്തിലാകുന്നവരാണ് കർഷകർ. ആ നഷ്ടം രാജ്യത്തെത്തന്നെ വലിയ രീതിയിലാണു ബാധിക്കുന്നത്.
കർഷകർക്കു വലിയ ബാധ്യതകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും . കേരളത്തിൽ 68 ലക്ഷം കർഷകർ വരുമെന്നാണ് കണക്ക്. 17.9 ശതമാനം നാമമാത്ര കർഷകർ വേറെയുമുണ്ട്. കടം മൂലം ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണ്. എന്നാൽ, രാജ്യത്തെന്പാടും കർഷകശബ്ദം ഇപ്പോൾ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു.
കൃഷിക്കാർക്കുള്ള ആനുകൂല്യം പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്പോൾ ഒരു കാര്യം വ്യക്തമായി നടപ്പാക്കേണ്ടതുണ്ട്. കൃഷിക്കാർ എടുത്ത കടങ്ങൾ എഴുതിത്തള്ളണം.
പി.സി. തോമസ്, മുൻ കേന്ദ്രമന്ത്രി