Friday, December 28, 2018 12:36 AM IST
യമദൂതന്റെ രാജവീഥികൾ- ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ അതാണു കേരളത്തിലെ റോഡുകൾ. അവ അങ്ങനെ ആക്കിയെടുത്തതു പക്ഷേ, കാലനല്ല, കേരളവാസികളാണ്. ലോകം മുഴുവൻ അനുകന്പയോടെ നോക്കിയ പ്രളയത്തിൽ കേരളത്തിനു നഷ്ടപ്പെട്ടത് 450-ലധികം മനുഷ്യജീവനുകളാണ്. എങ്കിൽ അതിന്റെ പത്തിരട്ടി മനുഷ്യജീവിതങ്ങൾ ഓരോ വർഷവും കേരളത്തിലെ റോഡുകളിൽ കുരുതികഴിക്കപ്പെടുന്നു.
ഉത്തരവാദികളെയും പരിഹാരങ്ങളെയും തെരയുംമുന്പ് എന്താണു നമുക്കു റോഡുകൾ എന്നു വിലയിരുത്തണം. കാരണം കേരളത്തിലെ റോഡുകൾ നമുക്കു ഗതാഗത സംവിധാനം എന്നതിനുമപ്പുറം മറ്റു പലതുമാണ്. പഞ്ചായത്ത് വഴികൾ തുടങ്ങി ദേശീയ പാതകൾ വരെ നിരീക്ഷിക്കുന്പോൾ നാം എങ്ങനെയെല്ലാം റോഡുകളെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ലഘുചിത്രം ലഭിക്കും.
നടപ്പുവഴികൾ
ദേശീയ പാതയായാലും പഞ്ചായത്ത് വഴിയായാലും കേരളത്തിൽ അവയെല്ലാം നടപ്പുവഴികൾ കൂടിയാണ്. വാഹനങ്ങൾക്കും വഴിനടപ്പുകാർക്കും വേർതിരിവുകൾ ഇല്ലാത്ത റോഡുകളാണു കേരളത്തിലേറെയും. എന്നാണ് ഒരു കാൽനടയാത്രക്കാരന്റെ മരണം അവസാനമായി കേരളത്തിൽ വാർത്തയായത്? അതു കേവലം ലോക്കൽ എഡിഷൻ വാർത്ത മാത്രമാണ്. കാരണം നമ്മൾ അത് അത്രമേൽ ശീലിച്ചുപോയിരിക്കുന്നു. ജീവനെ ആദരിക്കുന്നവരുടെ നാടുകളിൽ പദയാത്രികർക്കും സൈക്കിൾ യാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കും എല്ലാം വ്യക്തമായ വേർതിരിവുകളുള്ള വഴികളുണ്ട് എന്നു മലയാളിക്ക് അറിയില്ല എന്നുണ്ടോ?
പാർക്കിംഗ് ഏരിയ
ടൗണുകളിലെ നോ പാർക്കിംഗ് ഏരിയകൾ ഒഴിച്ചാൽ കേരളത്തിലെ ഏതു റോഡിലും എവിടെയും എത്ര സമയം വേണമെങ്കിലും ഏതു വാഹനത്തിനു വേണമെങ്കിലും പാർക്കു ചെയ്യാം. വാഹനപ്പെരുപ്പത്തിന് ആനുപാതികമായ വീതിയില്ലാത്ത റോഡുകളിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ അപകടസാധ്യത വർധിപ്പിക്കും എന്നു മനസിലാക്കാൻ സാധാരണ ബുദ്ധി ധാരാളമാണ്.
വാഹനങ്ങളുടെ ശവപ്പറന്പ്
തീരെ ഹ്രസ്വമല്ലാത്ത ഒരു യാത്രയിൽ ഒരു നൂറു കിലോമീറ്റർ യാത്ര ചെയ്യുന്പോൾ ഉപേക്ഷിക്കപ്പെട്ട എത്ര വാഹനങ്ങൾ കാണാൻ സാധിക്കുന്നു എന്ന് ഒന്ന് എണ്ണിനോക്കൂ. പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന വാഹനങ്ങൾ പോലും നിങ്ങളുടെ പതിവു വഴികളിലെ കാണാൻ മറന്നുപോകുന്ന കാഴ്ചകളാണ് എന്ന് അന്നു നിങ്ങൾ തിരിച്ചറിയും. അത്തരം വാഹനങ്ങൾ കേവലം ദൃശ്യമലിനീകരണം മാത്രമല്ല, പല അപകടങ്ങൾക്കുള്ള നിമിത്തങ്ങൾകൂടിയാണ് എന്ന് ആരറിയുന്നു.
വർക്ഷോപ്പുകൾ
വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ കേരള റോഡുകളെല്ലാം വർക്ക്ഷോപ്പുകളും കൂടിയാണ്. അതിവേഗത്തിൽ പായുന്ന വാഹനങ്ങളോട് അപകടകരമായ വിധത്തിൽ അടുത്തുനിന്നു ജോലി ചെയ്യുന്ന തൊഴിലാളികളെയും റോഡിന്റെ നല്ലൊരു ഭാഗം കൈയടക്കിയിരിക്കുന്ന, നന്നാക്കാനുള്ള വാഹനങ്ങളെയും പണിയായുധങ്ങളെയും മറ്റും നാം കാണുന്നതുകൊണ്ടുതന്നെ ഒരിക്കലും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതെ, നമ്മുടെ റോഡുകളുടെ ഒരു ഭാഗം വർക്ക്ഷോപ്പുകൾ കൂടിയാണ്.
വ്യാപാര കേന്ദ്രങ്ങൾ
വർക്ക് ഷോപ്പുകളാൽ മാത്രമല്ല നമ്മുടെ റോഡുകൾ മർദിക്കപ്പെടുന്നത്. പെട്ടിക്കടയും തട്ടുകടയും മുതൽ പല നക്ഷത്ര ഹോട്ടലുകളും ലോകോത്തര ഷോപ്പിംഗ് മാളുകളും വരെ തുറന്നുവച്ചിരിക്കുന്നതു ചെറുതും വലുതുമായ റോഡുകളിലേക്കാണ്. അവയിൽ നിന്നു സേവനം സ്വീകരിക്കാനായി വാഹനങ്ങൾ വഴിയരുകിൽ നിർത്തുന്നതിൽ നമുക്ക് യാതൊരു അസ്വാഭാവികതയും തോന്നാറില്ല. ലോകം ഏറെ കണ്ടിട്ടുള്ള മലയാളിയോടു ചോദിക്കാനുള്ളത് - "ഇങ്ങനെയൊക്കെയാണോ ലോകത്തിൽ എല്ലായിടത്തും നടക്കുന്നത്?'
പരസ്യപ്പലക
നമ്മുടെ റോഡുകൾ ഒരു വലിയ പരസ്യപ്പലകയാണ്. നമ്മുടെ റോഡുകളെയും നാടിനെയും ഇത്രമേൽ വിരൂപമാക്കാൻ ആരാണിവർക്ക് അനുവാദം കൊടുത്തത്? കോഴിക്കടയുടെയും സ്വർണക്കടയുടെയും തുടങ്ങി രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളുടെയും സിനിമകളുടെയും തീർഥാടനകേന്ദ്രങ്ങളുടെയും ഭക്തിപ്രസ്ഥാനങ്ങളുടെയും അടക്കം ചെറുതും വലുതുമായ പരസ്യങ്ങളിലൂടെ ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും ശ്രദ്ധ അപകടകരമാംവിധം അപഹരിക്കുന്ന ഇത്രമേൽ പരസ്യങ്ങൾ നമുക്ക് ആവശ്യമുണ്ടോ? പ്രത്യക്ഷമായും പരോക്ഷമായും ഇവയ്ക്ക് അപകടങ്ങൾ ഉണ്ടാക്കുന്നതിലുള്ള സ്വാധീനം ആരെങ്കിലും എന്നെങ്കിലും പഠിച്ചിട്ടുണ്ടോ?
ശക്തിപ്രകടനവേദി
എല്ലാത്തരം പ്രസ്ഥാനങ്ങളുടെയും ശക്തിയും ഭക്തിയും പ്രകടിപ്പിക്കാനുള്ള വേദിയായി റോഡുകൾ ദിനംതോറും മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം ഓരോ പ്രകടനങ്ങളിലും പെട്ടുപോകുന്ന വാഹനങ്ങൾ, അക്ഷമരാകുന്ന യാത്രക്കാർ, നഷ്ടസമയം തിരിച്ചുപിടിക്കാൻ അപകടകരമായ വേഗത്തിലേക്കു മാറുന്ന ഡ്രൈവർമാർ, കൂടുതലായി നിരത്തിൽ ചെലവഴിക്കുന്പോൾ തള്ളുന്ന പുകയും കരിയും ഒന്നും ഇത്തരം പ്രകടനങ്ങൾ ആസൂത്രണം ചെയ്യുന്നവർ കണക്കിലെടുക്കാറില്ല. അതിലപ്പുറം ക്രൂരമായി, നാലുമണിക്കൂർ നിരത്ത് നിശ്ചലമായത് ഒരു വലിയ വിജയമായി കണക്കാക്കുകയും ചെയ്യുന്നു.
ഇവയിലൊക്കെ താത്പര്യമുള്ളവർക്കും ഇല്ലാത്തവർക്കും സ്വസ്ഥമായി യാത്ര ചെയ്യാൻ വഴികൾ വിട്ടുകൊടുത്തിട്ട്, അതിനൊക്കെ മറ്റു പോംവഴികൾ കണ്ടുപിടിക്കാൻ നമുക്കാവുന്നില്ലെങ്കിൽ നമ്മുടെ റോഡുകൾ ഇനിയും കുരുതിക്കളങ്ങളായി തുടരുകതന്നെ ചെയ്യും. പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമുള്ള അവകാശങ്ങൾ സംരക്ഷിക്കാനുള്ള തിരക്കിൽ സ്വൈര്യമായി സഞ്ചരിക്കാനുള്ള ശരാശരി പൗരന്റെ അവകാശം സംരക്ഷിക്കാൻ അധികമാരെയും കാണാറില്ല. കേരളം വഴിതുറക്കുന്നവരുടേതിനേക്കാൾ വഴിമുടക്കുന്നവരുടെ സ്വന്തം നാടാണ്.
വൈദ്യുതി വിതരണ ശൃംഖല
കേരള റോഡുകൾ വൈദ്യുത പോസ്റ്റുകൾകൊണ്ടും ട്രാൻസ്ഫോർമറുകൾകൊണ്ടും മാത്രമല്ല, പതിറ്റാണ്ടുകളായി ഉപയോഗമില്ലാതെ നിൽക്കുന്ന ടെലിഫോൺ പോസ്റ്റുകൾ കൊണ്ടുപോലും സന്പന്നമാണ്. അവ അപകടകരമാംവിധം ടാർറോഡിനോടു ചേർന്നുനിൽക്കുക മാത്രമല്ല, ചിലവ ടാർറോഡിന് ഉള്ളിൽ തന്നെയുമാണ്. വൈദ്യുത പോസ്റ്റിലിടിച്ചും വൈദ്യുത കന്പി പൊട്ടിവീണും മറ്റും അകാലത്തിൽ പൊലിഞ്ഞവരുടെ കണക്കുകൾ എവിടെയും കണ്ടിട്ടില്ല. കണക്കെടുക്കാൻ വയ്യാത്തതൊന്നുകൂടിയുണ്ട് - പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും ഒഴിവാക്കാനുള്ള തത്രപ്പാടിൽ സംഭവിച്ച അപകടങ്ങൾ!
റോഡുകൾ -വനങ്ങൾ
എല്ലാ വർഷവും വനമഹോത്സവങ്ങൾ നമ്മൾ ആചരിക്കുന്നുണ്ട്. വഴിയരികിൽ മരം നടാതെ എങ്ങനെ വനമഹോത്സവങ്ങൾ ഉദ്ഘാടനം ചെയ്യാനും ആഘോഷിക്കാനും കഴിയും? പ്രത്യേകിച്ച് ആരും നടുകയും നനയ്ക്കുകയും ചെയ്യാതെ വളരുന്ന കാടും പടലും മുൾച്ചെടികളും പാഴ്ച്ചെടികളും വേറെയും. കാഴ്ച മറയ്ക്കുന്ന, കാൽനടക്കാരന് ഒന്ന് ഒതുങ്ങാൻ അവസരം നിഷേധിക്കുന്ന ഈ വഴിയോര കാടുകൾ സംഭാവന ചെയ്യുന്ന അപകടങ്ങളുടെയും കണക്കെടുക്കുക അത്ര എളുപ്പമല്ല.
മരങ്ങൾ വേണം, വഴികളും വേണം. രണ്ടിനും വ്യത്യസ്തമായ ഇടങ്ങളും വേണം. ഇല്ലെങ്കിൽ ഇനിയും വിലാപങ്ങൾ നമ്മുടെ വീടുകളിൽനിന്ന് ഉയരുകതന്നെ ചെയ്യും. കേരളം ഹരിതമാക്കാൻ ഇനിയും നമ്മൾ എത്ര ചോര നമ്മുടെ വഴികളിൽ ചിന്തണം?
പണിയിടങ്ങൾ
നമ്മുടെ റോഡുകൾ എല്ലാക്കാലത്തുംതന്നെ വർക്ക് സൈറ്റുകളാണ്. നിലവാരമല്ലാത്ത പണികൾ മൂലം നമ്മുടെ റോഡുകൾ നിരന്തരം വർക്ക്സൈറ്റുകളായി തുടരുന്നു. മെറ്റൽക്കൂനകൾ, കരിങ്കൽക്കൂട്ടങ്ങൾ, നിറഞ്ഞതും ഒഴിഞ്ഞതുമായ ടാർപാട്ടകൾ, റോഡ് പണിയുടെ യന്ത്രങ്ങൾ, പണിയെടുക്കുന്ന തൊഴിലാളികൾ ഇവയൊന്നും അവധികളില്ലാതെ നമ്മുടെ വഴികളിലെ സാന്നിധ്യങ്ങളാണ്. മാത്രമല്ല, വഴിയരികിൽ പണിയുന്ന പൊതുവും സ്വകാര്യവുമായ കെട്ടിടങ്ങളുടെ പണിസാധനങ്ങളും യന്ത്രങ്ങളും തൊഴിലാളികളും വഴി കൈയടക്കിയിരിക്കുന്നതു കണ്ടാലും നമുക്ക് ഒരു അസ്വാഭാവികതയും തോന്നാറില്ല. ചിലപ്പോളത് ഏതാനും ദിവസത്തേക്കാണെങ്കിൽ, മാസങ്ങളോളം തുടരുന്നവയും ധാരാളമുണ്ട്. വഴിയരികിൽ കൂട്ടിയിരുന്ന മെറ്റൽക്കൂനകളിൽ ജീവിതം ബലികൊടുത്ത ചില അടുത്ത സുഹൃത്തുക്കളുടെ ഓർമകൾക്കു മുന്പിൽ കണ്ണീർപ്രണാമം.
മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ
ഔദ്യോഗികമായും അനൗദ്യോഗികമായും റോഡുകളാണു നമ്മുടെ നിക്ഷേപകേന്ദ്രങ്ങൾ. വഴിയരികിൽ സ്ഥാപിച്ചിരിക്കുന്ന കുപ്പത്തൊട്ടികളും കുപ്പത്തൊട്ടികളാക്കി നാം മാറ്റിയെടുക്കുന്ന വഴിയോരകേന്ദ്രങ്ങളും അധികമാരെയും ഇന്നും അലോസരപ്പടുത്തുന്നതായി തോന്നാറില്ല. നഷ്ടമാകുന്ന യാത്രാസൗകര്യം മാത്രമല്ല, വളർത്തിയെടുക്കുന്ന തെരുവുനായ്ക്കൂട്ടങ്ങളും ക്ഷുദ്രജീവികളും പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ ജീവിതങ്ങളെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ദൃഷ്ടി മറയ്ക്കുന്ന ചെറുകാടുകളും കാൽനടയാത്രക്കാരന് ഒതുങ്ങാനുള്ള ഇടം നിഷേധിക്കുന്ന കുറ്റിക്കാടുകളും നാം കാണാതെ പോകുന്ന യാഥാർഥ്യങ്ങളാണ്. നാം ഉണരാൻ ഏറെ വൈകിക്കഴിഞ്ഞിരിക്കുന്നു.
മഴവെള്ളച്ചാലുകൾ
വർഷത്തിൽ 3000 മില്ലി മീറ്റർ അധികം മഴ പെയ്യുന്ന ഏറെ സ്ഥലങ്ങൾ ലോകത്തില്ല. കേരളം പക്ഷേ, അക്കാര്യത്തിൽ ഏറെ അനുഗ്രഹീതമാണ്. പക്ഷേ, മഴയോടും മഴവെള്ളത്തോടും വേണ്ടരീതിയിൽ പ്രതികരിക്കാൻ നാം ഇന്നും പഠിച്ചിട്ടില്ല; പരിശീലിച്ചിട്ടില്ല. ഓരോ മഴക്കാലത്തും നമ്മുടെ റോഡുകൾ കുളങ്ങളും തോടുകളും ആയി മാറുന്നു. ആവശ്യത്തിന് ഓടകൾ ഇല്ലാത്തതുമൂലം റോഡരികുകൾ നിറഞ്ഞ് വെള്ളമൊഴുകുകയും മഴക്കാലത്തിനപ്പുറംപോലും പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാൻ കാൽനടയാത്രക്കാർ ടാർ റോഡിലൂടെ നടക്കാൻ നിർബന്ധിതരാകുന്നു. അവർ മത്സരിക്കുന്നത് ഇരുചക്രവാഹനങ്ങളോടും ബഹുചക്രവാഹനങ്ങളോടുമാണ്. സമയത്തോടു മത്സരിച്ചുള്ള ഓട്ടത്തിനിടയിൽ സംഭവിക്കുന്ന അപകടങ്ങളിൽ ആരെയെങ്കിലും ഒരാളെ കുറ്റക്കാരനാക്കാൻ കിട്ടിയാൽ എല്ലാവരും സംതൃപ്തരാകുന്നു. ആരാണ് യഥാർഥ കുറ്റക്കാർ?
ഉല്ലാസവേദികൾ
അതേ, നിങ്ങൾ വായിച്ചത് ശരിയാണ്. നമ്മുടെ റോഡുകൾ പലർക്കും ഉല്ലാസത്തിനും സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനും എന്തിന് ആഘോഷങ്ങൾ നടത്തുന്നതിനുമുള്ള ഇടങ്ങളാണ്. തിരക്കുള്ള റോഡുകളിൽപ്പോലും ചെറുകൂട്ടങ്ങൾ ടാർ റോഡിൽപോലും കയറിനിന്നു കൊച്ചുവർത്തമാനം പറയുന്നത് ഡ്രൈവർമാർ നിരന്തരം നേരിടുന്ന വെല്ലുവിളിയാണ്. ഉല്ലാസവും സൗഹൃദങ്ങളും ആവശ്യവും അവകാശവുമാണ്. പക്ഷേ, അതിനായി റോഡ് തെരഞ്ഞെടുക്കുന്പോൾ തോരാക്കണ്ണീരിനെ കുടുംബത്തിലേക്കു വിളിച്ചുവരുത്തുകയാണ് എന്നു പറഞ്ഞുകൊടുക്കാൻ ആരെയും കാണാറില്ല.
വളവുകൾ തിരിവുകൾ
ഏറെ സഞ്ചരിച്ചു, ലോകം കണ്ടു എന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. പക്ഷേ ഇത്രയേറെ വളവുകളും തിരിവുകളും ഉള്ള റോഡുകൾ ലോകത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു സംശയമുണ്ട്. കാലൻ കെണിവച്ച് കാത്തിരിക്കുന്ന ഇടങ്ങളാണ് നമ്മുടെ റോഡുകളിലെ വളവുകൾ. തുടരെത്തുടരെ, കുറഞ്ഞ വ്യാസാർധങ്ങളിൽ വരുന്ന വളവുകൾ നമ്മുടെ റോഡുവികസനത്തിന്റെ കഥകൾകൂടി പറയുന്നു. നടപ്പാതകളും ഇടവഴികളും രൂപാന്തരപ്പെട്ടുവന്ന റോഡുകളാണ് കേരളത്തിൽ ഏറെയും. രണ്ടു സ്ഥലങ്ങൾ തമ്മിലുള്ള കേവല ദൂരത്തേക്കാൾ പത്തുശതമാനമെങ്കിലും അധികമാണ് സഞ്ചാരദൂരം.
ഓരോ വളവിലും അപകടസൂചനയുമായി ഭീകരദൃശ്യങ്ങളുടെ സന്ദേശങ്ങൾ സ്ഥാപിക്കുന്നതിലൂടെ ഉത്തരവാദിത്വം അവസാനിക്കുന്നതായി അധികാരികൾ കരുതുന്നു എന്നു തോന്നുന്നു. ഒരു നവകേരള സൃഷ്ടിക്കായി പരിശ്രമിക്കുന്ന, നാട് ഒത്തുചേരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിന് നേർരേഖയിൽ മുന്നേറാനുള്ള സാഹചര്യം സൃഷ്ടിക്കാനാവുമോ?
ഈ പട്ടിക പൂർണമാണെന്നോ, ഇതു തയാറാക്കാൻ ശാസ്ത്രീയ രീതികൾ അവലംബിച്ചിട്ടുണ്ടെന്നോ അവകാശപ്പെടുന്നില്ല. ഒരു സംഗീത കുടുംബം റോഡിൽ ബലിയായപ്പോൾ നാടൊക്കെ തേങ്ങി. ഒരു പ്രളയത്തിൽ നാനൂറിലധികം ജീവനുകൾ ഒലിച്ചിറങ്ങിയപ്പോൾ ലോകം നമ്മോടൊപ്പം തേങ്ങി. പക്ഷേ, ഓരോ വർഷവും നാലായിരത്തിലധികം ജീവനുകൾ ഈ റോഡുകളിൽ ബലിയാകുന്നു എന്നത് വർഷാവർഷം നമ്മൾ കേട്ടുതഴങ്ങിയ ഒരു ചെറുവാർത്ത മാത്രമാണ്.
ആ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും പിന്നിൽ ജീവിതത്തിന്റെ എല്ലാ സംഗീതവും ചോർന്നുപോയ പതിനായിരങ്ങളുണ്ട് എന്നത് നാം സൗകര്യപൂർവം കാണാതെ പോകുന്ന യാഥാർഥ്യമാണ്. ഒഴുകിയിറങ്ങിപ്പോകുന്നത് ഒരുപാട് കുടുംബങ്ങളിലെ അവസാന പ്രതീക്ഷകളാണ് എന്നതും ഒട്ടും അലോസരപ്പെടുത്താറില്ല. വലിയ ശ്രദ്ധയാകർഷിക്കുന്ന ചില ദുരന്തങ്ങൾക്കുശേഷമുള്ള ആവർത്തനവിരസമായ വിലയിരുത്തലുകൾക്കു പുറത്തേക്ക് കാര്യങ്ങൾ കൊണ്ടുപോകാനാകുന്നില്ലെങ്കിൽ കേരളത്തിലെ റോഡുകൾ ഇനിയും യമദൂതന്റെ രാജവീഥികളായി തുടരുകതന്നെ ചെയ്യും.
ബോബി വടയാറ്റുകുന്നേൽ സിഎംഐ