Sunday, December 30, 2018 12:51 AM IST
അനന്തപുരി /ദ്വിജൻ
കാത്തു കാത്തിരുന്ന ഇടതുമുന്നണിവികസനം കൂടി കഴിഞ്ഞതോടെ പിണറായിയുടെ കണക്കു കൂട്ടലുകൾ വളരെ കൃത്യമായി. ഇടതുമുന്നണി ശക്തമാണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുവാൻ ആ ശക്തി പോരെന്ന തിരിച്ചറിവ് പിണറായിക്കുണ്ടെന്നതു തന്നെയാണ് ഈ നീക്കങ്ങൾ മനസിലാക്കിത്തരുന്ന ഒന്നാമത്തെ സത്യം. അതുകൊണ്ട് ശബരിമലക്കളിയിൽ ആരംഭിച്ച സാമുദായിക കളികൾ അദ്ദേഹം വളരെ മനോഹരമായി പൂർത്തിയാക്കുന്നു. മദനിയെക്കൂട്ടി വരെ കളിച്ചതിന്റെ പുത്തൻ അടവുകൾ. ഇത് പാർട്ടിയിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കണ്ടറിയേണ്ടതുണ്ട്. അച്യുതാനന്ദനെപ്പോലുള്ള കടുത്ത കമ്യൂണിസ്റ്റുകാർക്ക് ഇന്നും ഇതൊന്നും ദഹിക്കില്ല. 1980കളിൽ ലീഗുമായി കൂട്ടുണ്ടാക്കണമെന്ന് വാദിച്ചതിന് എം.വി.രാഘവനെയും അക്കാലത്തെ ഇടതു മുന്നണി കണ്‍വീനർ പി.വി. കുഞ്ഞിക്കണ്ണനെയും പാർട്ടി സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് നാരായണനെയും പോലെയുള്ള കമ്യൂണിസ്റ്റുകാരെ ‘നിഗ്രഹി'ക്കുകയും നയനാരെപ്പോലുള്ളവരെ ‘കഷണി'ക്കുകയും ചെയ്തതിന്റെ ചരിത്രമുള്ള പാർട്ടിയാണത്. അക്കാലത്ത് രാഘവന്റെ ശിഷ്യഗണത്തിൽ പെട്ടവരായിരുന്നു പിണറായി വിജയനും കൂട്ടരും. ഇപ്പോൾ കടന്നു വന്നവർ ഉണ്ടാക്കാവുന്ന തലവേദനകളും കാത്തിരുന്നു കാണണം.
ഇടതുമുന്നണിയിൽ കയറാൻ ശ്രമിച്ച സാക്ഷാൽ കെ.കരുണാകരനെയും മുരളിയെയും വരെ പടിക്കൽ നിർത്തി പറഞ്ഞു വിട്ടവർ, കോവൂർ കൂഞ്ഞുമോന്റെ ആർഎസ്പി, ഗൗരിയമ്മയുടെ പാർട്ടി പിളർന്നുണ്ടായ ജെഎസ്എസ് തുടങ്ങി ഇടതു മുന്നണിയുടെ ഗേറ്റിൽ കാത്തു കിടക്കുന്നവരെ ഇനിയും കണക്കിലെടുക്കാത്തവർ, നാലുപാർട്ടികളെ അകത്ത് കയറ്റിയത് അവരെക്കൊണ്ട് പ്രയോജനം ഉണ്ട് എന്നു കണ്ടിട്ടുതന്നെയാണ്.
ലക്ഷ്യം ചില സാമുദായിക വോട്ടുകൾ
കേരളത്തിലെ പ്രബല വോട്ടുബാങ്കായ ഹൈന്ദവരിൽ ഒരു തരത്തിലും കമ്യൂണിസ്റ്റുകാർക്കു കിട്ടാത്തവരെ ഭിന്നിപ്പിക്കുക. കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന പരന്പരാഗത വോട്ടിൽ കുറെ അവരുടെ കൂടാരത്തിൽ നിന്നും ചോർത്തുക. അത് ബിജെപിക്കു ലഭിച്ചാലും കോണ്‍ഗ്രസ് ദുർബലമാകും. അങ്ങനെ കുറെ ഹൈന്ദവ വോട്ടുകൾ കൂടി ലഭിച്ചാലും, ശക്തമായ മുന്നണി ഇല്ലാത്ത ബിജെപി കേരളത്തിൽ കാര്യമായ ഭീഷണിയാവില്ല. വലിയ ചലനം പോലും ഉണ്ടാക്കാനിടയില്ല എന്ന് അദ്ദേഹം കണക്കുകൂട്ടിയിരിക്കണം. കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ കൊളുത്തിയ അയ്യപ്പജ്യോതി കൊണ്ടൊന്നും വോട്ടിംഗ് നിലയിൽ കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ കൂടാരത്തിലായിരുന്ന എസ്എൻഡിപിയെ ഭീഷണിപ്പെടുത്തി കൂടെയാക്കിയപിണറായി തന്നോട് ശക്തമായ എതിർപ്പു പ്രകടിപ്പിച്ച നായർ സർവീസ് സൊസൈറ്റിയുടെ ഒപ്പമുള്ള നായന്മാരിൽ കുറെപ്പേരെ എങ്കിലും ബാലകൃഷ്ണപിള്ളയിലൂടെ തങ്ങൾക്കൊപ്പം കൊണ്ടുവരാം എന്ന മോഹം പിള്ളയുടെ മുന്നണിപ്രവേശനമായി പൂവണിഞ്ഞു. അതുപോലെ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ കെ.എം. ജോർജിന്റെ മകനായ ഫ്രാൻസിസ് ജോർജിലൂടെ ഒരു കടന്നു കയറ്റം നടത്താം എന്നും കണക്കാക്കുന്നുണ്ടാവണം. 1994 മുതൽ ഒപ്പമുള്ള ഐഎൻഎലിലൂടെ ലീഗ് വോട്ടുകളിൽ കൂടുതൽ ചോർച്ച ഉണ്ടാക്കണം എന്നും അദ്ദേഹം കണക്കു കൂട്ടുന്നു. മലബാർ പ്രദേശത്തെ പിണങ്ങി നിൽക്കുന്ന സോഷ്യലിസ്റ്റുകളെ വീരനിലൂടെ ഒപ്പം കൂട്ടിയാൽ വയനാട്, കോഴിക്കോട്, വടകര ലോക്സഭാ സീറ്റുകളിൽ കുറെക്കൂടി അനുകൂലമായ നില ഉണ്ടാക്കാം എന്ന് ആരും കണക്കു കൂട്ടും. ഇതിനെല്ലാം അത്യാവശ്യമായ അംഗീകാരം അവർക്കു കൊടുക്കുന്നു. അങ്ങനെ കളം സജ്ജമാക്കുകയാണ് പിണറായി. ഈ മഹാവിപ്ലവത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് എന്ന് കേട്ടാൽ ഓക്കാനം വരുന്ന കാനം രാജേന്ദ്രൻ പോലും കമാന്ന് ഒരക്ഷരം മിണ്ടിക്കേട്ടില്ല.
ഇതൊന്നും ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലേ എന്ന് ചോദിച്ചേക്കാം. അന്ന് രാഷ്ട്രീയ മുതലെടുപ്പിന് പറ്റിയ ധാരാളം കഥകൾ ആ മന്ത്രിസഭയ്ക്കെതിരേ ഉണ്ടായിരുന്നു. ആ മുന്നണിയെ നയിച്ച കോണ്‍ഗ്രസിന്റെ നായകനും മുഖ്യമന്ത്രിക്കെതിരേ കളിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞ പല സ്ഥാനർഥികളെയും വെടക്കാക്കി തോൽപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് ആ കാറ്റ് ഇടതുപക്ഷ മുന്നണിക്ക് തന്നെ എതിരാണ്.
നേട്ടമോ കോട്ടമോ?
പുതിയ നാലു പാർട്ടികളുടെ ഗൃഹപ്രവേശനം സീറ്റ് വിഭജനത്തിലോ മറ്റോ ഇപ്പോഴത്തെ ഇടതുമുന്നണിക്ക് എന്തെങ്കിലും വിഷയം ഉണ്ടാക്കാമോ? പിള്ള ഒരു സീറ്റും ചോദിക്കില്ലെന്ന് പറഞ്ഞു കഴിഞ്ഞു. കൊല്ലത്തും മാവേലിക്കരയിലും പത്തനംതിട്ടയിലും എല്ലാം അദ്ദേഹം അട്ടിമറിക്കാമെന്നും പറയുന്നുണ്ട്. മറ്റു പാർട്ടികൾ അങ്ങനെയാവില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് സീറ്റ് ചോദിക്കാനാണിട. ഫ്രാൻസിസ് ജോർജിനു ഇടുക്കിയോ കോട്ടയമോ പത്തനംതിട്ടയോ കൊടുക്കാനും ഇടതുമുന്നണിക്കു ബുദ്ധിമുട്ടുണ്ടാവില്ല. വീരനു വയനാടോ മറ്റോ കൊടുത്താലും സിപിഎമ്മിന് വലിയ നഷ്ടം എന്ന് കരുതാനാവില്ല. വീരൻ വടകരയ്ക്കു വേണ്ടി അവകാശവാദം ഉന്നയിച്ചതായി കണ്ടു. വേലിയിൽ ഇരുന്ന പാന്പിനെ എടുത്ത് വച്ചപോലാകുമോ വീരനെ എടുത്തതെന്ന് സംശയിക്കുന്നവർ ഇപ്പോഴേ ഉണ്ട്. ഐഎൻഎലിനും കൊടുക്കാം പൊന്നാനിയോ മഞ്ചേരിയോ.അത്തരത്തിൽ ഒരംഗീകാരം കൊടുക്കേണ്ടത് ഇവരുടെ കൂടെ ഇടതുക്യാന്പിൽ എത്തണം എന്ന് ആഗ്രഹിക്കുന്ന സമുദായങ്ങളെ പാട്ടിലാക്കാനും ആവശ്യമാണ്. ഓന്ത് ഓടിയാൽ വേലിയോളം എന്ന് പിണറായിക്കറിയാം. ചൂടു വെള്ളത്തിൽ ചാടിയ പൂച്ചകളാണവർ.
ഇടത്തായാലും വലത്തായാലും ഈ പാർട്ടികളിൽ പലതിനും ഒരു സവിശേഷതയുണ്ട്. അവരുടെ ജനം അവർക്ക് വോട്ടു ചെയ്യും. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ ജയിക്കണം എങ്കിൽ അവരുടെ സ്ഥാനാർഥിയെ നിർത്തി ശക്തമായി പിന്താങ്ങണം. ഇവരുടെ എല്ലാം മുന്നണി പ്രവേശനത്തിലൂടെ ഉണ്ടാക്കാനാഗ്രഹിക്കുന്ന മേൽക്കൈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകണമെന്നുണ്ടെങ്കിൽ വളരെ സൂക്ഷിച്ച് ഇനിയും കളിക്കേണ്ടതുണ്ട്. ഓരോ പാർട്ടിയെയും നിലയ്ക്കു നിർത്തണം. അവരുടെ ജനത്തെ കൂടെ വരുത്തുകയും വേണം. എല്ലാവരും പലയിടത്തു കറങ്ങി എല്ലാം അനുഭവിച്ചവരായതു കൊണ്ട് തത്ക്കാലം ഏറെ പേടിക്കാനില്ലായിരിക്കാം.
ഈഴവ പാർട്ടി
പിണറായി പേടിപ്പിച്ചു നിർത്തിയിരിക്കുന്ന ഈഴവ സമുദായ പാർട്ടി ഇടതു വലതു മുന്നണികൾക്ക്് പാർട്ടി എന്ന നിലയിൽ ഇപ്പോൾ സ്വീകാര്യരല്ല. അവർക്ക് കിട്ടിയ ഏക കൂട്ടായ ബിജെപി അവരെ മാനിച്ചും ഇല്ല. കേന്ദ്രത്തിൽ നാലു വർഷത്തെ ഭരണം പിന്നിടുന്പോഴും അവർക്ക് കൊടുക്കാമെന്ന് പറഞ്ഞവ ഒന്നും കൊടുത്തില്ല. വേറെ പോക്കിടം ഇല്ലാത്തതുകൊണ്ട് അവർ എൻഡിഎയിൽ തന്നെ കഴിഞ്ഞു എന്ന് മാത്രം. വെള്ളാപ്പള്ളി നടേശൻ പുറത്തും വെള്ളാപ്പള്ളി തുഷാർ എൻഡിഎയിലും ആയി കഴിയുകയായിരുന്നു.ശരിക്കും വാണിയൻ വാണിയത്തിക്കളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വോട്ടു വർധനയുടെ വലിയ അളവ് ബിഡിജെഎസിന്റെ കൂടി സംഭാവനയായിരുന്നു.
ശബരിമല വിവാദവും തുടർന്നു വന്ന അയ്യപ്പജ്യോതിയും വനിതാ മതിലും എല്ലാം ചേർത്ത് ബിഡിജെഎസ് പോലും ബിജെപിക്ക് ഒപ്പം ഇല്ലാത്ത അവസ്ഥയിലാക്കാൻ പിണറായിക്കായി. വനിതാ മതിലിനെതിരേ ബിജെപി പിന്നിൽ നിന്നു സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ ബിഡിജെഎസിന്റെ നേതാവായ തുഷാർ വെള്ളാപ്പള്ളി പങ്കെടുത്തില്ല. കേരളത്തിലെ എൻഡിഎ യുടെ മഹാനേതാവായ തുഷാറിനെ ജ്യോതിയിൽ കണ്ണിയാക്കാതിരിക്കുവാനുള്ള മേധാശക്തി ഇന്നും നടേശനുണ്ടെന്ന് വ്യക്തം. അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നവർ എസ്എൻഡിപിയിൽ ഉണ്ടാവില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞു. തുഷാർ അച്ഛനോടൊപ്പം നിന്നു. അച്ഛൻ കൊടുത്ത പാർട്ടി അധ്യക്ഷസ്ഥാനത്തിന്, അച്ഛൻ പിണങ്ങിയാൽ എന്തു മാത്രം ശക്തിയുണ്ടെന്ന് തുഷാറിനറിയാം. ആ വിവരമില്ലാത്ത മക്കൾക്കും കേരള രാഷ്ട്രീയത്തിൽ ഉദാഹരണങ്ങളുണ്ടല്ലോ? ഈ വിശ്വസ്തതയ്ക്ക് പിണറായി പ്രതിഫലം നൽകാതിരിക്കില്ല. എങ്കിൽ പോലും ബിജെപിക്കു തങ്ങളെ വിടാനാവില്ലെന്ന് തുഷാറിനറിയാം.
പിള്ളയും മകനും
ബാലകൃഷ്ണപിള്ളയ്ക്ക് ലഭിക്കുന്ന അംഗീകാരം അദ്ദേഹത്തിനോ മകനോ ഗുണകരമാവുമോ എന്ന് കണ്ടറിയണം. സീറ്റുകൾ ചോദിച്ച് തലവേദന ഉണ്ടാക്കാനിടയില്ലെങ്കിലും നാക്കുകൊണ്ട് അച്ഛനും മകനും മുന്നണിക്കു തലവേദന ഉണ്ടാക്കാൻ എല്ലാ സാധ്യതയും ഉണ്ട്.
പിള്ളയുടെ നാവ് പണി തുടങ്ങിക്കഴിഞ്ഞു.ഇടതുമുന്നണിയിൽ കയറിയതിന്റെ ആവേശത്തിന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പറഞ്ഞു തുടങ്ങി. അക്കൂട്ടത്തിൽ ഉള്ളിലുള്ളതും വന്നു. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ശബരിമല കയറില്ലെന്ന്. എങ്കിൽ പിന്നെ പിണറായിയുടെ വനിതാ മതിൽ എന്തിന് എന്ന ചോദ്യം അദ്ദേഹം തന്നെ പ്രസക്തമാക്കി. അദ്ദേഹത്തിനെതിരേ കേസുകളിച്ച വി.എസ് കയറിപ്പിടിച്ചിട്ടുണ്ട്.
വലതു മുന്നണിയിൽ നിന്നും ഏതാണ്ട് ബഹിഷ്കൃതനായതോടെ എങ്ങും ഇല്ലാതിരുന്ന അദ്ദേഹത്തിന് ഒരു വലിയ അംഗീകാരം കിട്ടുന്നതുപോലുണ്ട് ഈ മുന്നണി പ്രവേശനം.
എൻ.എസ്.എസ്
ബാലകൃഷ്ണപിള്ളയ്ക്ക് എൻഎസ്എസിലുള്ള സ്ഥാനം ആർക്കും നിഷേധിക്കാനാവില്ല. അദ്ദേഹം പറയുന്നത് 62 വർഷമായി അദ്ദേഹം താലൂക്ക് യൂണിയൻ പ്രസിഡന്റാണ് എന്നാണ്. എങ്കിൽ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ എൻഎസ്എസിൽ ഒന്നുമല്ലാതിരുന്ന കാലത്തേ താൻ അവിടെ ആളാണെന്നാണ് അദ്ദേഹം പറയുന്നതെന്ന് വരാം. ഏതായാലും എൻഎസ്എസ് ബന്ധം ഉപയോഗിച്ച് അച്ഛൻ പിള്ളയും മകൻ പിള്ളയും രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പ്രതിസന്ധികളിൽ രക്ഷപ്പെട്ടിട്ടുമുണ്ട്. സുകുമാരൻ നായരുമായി പിള്ളയ്ക്കുണ്ടെന്ന് പറയുന്ന വ്യക്തിബന്ധം ഉപയോഗിച്ച്അദ്ദേഹവും പിണറായിയുമായി അനുരഞ്ജനശ്രമം നടത്താൻ നോക്കാതെ പത്രക്കാരുടെ കൈയടി കിട്ടുന്ന പ്രതികരണങ്ങൾക്കാണ് പിള്ള മുതിരുന്നത്.സുകുമാരൻ നായർ പ്രതികരിച്ചു കണ്ടില്ല. വനിതാമതിലിനോട് സഹകരിക്കുന്നവരോട് എൻഎസ്എസ് സഹകരിക്കില്ല എന്ന് പറഞ്ഞതാണ് ഇക്കാര്യത്തിൽ അദ്ദേഹം അവസാനം പറഞ്ഞ നിലപാട്. അത് ലംഘിക്കും എന്നു പിള്ളയും പറഞ്ഞിട്ടുണ്ട്.
സാക്ഷാൽ മന്നത്തു പത്മനാഭനെ തള്ളി കേരള കോണ്‍ഗ്രസിൽ തുടർന്ന ആളാണ് പിള്ള. സി.എം. സ്റ്റീഫനും ശങ്കറും വാണ കൊല്ലത്തെ കോണ്‍ഗ്രസിൽ പിള്ളയ്ക്ക് ഇടം കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടായിരുന്നു ആ ഹരാകിരി.
അഴിമതിക്കഥകൾ
ഇടതുമുന്നണി തന്നെ സുപ്രീംകോടതിയിൽ വരെ കേസു നടത്തി അഴിമതിക്കാരനെന്ന് തെളിയിച്ച് തുറുങ്കിലടപ്പിച്ചതാണ് പിള്ളയെ അതൊക്കെ പ്രതിപക്ഷം ഓർമിപ്പിക്കാനിടയുണ്ട്. ജയരാജൻ, ജലീൽ, ശശീന്ദ്രൻ, തോമസ് ചാണ്ടി തുടങ്ങിയവരെല്ലാം വാഴുന്ന മുന്നണിയിൽ അത് ഒരു കുറവായി ഇനി കണക്കാക്കാനാവില്ല.
വീരൻ അകത്തു കയറുന്നതോടെ അപകടകാലത്ത് ഇടതു മുന്നണിക്കൊപ്പം നിന്ന ഗൗഡയുടെ ജനതാദൾ അപ്രസക്തമാവുകയാണ്. എന്നും ഇടത്തു മാത്രം നിൽക്കുന്ന മാത്യു. ടി. തോമസിനെ ദേവഗൗഡ തന്നെ വെട്ടി. മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മാത്യു ടിയെക്കാൾ നിശ്ചയമായും വീരനോട് കൂടുതൽ ബഹുമാനം വരാം. അവരെല്ലാം പഴയ സോഷ്യലിസ്റ്റുകളാണല്ലോ? ലോക്സഭയിലേക്ക് മാത്യു.ടിയുടെ പാർട്ടിക്കു കഴിഞ്ഞ തവണ വല്ലാതെ ബുദ്ധിമുട്ടിയിട്ടും കിട്ടിയത് കോട്ടയമാണ്. ഇക്കുറി അതും ഉണ്ടാവാനിടയില്ല.വീരനും മാത്യു ടിക്കും ജനാധിപത്യകേരള കോണ്‍ഗ്രസിനും ഐഎൻഎലിനും എല്ലാം കൊടുക്കാൻ സീറ്റ് എവിടെ എന്ന ചോദ്യം വരും.
ജനാധിപത്യ കേരള കോണ്‍ഗ്രസ്
മുന്നണി പ്രവേശനത്തിലൂടെ,തങ്ങൾക്കും മുന്നണിക്കും കൂടുതൽ കരുത്തുപകരാനാവുന്ന പ്രസ്ഥാനമാണ് ജനാധിപത്യകേരള കോണ്‍ഗ്രസ്. ഇടതു മുന്നണി നേതൃത്വം കരുതിക്കൂട്ടി കരുക്കൾ നീക്കുകയും അവസരങ്ങൾ കൊടുക്കുകയും ചെയ്താൽ അവർക്ക് ജനാധിപത്യമുന്നണിയിൽ അടിയൊഴുക്കുകൾ ഉണ്ടാക്കാനാവും. അവർക്ക് ശക്തിപ്പെടാനും ആവും. കേരള കോണ്‍ഗ്രസുകാർ മരവിച്ചു നിൽക്കുന്ന ഇടങ്ങളിൽ വലിയ ചലനം ഉണ്ടാക്കാനാവും. അവരും വിശാലമായി ചിന്തിക്കണം.ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർഥിയെ നിർത്തിയാൽ ഇടതു മുന്നണിക്കു പിടിക്കാനാവുന്ന മണ്ഡലങ്ങൾ അവർക്കു കൊടുക്കണം. ശക്തമായ പിന്തുണയും നല്‍കണം.