Friday, March 15, 2019 12:19 AM IST
ഇലക്ഷൻ സഫാരി / സി.കെ. കുര്യാച്ചൻ
പ്രാദേശിക പാർട്ടികൾതന്നെയാണ് ഇക്കുറിയും ആന്ധ്രയിൽ താരങ്ങൾ. പഞ്ചഗുസ്തിയെന്ന പ്രതീതി ജനിപ്പിച്ചു തുടങ്ങിയ പോരാട്ടം ഇപ്പോൾ നായിഡു-ജഗൻ നേർക്കുനേർ എന്ന നിലയിലെത്തിനിൽക്കുന്നു. പരസ്യ സഖ്യമൊന്നുമില്ലാത്തിനാൽ ദേശീയ പാർട്ടികൾക്കു കാര്യമായ റോളില്ല. ആദ്യഘട്ടത്തിലാണ് ആന്ധ്രയിൽ തെരഞ്ഞെടുപ്പ്. പ്രചാരണം അതിവേഗം ചൂടുപിടിക്കുകയാണ്. വാക്പോരിനും മൂർച്ചകൂടുന്നു. വിഭജിക്കപ്പെട്ടശേഷമുള്ള രണ്ടാമത് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാൽ അനുദിനം വീറും വാശിയും ഏറുകയാണ്.
ഭരണം നിലനിർത്താൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച് പ്രതിപക്ഷ നേതാവ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ്, കറുത്ത കുതിരയാകാൻ പവർസ്റ്റാർ പവൻ കല്യാണിന്റെ ജനസേന പാർട്ടി-ഇടതു സഖ്യം, പഴയപ്രതാപം സ്വപ്നംകണ്ടു കോൺഗ്രസ്, ജഗനിൽ കണ്ണെറിഞ്ഞ് ബിജെപി- ഇതാണ് ആന്ധ്രയുടെ പോരാട്ടചിത്രം. അയൽക്കാരനായ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നായിഡുവിനെതിരേ ജഗനെ പിന്തുണയ്ക്കുന്നു. ബിജെപിയെ വിമർശിക്കാതെ നായിഡുവിനെ മുഖ്യശത്രുവാക്കിയാണു ജഗന്റെ കരുനീക്കം. തെലുങ്കാനയിൽ കൈകോർത്ത് തിരിച്ചടി വാങ്ങിയ കോൺഗ്രസും ടിഡിപിയും വേർപിരിഞ്ഞാണു മത്സരമെങ്കിലും സൗഹൃദം വെടിഞ്ഞിട്ടില്ല.
ചേരിതിരിവ് വ്യക്തം
ഒന്നുറപ്പിക്കാം, ഇവിടെനിന്നു ഡൽഹിയിലേക്കുള്ളവർ രണ്ടുചേരിയായിത്തന്നെയായിരിക്കും നിലകൊള്ളുക. ടിഡിപിയും ജനസേന പാർട്ടിയും കോൺഗ്രസ് പക്ഷത്തും വൈഎസ്ആർ കോൺഗ്രസ് ബിജെപി പക്ഷത്തുമായിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. കോൺഗ്രസിനെപ്പോലെ കടുത്ത ബിജെപി വിരുദ്ധതയിലാണ് ടിഡിപി. ജനസേന പാർട്ടിക്കൊപ്പം സിപിഐ, സിപിഎം തുടങ്ങിയ ഇടതുപാർട്ടികളുള്ളതിനാൽ ബിജെപിയോടു ചേരില്ല. എന്നാൽ, ജഗനു ബിജെപിയെ തള്ളാനാവില്ല. കേസുകളും അന്വേഷണങ്ങളുമായി തളയ്ക്കപ്പെട്ട ജഗന് ഇപ്പോൾ ആശ്രയം ബിജെപിയാണ്. ബിജെപിക്കു മാനസികമായി വഴങ്ങിയതിനാലാണ് ജഗനെതിരേയുള്ള കേസുകൾ മന്ദഗതിയിലായത്. ചന്ദ്രശേഖര റാവുവാണു ബിജെപിയുമായി പാലമിട്ടുകൊടുത്തത്. ജഗനെ മടക്കിക്കൊണ്ടുവരാൻ ഉമ്മൻ ചാണ്ടിക്കു കഴിയാതെപോയതിനു പിന്നിലും ഈ ബന്ധമാണ്.
കഴിഞ്ഞ തവണത്തെ സഖ്യങ്ങൾ മാറിമറിഞ്ഞതിനാൽ എത്ര സീറ്റുകൾ കിട്ടുമെന്നത് പ്രവചനാതീതമാണ്. ദേശീയ വിഷയങ്ങളായ കർഷകരോഷം, തൊഴിലില്ലായ്മ, നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുള്ള പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ആരെല്ലാം ഇരയാകുമെന്ന് വോട്ടെണ്ണുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഇതോടൊപ്പം സംസ്ഥാനവിഷയങ്ങളും സജീവചർച്ചയാണ്. ജാതിസമവാക്യങ്ങളും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.
ചില ലോക്സഭാ സീറ്റുകളിൽ കോൺഗ്രസും ബിജെപിയും പ്രതീക്ഷ പുലർത്തുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്നതാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. തൂക്കു സഭയെങ്കിൽ കൂടുതൽ സീറ്റ് കിട്ടുന്നവരെ കൂടെനിർത്താൻ ഇരുകൂട്ടരും മത്സരിക്കുകതന്നെ ചെയ്യും. അതിനാൽ ഫലം വന്നശേഷം സഖ്യങ്ങൾ മാറിമറിയാനുള്ള സാധ്യതയും ഏറെയാണ്.
പോരുകടുപ്പിച്ച് ജഗനും നായിഡുവും
നിയമസഭയിലേക്ക് ടിഡിപിയും വൈഎസ്ആർ കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണു ജനസേന പാർട്ടി-ഇടത് സഖ്യം. ഭരണവിരുദ്ധവികാരം മാത്രമല്ല ബിജെപിയുമായുള്ള സഖ്യത്തിന്റെ ഗുണം സംസ്ഥാനത്തിനു കിട്ടാത്തതിന്റെ ഉത്തരവാദിത്വവും ചന്ദ്രബാബു നായിഡുവിനു വെല്ലുവിളിയാണ്. വിമർശനം ഒരുപാട് കേൾക്കുന്നുണ്ട്. എന്നാൽ, അതെല്ലാം ബിജെപിയുടെ വഞ്ചനയുടെ ഫലമാണെന്നു ജനത്തെ വിശ്വസിപ്പിക്കാനാണു നായിഡുവിന്റെ ശ്രമം. പ്രത്യേക പദവി മുടക്കിയതും തലസ്ഥാനനിർമാണത്തിനു ഫണ്ടു തരാത്തതുമെല്ലാം ബിജെപിയുടെ അവഗണനയെന്നാണു നായിഡു വിലപിക്കുന്നത്. അവസാനകാലത്ത് പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ തുണയ്ക്കുമെന്നും നായിഡു കരുതുന്നു.
ആന്ധ്രയെ തകർക്കാൻ ചന്ദ്രശേഖര റാവു ജഗനെ കരുവാക്കുന്നുവെന്നാണ് ടിഡിപിയുടെ ആരോപണം. ആളും അർഥവും നൽകി ജഗനെ പിന്തുണയ്ക്കുകയാണ്. 2000 കോടി രൂപയാണ് ജഗന് ടിആർഎസ് നൽകിയിരിക്കുന്നതത്രെ. വോട്ടർമാരുടെ വിവരങ്ങൾ ചോർത്താനും വോട്ട് തള്ളിക്കാനും തെലുങ്കാന ജഗനുവേണ്ടി ഇടപെടുന്നു, വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽവരെ ടിആർഎസ് ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ടിഡിപി ഇപ്പോൾ സജീവമാക്കിയിരിക്കുന്നത്.
എൻ.ടി. രാമറാവു ആയുധമാക്കിയ തെലുങ്ക് വികാരത്തിനു മൂർച്ചകൂട്ടാൻ ടിഡിപി പരിശ്രമിക്കുന്നുണ്ട്. തെലുങ്കാനയുടെയും ചന്ദ്രശേഖര റാവുവിന്റെയും ഇടപെടൽ ആരോപിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ബിജെപിയുടെ ബി ടീമായി ജഗനെ ചിത്രീകരിക്കുകയും ചെയ്യുന്നു. അതിനിടെ മുതിർന്ന നേതാക്കൾ വൈഎസ്ആർ കോൺഗ്രസിലേക്കു ചേക്കേറുന്നതു നായിഡുവിനു വെല്ലുവിളിയുയർത്തുന്നുണ്ട്. അടുത്തിടെ മൂന്ന് എംപിമാരാണു ടിഡിപി വിട്ട് ജഗന്റെ പാർട്ടിയിലേക്കു പോയത്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ഈസ്റ്റ് ഗോദാവരിയിലെ കാക്കിനട എംപി തോട്ട നരസിംഹനാണു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നത്. ലോക്സഭയിലെ കക്ഷിനേതാവ് കൂടിയായിരുന്നു തോട്ട നരസിംഹൻ. അമലാപുരം അവന്തി ശ്രീനിവാസ് റാവു, പന്തുല രവീന്ദ്ര ബാബു എന്നീ എംപിമാർ അടുത്തിടെ ടിഡിപിയിൽനിന്ന് രാജിവച്ച് വൈഎസ്ആർ കോൺഗ്രസിൽ ചേർന്നിരുന്നു.
ജഗനാകട്ടെ എല്ലാ പാപഭാരവും നായിഡുവിനുമേൽ കെട്ടിവയ്ക്കുന്നു. ടിഡിപി ഭരണം അഴിമതിയിൽ മുങ്ങിയിരിക്കുന്നു. നിശബ്ദമായി അഴിമതിക്കാരുടെ ശവദാഹം നടത്താനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും ജഗൻ ആഹ്വാനം ചെയ്യുന്നു. 59 ലക്ഷം കള്ളവോട്ടുകളാണു ടിഡിപി ചേർത്തിരിക്കുന്നത് എന്നാണു ജഗൻ ആരോപിക്കുന്നത്. ഇതു തള്ളിക്കുന്നതിനു തെളിവുകൾ ശേഖരിക്കാനും പരാതിനൽകാനുമുള്ള തിരക്കിലാണു ജഗന്റെ അനുയായികൾ. തനിക്ക് ഒരവസരം തന്നാൽ അഴിമതിരഹിതവും ജനപ്രിയവുമായ ഭരണം കാഴ്ചവയ്ക്കുമെന്നാണ് ജഗന്റെ വാഗ്ദാനം. തന്റെ പിതാവ് മുന്നോട്ടുവച്ച ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുമെന്നും ജഗൻ ഉറപ്പുനൽകുന്നു.
ഉറക്കംകെടുത്താൻ പവൻ
ടിഡിപിക്കും വൈഎസ്ആർ കോൺഗ്രസിനും കടുത്ത വെല്ലുവിളി ഉയർത്താൻ പ്രചാരണം കൊഴുപ്പിക്കുകയാണു പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ഇടതു പാർട്ടികളും ചേർന്നുള്ള സഖ്യം. കപ്പു സമുദായത്തിന്റെ പിന്തുണയാണു പവൻ കല്യാണിന്റെ അടിത്തറ. താരകുടുംബത്തിന്റെയും ആരാധകരുടെയും പിൻബലവും ഈ പവർസ്റ്റാറിന്റെ കരുത്തു കൂട്ടുന്നു. സിപിഎം, സിപിഐ പാർട്ടികളും പവന് ഒപ്പമാണ്. ഓരോ സാധാരണക്കാരന്റെയും അവകാശങ്ങൾക്കുവേണ്ടി പോരാടുക എന്നതാണ് 2014ൽ സ്ഥാപിതമായ പവന്റെ പാർട്ടിയുടെ മുദ്രാവാക്യം. ഗോദാവരി ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ജനസേന പാർട്ടിക്കു പിന്തുണ കിട്ടും. തൂക്കുസഭ വന്നാൽ പവൻ നേടുന്ന സീറ്റുകൾക്ക് പവൻമാറ്റ് വിലയുണ്ടാകും. ഈ കണക്കുകൂട്ടലിലാണ് ജനസേനപാർട്ടിയും പവൻ കല്യാണും.