Saturday, March 23, 2019 12:07 AM IST
ഡൽഹിഡയറി/ജോർജ് കള്ളിവയലിൽ
ചൗക്കീദാർ എന്ന പേരിൽ രാജ്യമെന്പാടും കാവൽക്കാരെ തട്ടിയിട്ടു സാധാരണ ജനത്തിനു നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കാവൽക്കാരൻ കള്ളനെന്ന് ഒരുപക്ഷം ആരോപിക്കുന്പോൾ മറുപക്ഷം തങ്ങളെല്ലാവരും കാവൽക്കാരാണെന്നാണ് അവകാശപ്പെടുന്നത്. ഇരുപക്ഷവും മത്സരിച്ചു കാവൽ കിടന്നിട്ടും പൊതുജനത്തിന്റെ അവകാശങ്ങളും സന്പത്തും പട്ടാപ്പകലും കൊള്ളയടിക്കപ്പെടുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ വിജ്ഞാപനം വന്നതോടെ രാഷ്ട്രീയ ഗോദയിൽ പോരാട്ടം മുറുകി. മറ്റു പലതിനോടുമൊപ്പം അഴിമതി വീണ്ടും ചർച്ചാവിഷയം ആയിട്ടുണ്ട്. അഴിമതിവിരുദ്ധ പോരാട്ടക്കാരനായി അവതരിച്ച നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അഞ്ചു വർഷം കഴിയുന്പോഴും അഴിമതി, കള്ളപ്പണം, തീവ്രവാദം, ഭീകരത എന്നിവയ്ക്കെതിരേ നൽകിയ വാഗ്ദാനങ്ങൾ മിക്കതും ജലരേഖകൾ മാത്രമായി ശേഷിക്കുന്നു.
കള്ളപ്പണം തിരിച്ചുപിടിക്കും, അഴിമതി ഇല്ലാതാക്കും, തീവ്രവാദവും ഭീകരതയും കെട്ടുകെട്ടിക്കും എന്നിവ മുതൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും പ്രതിവർഷം രണ്ടു കോടി പേർക്കു തൊഴിൽ നൽകും തുടങ്ങിയ എന്തെല്ലാം മോഹന വാഗ്ദാനങ്ങളായിരുന്നു 2014ൽ നരേന്ദ്ര മോദി നൽകിയത്. ഇപ്പോഴാകട്ടെ അഴിമതി, കള്ളപ്പണം, തീവ്രവാദം, ഭീകരത എന്നിവയൊക്കെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് മോദി പരാമർശിക്കുന്നതേയില്ല.
ഇതൊന്നുമല്ല ഈ തെരഞ്ഞെടുപ്പിൽ മോദിക്കു വിഷയം. വികസനം, തൊഴിൽ, സാന്പത്തിക വളർച്ച, കാർഷിക വളർച്ച തുടങ്ങിയവയും പിന്തള്ളപ്പെട്ടു. പുൽവാമ ഭീകരാക്രമണം, ബലാകോട്ട് വ്യോമാക്രമണം തുടങ്ങിയവ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള കസർത്തുകളും കളികളുമാണു നടക്കുന്നത്.
കട്ടപ്പുറത്തായ നോട്ട് നിരോധനം
ആയിരം രൂപ, 500 രൂപ നോട്ടുകൾ അസാധുവാക്കി പുതിയ 2000 രൂപ, 500 രൂപ നോട്ടുകൾ പുറത്തിറക്കിയതിന് എന്തെല്ലാം ന്യായങ്ങളായിരുന്നു പ്രധാനമന്ത്രി നിരത്തിയത്. കള്ളപ്പണവും വ്യാജ കറൻസികളും ഇല്ലാതാക്കുന്നതോടൊപ്പം ഭീകരത ഇല്ലാതാക്കുമെന്നും രാജ്യമാകെ ഡിജിറ്റൽ പണമിടപാടിലേക്കു മാറുമെന്നും ഒക്കെയാണു പ്രധാനമന്ത്രി പറഞ്ഞത്. ആയിരം രൂപയുടെ നോട്ട് പിൻവലിച്ച് പകരം 2000 രൂപ കറൻസി ഇറക്കിയതു കള്ളപ്പണക്കാർക്കും ഭീകരർക്കുമെല്ലാം ഒരുപോലെ സഹായകമായതു മിച്ചം. അതിലേറെ ജനം വലഞ്ഞു. മാസങ്ങൾക്കകം എല്ലാം പഴയപടിയായതോ, അതിലേറെ മോശമായതോ രാജ്യം കണ്ടു.
നോട്ട് അസാധുവാക്കലിനുശേഷം രാജ്യത്താകെ തൊഴിലാളികളും സാധാരണക്കാരും കർഷകരും ചെറുകിട ബിസിനസുകാരുമെല്ലാം തകർച്ചയിലായതിന്റെ ദുരിതം ഇനിയും മാറിയിട്ടില്ല. ജിഎസ്ടി കൂടി തെരക്കിട്ടു നടപ്പാക്കിയതോടെ ഇടത്തരക്കാരായ കച്ചവടക്കാരുടെയും ചെറുകിട വ്യവസായികളുടെയും നടുവൊടിഞ്ഞു. കാർഷിക മേഖലയിലെ വലിയ തകർച്ച നിരവധി കർഷകരെ ആത്മഹത്യയിലേക്കു നയിച്ചു. വന്പന്മാരുടെ കള്ളപ്പണം ബാങ്കുകളിലിട്ടു വെളിപ്പിച്ചെടുത്തതായും ആരോപണമുണ്ട്. ക്യൂവിൽ നിന്നു മരിച്ച നൂറോളം പേരുടെയും ലക്ഷക്കണക്കിനു സാധാരണക്കാരുടെയും യാതനകൾ മിച്ചമായി.
വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെയെത്തിച്ച് ഓരോ പൗരനും 15 ലക്ഷം രൂപ വരെ കിട്ടുമെന്നു മോഹിപ്പിച്ചതും കളിപ്പീരായി മാറി. എന്തിനേറെ കോടികളുടെ തട്ടിപ്പു നടത്തി രാജ്യത്തെ വഞ്ചിച്ച നീരവ് മോദി, ലളിത് മോദി, മെഹുൾ ചോക്സി തുടങ്ങിയവർ മുതൽ മദ്യരാജാവ് വിജയ് മല്യ വരെയുള്ളവരെ വിദേശത്തേക്കു കടക്കാൻ സഹായിച്ചുവെന്ന ആരോപണം മിച്ചം. വിജയ് മല്യയെയും നീരവ് മോദിയെയും ഇന്ത്യയിലെത്തിക്കുമെന്നു പറയുന്പോഴും അതെന്ന് ഉണ്ടാകുമെന്ന് ആർക്കും അറിയില്ല.
വൈകി വന്ന ലോക്പാൽ
അഴിമതിക്കെതിരേ പോരാടിയവർ തന്നെ അഴിമതിക്കാരായി മാറുന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും ദുര്യോഗം. ഇപ്പോഴും വണ്ടി തിരുനക്കര തന്നെ. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഉയർന്ന 2ജി സ്പെക്ട്രം കേസ്, കൽക്കരി കേസ് തുടങ്ങിയവയിലെ ലക്ഷക്കണക്കിനു കോടി രൂപയുടെ അഴിമതിക്കഥകൾ കേട്ടു രാജ്യം തരിച്ചിരുന്നതു മറക്കാറായില്ല. അഴിമതിക്കെതിരേ രാജ്യത്താകെ ജനരോഷം ഇരന്പുകയായിരുന്നു. ലോക്പാൽ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ 2011ൽ ഡൽഹിയിൽ നടന്ന അനിശ്ചിതകാല സമരത്തിന്റെ ഗുണഭോക്താവാണു നരേന്ദ്ര മോദി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ബിജെപിയുടെ അന്നത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയും ഇപ്പോൾ പുതുച്ചേരി ഗവർണറുമായ കിരണ്‍ ബേദി എന്നിവർ മുതൽ യോഗയിലൂടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ബാബാ രാംദേവ് വരെയുള്ളവർ അണ്ണാ ഹസാരെയുടെ സമരത്തിനു ചുക്കാൻ പിടിച്ചു മുൻനിരയിലെത്തിയവരാണ്. അന്നത്തെ സമരത്തിന്റെ അവസാനം കേന്ദ്രത്തിൽ അഴിമതി വിരുദ്ധ സംവിധാനമായ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും രൂപീകരിക്കാനുള്ള നിയമം 2013ൽ പാസാക്കി. ജനലോക്പാൽ സമരക്കാർ മുന്നോട്ടുവച്ച നിർദേശങ്ങളടങ്ങിയ ഭേദഗതികളോടെയായിരുന്നു ബിൽ പാസായത്.
പക്ഷേ, മോദി സർക്കാർ നാലര വർഷം ഭരിച്ചിട്ടും ലോക്പാൽ നിയമനം നടന്നില്ല. ഒടുവിൽ തെരഞ്ഞെടുപ്പു പ്രഖ്യാപനം പോലും വന്ന ശേഷം സുപ്രീംകോടതി ഇടപെട്ടപ്പോൾ ഏകപക്ഷീയമായി ലോക്പാൽ നിയമനം നടത്തി. പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി നിയമന സമിതിയിൽ ഉണ്ടാകേണ്ടിയിരുന്ന മല്ലികാർജുൻ ഖാർഗെയ്ക്കു ക്ഷണിതാവിന്റെ പദവി മാത്രം നൽകിയതോടെ അദ്ദേഹം ബഹിഷ്കരിച്ചു. ഫലത്തിൽ മോദിയും കൂട്ടരും ഏകപക്ഷീയമായി നിയമനം നടത്തിയ ലോക്പാലാണു സർക്കാരിന്റെ കാലാവധി തീരുന്പോൾ മാത്രം ഉണ്ടായത്.
കാശെറിഞ്ഞ് കസേര പിടിത്തം
അഴിമതിയും കള്ളപ്പണവും ഇപ്പോഴും കൂടിവരികയാണ്. ബോഫോഴ്സ് അഴിമതിയെക്കുറിച്ചു പണ്ടു വിലപിച്ചവരുടെ ഭരണകാലത്തെ റഫാൽ യുദ്ധവിമാന ഇടപാട് പതിന്മടങ്ങു വലിയ അഴിമതി ആണെന്ന ആരോപണമാണു രാഹുൽ ഗാന്ധി ഉയർത്തുന്നത്. രാജ്യത്തിന്റെ 30,000 കോടി രൂപ മോദിയുടെ ചങ്ങാതി മുതലാളി അനിൽ അംബാനിക്ക് കൊടുത്തുവെന്നും രാഹുൽ പലതവണ ആരോപിച്ചു. ചൗക്കീധാർ കള്ളനാണെന്ന് ആവർത്തിച്ചു പറയാനും കോണ്‍ഗ്രസ് അധ്യക്ഷൻ മറക്കുന്നില്ല. അഞ്ചു വർഷം മിണ്ടാതിരുന്ന ചൗക്കീദാർ മുഖം തെരഞ്ഞെടുപ്പു കാലമായപ്പോൾ മോദി വീണ്ടും പുറത്തെടുത്താണു രാഷ്ട്രീയക്കളി നടത്തുന്നത്.
കോണ്‍ഗ്രസിന്റെ കാലത്തുണ്ടായ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരേ പ്രസംഗിച്ചവർ ഭരണം പിടിക്കാൻ ഏതു ഹീനമാർഗവും അഴിമതിയും പ്രയോഗിക്കുമെന്ന് കർണാടക, ഗോവ, ഉത്തരാഖണ്ഡ്, മേഘാലയ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ കളികളിലൂടെ തെളിയിച്ചു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷി പോലും ആകാതിരുന്നിട്ടും ബിജെപി ഗോവയിലും മേഘാലയയിലും കർണാടകയിലുമെല്ലാം അധികാരം പിടിച്ചു. ഗോവയിലും മേഘാലയയിലും മറ്റും പണം വാരിയെറിഞ്ഞാണു വലിയ കക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ ശ്രമം തകർത്ത് ബിജെപി സർക്കാരുണ്ടാക്കിയത്.
കെണിയാകുന്ന കണക്കുപുസ്തകം
അധികാരത്തിനായി കർണാടകയിൽ നടത്തിയ അതിരുവിട്ട കളികളാണു ബിജെപിക്കു നാണക്കേടും പുതിയ തലവേദനയുമായത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ പുതിയ ആരോപണം വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ സ്വന്തം പാർട്ടിയുടെ കേന്ദ്ര നേതാക്കൾക്കും ജഡ്ജിമാർക്കും വക്കീലന്മാർക്കും അടക്കം 1,800 കോടി രൂപ കോഴ നൽകിയെന്നാണു പുതിയ ആരോപണം.
ആദായനികുതി വകുപ്പിന്റെ രേഖകൾ സഹിതം കാരവൻ മാസിക പുറത്തുവിട്ട വലിയ കോഴ ആരോപണം പ്രതീക്ഷിച്ചതുപോലെ കോണ്‍ഗ്രസ് ഏറ്റുപിടിച്ചു. കോഴ നൽകിയതിന്റെ വിശദാംശങ്ങളോടെയുള്ള യെദിയൂരപ്പയുടെ ഡയറി ആദായനികുതി വകുപ്പിന്റെ പക്കലാണ്. യെദിയൂരപ്പ സ്വന്തം കൈപ്പടയിൽ കന്നഡ ഭാഷയിലാണു ഡയറിയെഴുതിയത്. ആർക്കും താൻ പണം നൽകിയിട്ടില്ലെന്നാണ് ആരോപണം നിഷേധിച്ച യെദിയൂരപ്പയുടെ നിലപാട്. ന്യായീകരണങ്ങളുമായി ബിജെപി നേതാക്കളും രംഗത്തെത്തിയതോടെ ആരോപണവും വിവാദവും കൊഴുക്കുകയാണ്.
മുതിർന്ന കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവർ മുതൽ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി വരെയുള്ള മുതിർന്ന നേതാക്കൾക്കെല്ലാം പണം കൊടുത്തുവെന്നാണു റിപ്പോർട്ടിലുള്ളത്. ബിജെപി കേന്ദ്ര സമിതിക്ക് ആയിരം കോടി രൂപയും നേതാക്കൾക്ക് 800 കോടി രൂപയും നൽകിയതായാണു ഡയറിക്കുറിപ്പുകൾ. ഇവരിൽ ജയ്റ്റ്ലിക്കും ഗഡ്കരിക്കും 150 കോടി വീതവും രാജ്നാഥിന് നൂറു കോടിയും അഡ്വാനിക്കും ജോഷിക്കും 50 കോടി രൂപ വീതവും നൽകിയതായി ഡയറിയെ ഉദ്ധരിച്ച് കാരവൻ പറയുന്നു. അതിനു പുറമേ നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിനു പത്തു കോടി രൂപ നൽകിയെന്നും ഇപ്പോൾ പുറത്തു വന്ന ഡയറിയിൽ പറയുന്നു.
കോണ്‍ഗ്രസിനു കിട്ടിയ വടി
യെദിയൂരപ്പയുടെ കോഴ ഡയറിയെക്കുറിച്ചു പുതിയ ലോക്പാൽ അന്വേഷണം നടത്തണമെന്നാണു കോണ്‍ഗ്രസ് ഇന്നലെ ആവശ്യപ്പെട്ടത്. ആരോപണം നിഷേധിക്കുന്ന യെദിയൂരപ്പയ്ക്കും ബിജെപിക്കും ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യമുണ്ടോ എന്നതാണു ചോദ്യം. ആദായനികുതി വകുപ്പ് കണ്ടെത്തിയ ഡയറിയെക്കുറിച്ച് ഇത്രനാളും അന്വേഷണം പോലും നടത്താതെ മുക്കിയെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുർജേവാല പത്രസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രധനമന്ത്രിക്ക് എതിരായ ആരോപണം അന്വേഷിക്കാൻ ധനമന്ത്രി അനുവദിച്ചില്ലെന്നാണു പരാതി. സ്വാഭാവികമായും ലോക്പാൽ അന്വേഷിക്കുക മാത്രമേ പോംവഴിയുള്ളൂ. അഴിമതിക്കെതിരേ വീരവാദം മുഴക്കാതെ ഇത്തരം കേസുകൾ ലോക്പാലിനു വിടാൻ പ്രധാനമന്ത്രി തയാറാകുമോ എന്നതും വലിയ ചോദ്യമാണ്. സ്വന്തം പാർട്ടിക്കാരുടെയും ചങ്ങാതി മുതലാളിമാരുടെയും കോടികളുടെ അഴിമതി ആരോപണങ്ങളുടെ നേരേ കണ്ണടച്ചു ഇരുട്ടാക്കുകയല്ല വേണ്ടത്.
രണ്ടു വർഷം മുന്‍പേ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയുടെ അടിസ്ഥാനത്തിൽ യെദിയൂരപ്പയ്ക്കും ബിജെപിക്കുമെതിരേ ഇതേ ആരോപണം ഉന്നയിച്ചിരുന്നതായാണു സുർജേവാല പറയുന്നത്. നേതാക്കൾക്കു കൊടുത്ത പണത്തെക്കുറിച്ചു യെദിയൂരപ്പയും അന്തരിച്ച മുൻ കേന്ദ്രമന്ത്രി അനന്തകുമാറും തമ്മിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആയിരുന്നു 2017 ഫെബ്രുവരി 14ന് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
വാക്കല്ല, വടിയെടുക്കണം
അഴിമതിക്കെതിരേ വാചകക്കസർത്തല്ല, കർക്കശ നടപടികളാണു വേണ്ടത്. റഫാലിലും യെദിയൂരപ്പയുടെ കോഴ ഡയറിയിലും നിഷ്പക്ഷ അന്വേഷണം നടത്തട്ടെ. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ. അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ രാജ്യത്തെ 130 കോടി പൗരന്മാർക്ക് അവകാശമുണ്ട്.
സത്യം തെളിയിക്കാനും അഴിമതിക്കാരെ ജയിലിലടയ്ക്കാനും ഭരിക്കുന്നവർക്കു കടമയുണ്ട്. വലിയ പ്രതീക്ഷ നൽകിയ ലോക്പാലിന്റെ ശക്തി തെളിയിക്കാനും അഴിമതിക്കാരെ കൂച്ചുവിലങ്ങിടാനും രാജ്യത്താകെ ജനവികാരം ഉണരുകയാണു പ്രധാനം.