Wednesday, May 29, 2019 11:53 PM IST
ഇനി അസ്തമനം ആയിരിക്കുമെന്ന വിധം നാലുപാടുനിന്നും ഉയർന്ന അതിരൂക്ഷ വിമർശനങ്ങളുടെ നടുവിൽനിന്ന് ഉദിച്ചുയരുന്നു എന്ന പ്രതീതിയിൽ നരേന്ദ്ര മോദി എന്ന നേതാവ് രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഇന്നൊരുങ്ങി നിൽക്കുന്നു. തനിക്കെതിരേ ഉയർന്ന ആരോപണങ്ങളൊന്നുംതന്നെ ശരിയല്ല എന്നു തെളിയിച്ചു കൊണ്ടല്ല, മറിച്ച് താൻ പറയുന്നതു മാത്രമാണു ശരി എന്ന് ഇന്ത്യ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയൊരു ഭൂരിപക്ഷത്തെ വിശ്വസിപ്പിക്കാൻ സാധിച്ചു എന്നതാണ് മോദിയുടെ രണ്ടാം വിജയത്തിനു വഴിയൊരുക്കിയത്.
അഞ്ചുവർഷത്തെ ഭരണത്തിനും നോട്ടുനിരോധനം ഉൾപ്പെടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടപടികൾക്കും പിന്നാലെ ഇത്തവണ ബിജെപി പിന്നോട്ടു പോകും എന്ന പ്രതിപക്ഷ പ്രതീക്ഷകളെ ബഹുദൂരം പിന്നിലേക്ക് തള്ളിയാണ് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിപദം രണ്ടാം തവണയും കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത്.
പ്രതിപക്ഷം എന്ന സംയുക്ത എതിർപക്ഷത്തെ അടിച്ചൊതുക്കി മാത്രമല്ല നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേക്കു വരുന്നത്. മറിച്ച്, ബിജെപിക്കുള്ളിൽ തന്നെയുള്ള മുൻകാല നേതൃനിരയെ ഒന്നടങ്കം പിന്തള്ളി തന്റെ മാത്രം ഫുൾഫിഗർ എന്ന പ്രതീതിയാണ് ഇത്തവണ ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം ഉറ്റ തോഴൻ അമിത്ഷായും അജയ്യനായി കടന്നുവരുന്നു. എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങി തലമുതിർന്ന നേതൃനിര ഇനി വിശ്രമിക്കാനുള്ളവരുടെ ബെഞ്ചിൽ ഇരുന്നാൽ മതി എന്നും പകരക്കാരുടെ ബെഞ്ച് തന്റെ കളിക്കളത്തിൽ വേണ്ട എന്നുമുള്ള ശക്തമായ സന്ദേശംകൂടി മോദി മുന്നോട്ടുവയ്ക്കുന്നുണ്ട്.
മോദിക്കു പിന്നാലെ പ്രധാനമായും രണ്ടു കൂട്ടരാണ് വിമർശനങ്ങളും പരിഹാസങ്ങളുമായി കൂടിയിരുന്നത് - പ്രതിപക്ഷവും ട്രോൾ പക്ഷവും. ഇതിൽ രണ്ടാമത്തെ കൂട്ടർക്ക് ആസ്വദിക്കാൻ വേണ്ടുവോളം വിഭവങ്ങൾ മോദി തന്നെ വിളന്പി. അവരതിൽ പിന്നെയും കൂട്ടുകൾ ചേർത്തു വിളന്പി. പക്ഷേ അവസാന കണക്കെടുപ്പു വന്നപ്പോൾ ഈ ട്രോൾ പക്ഷം പോലും മോദിയെന്ന പേര് കൂടുതൽ പ്രചരിപ്പിക്കാൻ മാത്രമേ സഹായിച്ചുള്ളൂ എന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകും എന്ന പ്രതീക്ഷയിൽ നിരീക്ഷിച്ചുകൊണ്ടിരുന്ന റഡാറുകളുടെയൊക്കെ കാഴ്ചകളെ ഭൂരിപക്ഷത്തിന്റെ മേഘങ്ങൾകൊണ്ടു മോദി മൂടിക്കളഞ്ഞു എന്നുതന്നെ പറയാം.
സംഘപരിവാർ ശക്തി
ദീർഘകാലം ആർഎസ്എസിനൊപ്പം സംഘടനയുടെ പ്രാഥമിക തലം മുതൽ പ്രവർത്തിച്ചു വന്നതിന്റെ കരുത്താണ് മോദിയുടേതെന്നാണ് ആർഎസ്എസ്, ബിജെപി നേതാക്കൾ തന്നെ വിലയിരുത്തുന്നത്. പ്രതികൂല ഘട്ടങ്ങളെയും വിമർശനങ്ങളെയും അതിജീവിച്ച് അടുത്ത വേദി തന്റേതു മാത്രമാക്കി മാറ്റുന്ന മോദിയുടെ മികവിനെ ആർഎസ്എസിന്റെ ശിക്ഷണമികവ് എന്നാണ് അവർ അവകാശപ്പെടുന്നത്. പാടേ തകർത്തെറിഞ്ഞ ഭൂകന്പത്തിൽനിന്നു ഗുജറാത്തിനെ പിടിച്ചുയർത്തിയും, കുപ്രസിദ്ധി നേിടിയ ഗുജറാത്ത് കലാപ പശ്ചാത്തലത്തിന്റെ കരിനിഴലിനെ വികസനമോഡൽ എന്ന പുതിയ അടിക്കുറിപ്പിട്ട് പാടേ മായ്ച്ചുകളഞ്ഞുമാണ് മോദി ഡൽഹിയിലേക്കു ഭരണം പിടിച്ചെടുക്കാൻ ആദ്യം വരുന്നത്.
രണ്ടാം വരവിലാകട്ടെ മുമ്പു പറഞ്ഞതുപോലെ വിമർശനങ്ങളുടെ കൂരന്പുകളായിരുന്നു ചുറ്റിനും. അഴിമതി, സ്വജനപക്ഷപാതം, വർഗീയ ധ്രുവീകരണം, ന്യൂനപക്ഷ വിരോധം തുടങ്ങി നിരവധി ആരോപണങ്ങളെ മോദി ഇല്ലാതാക്കിക്കളഞ്ഞത് കരയേണ്ടപ്പോൾ കരഞ്ഞും ഒരു പരിധിവിട്ടു ചിരിക്കാതെ പിടിച്ചുനിന്നുമാണ്. അങ്ങനെ ആരോപണങ്ങളെ കാറ്റിൽ പറത്തിയെന്ന പോലെ ഇപ്പോൾ തന്നെ ഭിന്നിപ്പിന്റെ മേധാവി എന്നു വിളിച്ച ടൈം മാഗസിനെക്കൊണ്ട് ദിവസങ്ങൾക്കകം ഒരുമയുടെ നേതാവ് എന്നു തിരുത്തി എഴുതിച്ചാണ് മോദി രണ്ടാമതും പ്രധാനമന്ത്രിയാകുന്നത്.
കഴിഞ്ഞ തവണ പാർലമെന്റിലേക്ക് കയറുന്നതിനു മുമ്പ് പാർലമെന്റ് പടികളിൽ സാഷ്ടാംഗം വീണു ചുംബിച്ച് അകത്തേക്കു കയറിയ മോദി അഞ്ചു വർഷക്കാലം പാർലമെന്റിലെ അപൂർവ സാന്നിധ്യമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പലതവണ സഭയ്ക്കകത്തും പുറത്തും ആഞ്ഞടിച്ചിട്ടുണ്ട്. എന്നാൽ, രണ്ടാം തവണ പാർലമെന്റ് സെൻട്രൽ ഹാളിൽ തന്റെ രാഷ്ട്രീയക്കരുത്തിന്റെ തെളിവായ 543 എംപിമാരെ അഭിസംബോധന ചെയ്യാൻ മോദി വന്നത് ഇന്ത്യൻ ഭരണഘടനയുടെ മുന്നിൽ തലകുനിച്ചു വണങ്ങിക്കൊണ്ടായിരുന്നു. ആ പ്രസംഗത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചും ഭരണഘടനാ ശിൽപി ഡോ. അംബേദ്കറെക്കുറിച്ചും വാചാലനാകുകയും ചെയ്തു.
മാധ്യമങ്ങൾക്കു മുഖം കൊടുത്തതേയില്ല എന്നതായിരുന്നു കഴിഞ്ഞ അഞ്ചു വർഷക്കാലും പ്രധാനമന്ത്രി ആയിരുന്ന നരേന്ദ്ര മോദി നേരിട്ട പ്രധാന വിമർശനം. ഭരണം അവസാനിക്കാറായപ്പോൾ സർക്കാർ വാർത്താ ഏജൻസിക്ക് അഭിമുഖം കൊടുത്തും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കൊപ്പം പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനവേദിയിൽ പ്രത്യക്ഷപ്പെട്ടും മോദി ആ കുറവ് നികത്തിയിരിക്കുന്നു എന്ന ബോധ്യമുണ്ടാക്കി.
പ്രതീക്ഷകളെ തകിടം മറിച്ച്
2014 മേയിൽ അധികാരമേറ്റെടുക്കുന്പോൾ പ്രതിപക്ഷ മനോഭാവമുള്ള രാജ്യത്തെ ജനങ്ങൾ ഒരു ഭരണ കാലഘട്ടമായ അഞ്ചു വർഷം മാത്രം ഭരിച്ച് മടങ്ങിപ്പോകുമെന്നാണ് മോദിസർക്കാരിനെക്കുറിച്ചു മനസിൽ വിധിയെഴുതിയത്. ഭരണത്തിലേറി അധികം പിന്നിടും മുമ്പേ തന്നെ രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നു എന്ന വിഷയത്തിലാണ് മോദിക്കു നേരേ ആദ്യം വിമർശനങ്ങൾ ഉയർന്നത്. ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണങ്ങൾ വർധിക്കുന്നുഎന്നിവ കൂടാ തെ പശുവിന്റെ പേരിൽ രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വർധിക്കുന്നു, ബിജെപി ഭരണത്തിന് ചുക്കാൻ പിടിക്കുന്ന ആർഎസ്എസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ കൈയേറ്റം നടത്തി നിയമനങ്ങളിലൂടെ വരെ തങ്ങളുടെ അജൻഡകൾ നടപ്പാക്കുന്നു എന്നുമുള്ള ആക്ഷേപങ്ങൾ നാലുപാടു നിന്നും ഉയർന്നു.
നോട്ടുനിരോധനം എന്ന പേരിൽ രാജ്യം ചരിത്രത്തിൽ ആദ്യമായി നേരിട്ട വലിയ പ്രതിസന്ധി മോദിക്കും ബിജെപിക്കും വലിയ തിരിച്ചടിയാകുമെന്നുള്ള പ്രതീക്ഷകളുടെ നിഴൽപോലും ഈ കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചില്ല. വോട്ടിംഗ് യന്ത്രത്തിൽ ബിജെപി വ്യാപകമായി തിരിമറി നടത്തുന്നു എന്ന ആരോപണങ്ങളും തെരഞ്ഞെടുപ്പു ഫലത്തിനുശേഷം കേൾക്കാനില്ലാതെയായി. രാഷ്ട്രീയമായി എതിരാളികൾ ഉന്നയിച്ച് ആരോപണങ്ങൾക്കു മറുപടി പറയുകയോ അതേ രീതിയിൽ തിരിച്ചടിക്കുകയോ ചെയ്യാത്ത മോദിയെ ആണ് കഴിഞ്ഞ കാലം രാജ്യവും ജനങ്ങളും കണ്ടത്.
പ്രതിരോധത്തിന് പാർട്ടിയും അന്ധമായി വിശ്വസിച്ചുപോയ അണികളും പിന്നിൽ അണിനിരന്നപ്പോൾ മുന്നിൽ നിന്ന മോദി രാജ്യസ്നേഹവും മധുരം പുരട്ടിയ വർഗീയതയും പറഞ്ഞ് ഭരണകേന്ദ്രത്തിലേക്കുള്ള വിശാലവഴിയായ ഉത്തരേന്ത്യയുടെ മനം കവർന്നു. വിശ്വാസകേന്ദ്രമായ വാരാണസിയിൽ നിന്നു തെരഞ്ഞെടുപ്പിനെ നേരിട്ട മോദി ഒരു വിശ്വാസസമൂഹത്തെ തന്റെകൂടി വിശ്വാസികളായി ഒപ്പം നിർത്തുന്നിൽ അന്പരപ്പിക്കുന്ന വിധം വിജയിക്കുന്നതാണ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്.
വിജയമന്ത്രമായി രാജ്യസ്നേഹം
രാജ്യസ്നേഹം എന്നത് തീവ്രവും വൈകാരികവുമായി ജനമനസുകളിലേക്കു നിറയ്ക്കാൻ ഇക്കാലയളവിൽ മോദിഭരണത്തിനു സാധിച്ചു. സ്വാതന്ത്ര്യാനന്തര വിഭജനത്തിനും യുദ്ധങ്ങൾക്കും ശേഷം അതിർത്തിയിലെ ചെറിയ വാക്കേറ്റങ്ങളിലും ഒടുവിൽ കാർഗിൽ യുദ്ധത്തിനും ശേഷം ഇന്തോ-പാക് ക്രിക്കറ്റ് മത്സരങ്ങളിൽ മാത്രം യുദ്ധാവേശം കടത്തിവിട്ടിരുന്ന ഒരു ജനതയെ ഇന്ത്യൻ സേനയുടെ പോർമുഖവീര്യം കാണിച്ചു വികാരം കൊള്ളിക്കാൻ മോദിക്കും ഭരണത്തിനും കഴിഞ്ഞു. മിന്നലാക്രമണം എന്ന തിരിച്ചടിയിലൂടെ മോദി ഭൂരിപക്ഷ ജനതയുടെ വിശ്വാസം നേടിയെടുത്തു എന്നുതന്നെ പറയാം.
ആ തിരിച്ചടിയുടെ വൈകാരിക ആനന്ദത്തെ ഇടിച്ചുതാഴ്ത്താൻ, പ്രതിപക്ഷം ഉയർത്തിയ റഫാൽ അഴിമതി ആരോപണങ്ങൾക്കോ പ്രതിരോധ ഇടപാടിലെ പാളിച്ചകൾക്കോ കഴിഞ്ഞില്ല എന്നതാണു യാഥാർഥ്യം. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കേദാർനാഥിലെ ഗുഹയിൽ തപസിരുന്ന മോദി തന്റെമേലുള്ള ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തിനു മീതെ ഉറപ്പിന്റെ മുദ്ര പതിപ്പിക്കുകയായിരുന്നു.
രണ്ടാം വരവിന്റെ തുടക്കത്തിൽ മോദിയുടെ ഭാവം മുമ്പുണ്ടായിരുന്ന അത്ര കാർക്കശ്യമല്ലെന്നതാണ് ശ്രദ്ധേയം. പുതിയ എംപിമാർക്കു നിൽകിയ നിർദേശങ്ങളിൽ മാധ്യമങ്ങളെ അകറ്റി നിർത്തൂ, അവർ നിങ്ങളെ പലതും പറഞ്ഞു തെറ്റിദ്ധരിപ്പിക്കും എന്നു ചിരിച്ചുകൊണ്ടാണ് മോദി പറഞ്ഞത്.
ഗുജറാത്ത് മോഡൽ മോദി
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗർ എന്ന ഒരു ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബർ 17ന് നരേന്ദ്ര മോദി ജനിച്ചത്. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമൻ. 2014ലെ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്പോൾ താൻ വിവാഹിതനാണെന്നും യെശോദാ ബെൻ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തിൽ മോദി വ്യക്തമാക്കി. പതിനേഴാം വയസിൽ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി വിവാഹത്തിനു ശേഷം ചില മാസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു. അക്കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുക മാത്രമാണു മോദി ചെയ്തതെന്നാണ് മോദിയുടെ ജ്യേഷ്ഠസഹോദരൻ സോമഭായ് ഇതേക്കുറിച്ച് പിന്നീടു പറഞ്ഞത്.
സെബി മാത്യു