Saturday, June 8, 2019 12:13 AM IST
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നു പടിയിറങ്ങാൻ ഒരുങ്ങിപ്പുറപ്പെട്ട രാഹുൽ ഗാന്ധി തന്റെ തീരുമാനവുമായി മുന്നോട്ടോ പിന്നോട്ടോ എന്ന് ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ എഐസിസി ആസ്ഥാനം വിട്ടിറങ്ങിയ രാഹുൽ എന്തായാലും പിന്നെ അങ്ങോട്ടു തിരിഞ്ഞു കയറിയിട്ടുമില്ല. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്കു വന്നതാണ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആദ്യ പരസ്യജീവിതം. പിന്നെ ഇന്നലെ വയനാട്ടിലേക്ക് മനസു നിറയെ നന്ദിയുമായി പുറപ്പെടുന്നതിന് മുൻപ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം ലി സീയ്ക്കു കൈ കൊടുത്തു നിൽക്കുന്ന ഒരു ചിത്രം എഐസിസി തന്നെ പുറത്തുവിട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളായ പി. ചിദംബരം, അശോക് ഗെലോട്ട്, കമൽനാഥ് എന്നിവർ ഉൾപ്പെ ടെയുള്ളവർ സ്വന്തം മക്കളുടെ മാത്രം വിജയം ലക്ഷ്യമിട്ടു പ്രവർത്തിച്ചതു പാർട്ടിയെ പരാജയത്തിലേക്കു വീഴ്ത്തി എന്നു മുഖത്തുനോക്കി പറഞ്ഞിട്ടാണ് പാർട്ടിയെ നയിക്കാൻ ഇനി തന്നെ കിട്ടില്ല എന്നു രാഹുൽ പറഞ്ഞത്. പരാജയത്തിനുശേഷം ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ രാജിസന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും ഐകകണ്ഠ്യേന അതിനെ എതിർത്തു എന്നതല്ലാതെ ഉത്തരവാദിത്തബോധത്തോടെ അത്തരമൊരു സന്നദ്ധത പ്രകടിപ്പിക്കാൻ പോലും മറ്റു നേതാക്കൾ തയാറായില്ല എന്നതാണ് മറ്റൊരു ദയനീയ വസ്തുത.
കേരളത്തിലൊഴികെ മറ്റൊരിടത്തും കോണ്‍ഗ്രസിനു നേട്ടമെന്നു പറയാവുന്ന വിധത്തിൽ ഒരു വിജയം ചൂണ്ടിക്കാട്ടാനാകാതെ പോയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിൽ ഇതുവരെ അയവു വന്നിട്ടില്ല. ഒരു മാസത്തിനകം തനിക്കു പകരക്കാരനെ കണ്ടെത്തിക്കൊള്ളണമെന്നാണ് രാഹുൽ എഐസിസി നേതൃത്വത്തിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എഐസിസി ജനറൽ സെക്രട്ടറിയായ സഹോദരി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ ഒരുവിധത്തിൽ പറഞ്ഞു സമാധാനിപ്പിച്ചു നിർത്തിയിരിക്കുകയാണ് രാഹുലിനെ.
• സങ്കല്പമായി ഹൈക്കമാൻഡ്
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിനുള്ളിൽ കൂട്ടത്തല്ലും കുത്തഴിഞ്ഞ രീതികളുമാണ്. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കൾ തന്നെ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലുന്നത് പാർട്ടിക്ക് വലിയ തലവേദന ആണുണ്ടാക്കിയിരിക്കുന്നത്. ഹൈക്കമാൻഡ് എന്നത് ഒരു സങ്കല്പം മാത്രമായി മാറുന്ന ഒരുതരം ദുരവസ്ഥ.
പാർലമെന്റ് സമ്മേളനം ഈ പതിനേഴിന് ആരംഭിക്കുകയാണ്. 52 സീറ്റുകളുള്ള കോണ്‍ഗ്രസിനു പ്രതിപക്ഷ നേതൃ സ്ഥാനം ഉറപ്പിച്ചു കിട്ടണമെങ്കിൽ ഒരുപക്ഷേ നിയമപോരാട്ടം തന്നെ നടത്തേണ്ടിവന്നേക്കാം. അതിനിടെ സോണിയ ഗാന്ധിയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു എങ്കിലും ലോക്സഭയിൽ പാർട്ടിയെ ആരു നയിക്കും എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. മോദിയുടെ വിജയത്തെയും ലോക്സഭയിലെ ആധിപത്യത്തെയും കുറഞ്ഞ അംഗങ്ങളെ വച്ച് എങ്ങനെ പ്രതിരോധിച്ചു മറികടക്കാം എന്നതിൽ കോണ്‍ഗ്രസ് ഒരുതരത്തിലുമുള്ള ഒരുക്കങ്ങളും ഇതുവരെ തുടങ്ങിവച്ചിട്ടുമില്ല.
എല്ലാ സംസ്ഥാന പാർട്ടി അധ്യക്ഷന്മാരും നിലവിലെ സ്ഥിതി സംബന്ധിച്ച് ഒരു മാസത്തിനകം പാർട്ടി അധ്യക്ഷനും അതത് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാർക്കും റിപ്പോർട്ട് നൽകണമെന്നു കോണ്‍ഗ്രസ് കോർ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പരിഹാരമെന്ന നിലയിൽ പുനഃസംഘടന ഉൾപ്പെടെയുള്ള നടപടികൾ ഈ റിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും നടക്കുക.
• തലവേദനയായി തെലുങ്കാന
സംസ്ഥാന വിഷയങ്ങളിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ നിയന്ത്രണം വിട്ടത് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. കർണാടകയിൽ ജെഡിഎസുമായുള്ള സഖ്യവിഷയങ്ങൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ഒരുവിധം പറഞ്ഞൊതുക്കിയിരുന്നു. എന്നാൽ, ഇപ്പോൾ തെലുങ്കാനയിൽ 12 എംഎൽഎമാർ ടിആർഎസിലേക്ക് ചാടിനിൽക്കുന്നതാണ് പുതിയ വെല്ലുവിളി. തെലുങ്കാന നിയമസഭയിലെ കോണ്‍ഗ്രസിന്റെ മൂന്നിൽ രണ്ട് അംഗങ്ങളാണ് ടിആർഎസിലേക്കു ലയിച്ചത്. കൂറുമാറ്റ നിയമപ്രകാരം ഈ ലയനം നിയമപരമായി സാധുവുമാണ്.
തെലുങ്കാന നിയമസഭയിൽ കോണ്‍ഗ്രസിന് അവശേഷിക്കുന്നത് ആറ് എംഎൽഎമാർ മാത്രമാണ്. തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷനും നൽഗോണ്ടയിൽ നിന്നുള്ള എംപിയുമായ ഉത്തംകുമാർ റെഡ്ഡി പറഞ്ഞത് ടിആർഎസ് ഭീഷണി മുഴക്കിയും അക്രമസ്വഭാവം പ്രകടിപ്പിച്ചും തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുത്തു എന്നാണ്. 12 എംഎൽഎമാർ പോയാലും പാർട്ടി അതിജീവിക്കുമെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസിന്റെ എംഎൽഎമാർ ടിആർഎസിൽ ലയിച്ചതോടെ തെലുങ്കാന നിയമസഭയിലെ പ്രതിപക്ഷ പാർട്ടി സ്ഥാനം അവരുടെ തന്നെ സഖ്യകക്ഷിയായ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലിമീൻ പാർട്ടിക്കായി. ഏഴ് എംഎൽഎമാരാണ് അവർക്കുള്ളത്.
രാഹുൽ ഗാന്ധി പടിയിറങ്ങുന്നു എന്നു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെലുങ്കാനയിൽ 12 എംഎൽഎമാർ കൊഴിഞ്ഞു പോയത്. ദേശീയ തലത്തിൽ ഇതിനെ പിടിച്ചു നിർത്താൻ തക്ക നേതൃബലവുമായി ആരും മുന്നോട്ടു വന്നില്ല എന്നതും കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയാണ് തെളിയിക്കുന്നത്.
• പഞ്ചാബിലെ പൊട്ടിത്തെറി
തെലുങ്കാന തിളച്ചുമറിഞ്ഞു നിൽക്കുന്നതിനിടെയാണ് പഞ്ചാബിലെ പൊട്ടിത്തെറി. മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി ഇടഞ്ഞു നിൽക്കുന്ന മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദുവാണ് പഞ്ചാബിൽ കോണ്‍ഗ്രസിന്റെ തലവേദന. ദേശീയ തലത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് പക്ഷാഘാതമാണെന്നു സിദ്ദു തുറന്നടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയെ പരസ്യമായി എതിർക്കുന്ന സിദ്ദുവിനെ പിടിച്ചുനിർത്താൻ തങ്ങളെക്കൊണ്ടു കഴിയുന്നില്ലെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. പഞ്ചാബിൽ അഞ്ചു സീറ്റുകളിൽ പരാജയപ്പെട്ടതിന്റെ മുഖ്യകാരണമായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് കുറ്റപ്പെടുത്തുന്നത് സിദ്ദുവിനെയാണ്.
കഴിഞ്ഞ ദിവസം അമരീന്ദർ സിംഗ് വിളിച്ചുചേർത്ത കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതെ തന്റെ പ്രവർത്തന മികവ് വിവരിക്കാൻ പ്രത്യേകം പത്രസമ്മേളനം വിളിക്കുകയാണ് സിദ്ദു ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സിദ്ദുവിനെ കാണാനില്ലെന്ന പരാതിയും പാർട്ടിക്കുള്ളിലുണ്ടായിരുന്നു.
പഞ്ചാബിൽ കോണ്‍ഗ്രസിനെ നയിക്കുന്പോഴും ഹൈക്കമാൻഡ് എന്ന അപ്രമാദിത്വത്തെ വകവച്ചു കൊടുക്കാതിരുന്ന ആളാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. എന്നാൽ, അദ്ദേഹത്തിനുപോലും അടക്കി നിർത്താനാകാത്ത വിധത്തിലാണ് ബിജെപി പാളയം വിട്ട് പാർട്ടിയിലേക്കു ചേക്കേറി മന്ത്രിയായ സിദ്ദുവിന്റെ പോക്ക്.
• രാജസ്ഥാനിലെ തർക്കം
രാജസ്ഥാനിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരം കിട്ടിയത് മുതൽ കോണ്‍ഗ്രസിനുള്ളിൽ തർക്കം തുടങ്ങിയതാണ്. രാഹുൽ ബ്രിഗേഡിന്റെ ഭാഗമായിരുന്ന സച്ചിൻ പൈലറ്റ് പാർട്ടി അധ്യക്ഷനായിരിക്കുന്പോൾ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിലും ഡൽഹി വരെ നീണ്ട തർക്കങ്ങൾക്കുശേഷമാണ് എഐസിസി സെക്രട്ടറി കൂടിയായിരുന്ന മുതിർന്ന നേതാവ് അശോക് ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു കിട്ടുന്നത്. എംഎൽഎമാരടക്കം പാർട്ടി നേതാക്കൾ ഗെലോട്ടിനും സച്ചിനും പിന്നിലായി രണ്ടു ചേരികളിലായി നിലയുറപ്പിച്ചിരിക്കുന്നു. അതിനിടെ തന്റെ മകന്റെ തെരഞ്ഞെടുപ്പു പരാജയത്തിന് കാരണം സച്ചിൻ പൈലറ്റ് ആണെന്ന് ഗെലോട്ടും പരസ്യമായി കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം രാജസ്ഥാൻ നേതൃത്വത്തോടു വിശദീകരണം ആരാഞ്ഞിട്ടുണ്ട്. രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് അവിനാശ് പാണ്ഡേ പാർട്ടി പ്രവർത്തകരോട് അച്ചടക്കം വിട്ട് പെരുമാറരുതെന്ന മുന്നറിയിപ്പും നൽകി. സച്ചിൻ പൈലറ്റിന് അയച്ച കത്തിൽ പല പാർട്ടി നേതാക്കളും പാർട്ടി താത്പര്യത്തേക്കാൾ വ്യക്തിപരമായ അജൻഡകൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന കുറ്റപ്പെടുത്തലുമുണ്ട്. ഇതിനെല്ലാമിടയിലാണ് കോണ്‍ഗ്രസ് എംഎൽഎ പൃഥ്വിരാജ് മീണ, അശോക് ഗെലോട്ട് രാജിവച്ച് പകരം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ടത്.
• മധ്യപ്രദേശിലും മനപ്രയാസം
രാജസ്ഥാനിലെ എന്ന പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു കോണ്‍ഗ്രസിന് അധികാരം കിട്ടിയതു മുതൽ തുടങ്ങിയതാണ് മധ്യപ്രദേശിലെ തർക്കം. മുതിർന്ന നേതാവ് കമൽനാഥിനും രാഹുൽ ബ്രിഗേഡിലെ മുൻനിരക്കാരനായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഇടയിലാണ് പ്രധാന തർക്കം. ഇരുനേതാക്കൾക്കുമൊപ്പം പാർട്ടി പ്രവർത്തകർ അവിടെയും ഇരു ചേരികളിലായി നിലയുറപ്പിച്ചു കഴിഞ്ഞു.
ഡൽഹിയിൽ ദിനരാത്രങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ കമൽനാഥിനെ മുഖ്യമന്ത്രിയായി തീരുമാനിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ആവർത്തനം ഉണ്ടാകുമെന്നു കരുതിയ സംസ്ഥാനത്ത് പക്ഷേ, ജനവിധി മോദിക്ക് അനുകൂലമായി മാറുകയായിരുന്നു. കമൽനാഥ് പാർട്ടി അധ്യക്ഷ സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യക്ക് കൈമാറണമെന്ന ശക്തമായ ആവശ്യം ഇവിടെ ഉയർന്നിട്ടുണ്ട്.
• പരിഹാരം പാഠമാകണം
വിഘടനശ്രമങ്ങളും വിയോജിപ്പുകളും അവസാനിപ്പിച്ചാൽ മാത്രമേ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിക്കു ജനാധിപത്യ ഇന്ത്യയിൽ ഭാവി ഭദ്രമാക്കാൻ കഴിയൂ. കഠിനാധ്വാനം ചെയ്തു പ്രവർത്തിച്ചിട്ടും ഇത്രയേറെ അനുഭവസന്പത്തുള്ള നേതാക്കൾ ഒപ്പം നിന്നിട്ടും ഇത്ര വലിയൊരു തോൽവി മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നതായിരിക്കണം താൻ ഇനി പാർട്ടിയെ നിയിക്കാനില്ല എന്നൊരു തീരുമാനത്തിലേക്കു രാഹുൽഗാന്ധിയെ എത്തിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയുന്നു എന്ന സന്ദേശമാണ് ഇതിലുള്ളത് എന്നു വിലയിരുത്തുന്നതിനു പകരം തോൽവി ഭയന്ന് ഒളിച്ചോടുന്നു എന്നു പ്രചരിപ്പിക്കാനാണ് രാഹുലിന്റെ രാജി പ്രഖ്യാപനത്തെ എതിരാളികൾ ഉപയോഗപ്പെടുത്തിയത്. എന്നാൽ, പിഴവുകൾ പരിഹരിച്ച് ശക്തമായ ഒരു പ്രതിപക്ഷമായി നിലകൊണ്ട് ജനവികാരം അനുകൂലമായി മാറ്റിയെടുക്കാൻ കോണ്‍ഗ്രസിന് ഇനിയും സമയമുണ്ട്.
സെബി മാത്യു