Saturday, March 20, 2021 11:42 PM IST
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് വനിതകളോടു കോണ്‍ഗ്രസ് കാണിക്കുന്ന അവഗണനയ്ക്കെതിരേ കേരളത്തിലെ കോണ്‍ഗ്രസിന്റെ ആസ്ഥാനമന്ദിരത്തിനു മുന്നിൽ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു എന്നതു കേരളത്തെ മാത്രമല്ല ഭാരതത്തെ ആകെ ഞെട്ടിച്ചിരിക്കാം എന്നതു സത്യമാണ്. അതിനു തലേന്നായിരുന്നു അവരുടെ മറ്റൊരു വനിതാ നേതാവ് കൊല്ലത്തെ ബിന്ദു കൃഷ്ണ അവഗണനയ്ക്കെതിരേ ചാനലുകൾക്കു മുന്നിൽ വിതുമ്പിക്കരഞ്ഞത്.
കോണ്‍ഗ്രസിലെ വനിതകൾ മാത്രമല്ല, പുരുഷന്മാരും കരഞ്ഞ സംഭവങ്ങൾ നിരവധിയുണ്ട്. ഉമ്മൻ ചാണ്ടിയും രമേശും കാണിച്ച അവഗണനയും ചതിയും അനീതിയും സഹിക്കാനാവുന്നില്ല എന്നു പറഞ്ഞ് കെ.കെ. രാമചന്ദ്രൻ മാസ്റ്റർ കൊച്ചു കുട്ടികളെപ്പോലെ കരഞ്ഞു. ഗ്രൂപ്പുവികാരം അവഗണിച്ചു കരുണാകരനൊപ്പം മന്ത്രിയായ തച്ചടി പ്രഭാകരനെ ആന്റണിക്കാരും കരുണാകരൻ ഗ്രൂപ്പും ഒരുപോലെ അവഗണിച്ച് 1987ലെ തെരഞ്ഞെടുപ്പിന് സീറ്റ് കൊടുക്കാതിരുന്നപ്പോൾ അദ്ദേഹവും മാധ്യമങ്ങൾക്കു മുന്നിൽ വിതുന്പി.
ലതികയുടെ ഒരു പ്രതിഷേധത്തിലൂടെ ഒരു നിയമസഭാ വിജയത്തിനു പകരാവുന്നതിലധികം പബ്ലിസിറ്റി അവർക്കു ലഭിച്ചിരിക്കണം എന്നതും വാസ്തവമാണ്. ചാനലുകാർക്കും അതുപോലുള്ളവർക്കും ആ പ്രതിഷേധം നല്ലൊരു ഇരയായി. പക്ഷേ ലതികയ്ക്കും അവർ ഇത്രയും കാലം ഏറ്റുപറഞ്ഞ പാർട്ടിക്കും അതുണ്ടാക്കുന്ന തിരിച്ചടി ഏറെ വലുതാവും. വിളക്കും കൊടുത്തി, വണ്ടും നശിച്ചു എന്നപോലെ ഒരു അനുഭവമാവും ലതികയ്ക്ക് ഉണ്ടാവുകയെങ്കിൽ കോണ്‍ഗ്രസിനു വിശദീകരിക്കാൻ വളരെക്കാലത്തേക്കു തലവേദനയാകുന്ന വിഷയമായി അതു നിലനിൽക്കും. വൈകാരികമായി എടുക്കുന്ന എല്ലാ തീരുമാനവും ഉണ്ടാക്കുന്ന പ്രത്യാഘാതമാണത്. മുന്നിൽ നിൽക്കുന്നവൻ വീഴാതെ തനിക്ക് അവസരം കിട്ടില്ലല്ലോ എന്ന സങ്കടത്തോടെ പിന്നിൽ നിൽക്കുന്നവർക്കോ, ആരെയൊക്കെ കുരുതികൊടുത്താലും അധികാരം പിടിക്കണം എന്ന ചിന്തയിൽ കരുക്കൾ നീക്കുന്നവർക്കോ ആർക്കാണു ലതികയുടെ കണ്ണീർ വിലയുള്ളതാവുക?
പി.സി. ചാക്കോയെപ്പോലെ ഒരു വലിയ മീൻ പോയിട്ടും ആരെങ്കിലും വിലപിച്ചോ? ചാക്കോ തിരിച്ചുവരണമെന്നു പറഞ്ഞോ? ബഹുഗുണ പോയതു ഗുണമായി, നന്ദിനി പോയതു നന്നായി എന്നൊക്കെ പണ്ട് ഇതിലും വലിയ നേതാക്കന്മാർ പാർട്ടി വിട്ടപ്പോൾ പാടിയിട്ടുള്ളതു ലതികയും ഓർക്കുന്നുണ്ടാകുമല്ലോ? അതുകൊണ്ടാണ് പാർട്ടി ഈ പരുവത്തിൽ എത്തിയത് എന്ന സത്യം എത്ര കോണ്‍ഗ്രസുകാർ അംഗീകരിക്കുന്നുണ്ടാവും? ഇനി ലതികയോട് ഒരു കരുണയും കാണിക്കരുത് എന്നാവും ഇന്നലെ വരെ ലതികച്ചേച്ചി എന്നു വിളിച്ചു കൂടെ നിന്ന വനിതാ നേതാക്കളുടെപോലും പക്ഷം. ഏതായാലും ലതികയുടെ നടപടി ഒരു ഫലം ഉണ്ടാക്കി. കോൺഗ്രസ് പിന്നീടു പ്രഖ്യാപിച്ച ആറു സീറ്റിൽ ഒന്ന് ഒരു വനിതയ്ക്കു കൊടുത്തു
കുറ്റപ്പെടുത്താൻ ആർക്ക് അവകാശം?
നാലു തവണ മത്സരിച്ചവർ ഇക്കുറി മത്സരിക്കാതെ മാറിനിൽക്കണം എന്ന ഹൈക്കമാൻഡ് നിർദേശം വന്നപ്പോൾ മുഖം വക്രിപ്പിച്ച് സീറ്റ് ഉറപ്പിച്ചവർ പോലും ചാനലുകളിൽ വന്ന് ലതികയെ അപലപിക്കുന്നതു ജനം കണ്ടു. അവരിൽ ആർക്കെങ്കിലുമായിരുന്നു സീറ്റ് നഷ്ടപ്പട്ടതെങ്കിലോ? 1978ൽ കർണാടകയിലെ ചിക് മംഗളൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് പിന്തുണച്ചതിന് കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച എ.കെ. ആന്റണിക്കു പറയാനാവുമോ ലതിക ചെയ്തതു തെറ്റെന്ന്? കരുണാകരനോടു പിണങ്ങി ഒരിക്കൽ ജനാധിപത്യമുന്നണി കണ്‍വീനർ സ്ഥാനവും പിന്നീടു ധനമന്ത്രിസ്ഥാനവും രാജിവച്ച ഉമ്മൻ ചാണ്ടിക്കു സാധിക്കുമോ അങ്ങനെ പറയാൻ? സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിക്കെതിരേ നിയമസഭയിൽ വന്ന അവിശ്വാസ പ്രമേയത്തെ പരസ്യമായി അനുകൂലിച്ച വി.എം. സുധീരനാകുമോ അങ്ങനെ പറയാൻ?
എല്ലാവരും ചർച്ചയും ധാരണകളും ഉണ്ടാക്കുന്നത് സ്വന്തം താത്പര്യങ്ങൾക്കു വേണ്ടിയാണ്. അവർ പലരെയും സംരക്ഷിക്കുന്നതും അതിനു വേണ്ടിത്തന്നെ.
സാക്ഷികളുടെ നിര
ചാനലുകൾക്കും മാധ്യമങ്ങൾക്കും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ തല മുണ്ഡനം ചെയ്യുന്നതു വലിയ കാര്യമാണ്. അതിനവസാനം അവർ എല്ലാം രാജിവച്ച് പിൻവാങ്ങുന്നതോടെ ചാനലുകൾക്കുള്ള താത്പര്യം തീരുന്നു. ഒരു പാർട്ടിയിൽ കലാപമുണ്ടാക്കുന്നവരെ മാധ്യമങ്ങൾക്കു വേണം. കളിച്ചുകളിച്ചു പുറത്താകുന്നതോടെ അവർക്കു പിന്നെ എന്തു താത്പര്യം എന്ന് ഒരിക്കൽ മാധ്യമ പ്രവർത്തകയായിരുന്ന ലതികയ്ക്ക് അറിയില്ലെന്നുണ്ടോ? സിപിഎമ്മിൽ കലാപമുണ്ടാക്കിയ കാലത്തെ എം.വി. രാഘവൻ, കെ.ആർ. ഗൗരിയമ്മ, കോണ്‍ഗ്രസിൽ ആന്റണിയുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന കാലത്തെ കെ. കരുണാകരൻ, പിണറായിക്കെതിരേ പാർട്ടിയിൽ പടനയിച്ച വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവർക്കെല്ലാം ഉണ്ടായ പരിണാമം ലതിക കണ്ടതാകുമല്ലോ? കേരള കോണ്‍ഗ്രസ് മാണിയിൽ, മാണിക്കതിരേ വലിയ പടനയിച്ചു നോക്കിയ പി.സി. തോമസിന്റെ പരിണാമവും സമകാലീന യഥാർഥ്യമല്ലേ? കളിക്കളത്തിൽ തോറ്റുകഴിയുന്നതോടെ മാധ്യമങ്ങൾക്കു പിന്നെ താത്പര്യമില്ല. അത് അവരുടെ ന്യായം. ലതികയുടെ പ്രവൃത്തി കോണ്‍ഗ്രസിന്റെ ഇമേജിനു വലിയ പ്രഹരമായിട്ടുണ്ട്, അതു തെരഞ്ഞെടുപ്പു ഫലത്തെ ബാധിക്കുമോ എന്നു പറയാനാവില്ലെങ്കിലും. ഏറ്റുമാനൂരിലെ കോണ്‍ഗ്രസുകാർ അല്ലെങ്കിൽ എന്നാണു കേരള കോണ്‍ഗ്രസുകാരെ കാലുവാരാതിരുന്നിട്ടുള്ളത് എന്നാണു കടുത്ത കേരള കോണ്‍ഗ്രസുകാർ ചോദിക്കുന്നത്. 2016ൽ തോമസ് ചാഴികാടനെ തോൽപ്പിച്ചത് കോണ്‍ഗ്രസുകാരാണെന്ന് അക്കാലത്ത് ചാഴികാടൻ സങ്കടം പറഞ്ഞിരുന്നില്ലേ?
ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരേ വലിയ ആയുധമാക്കാൻ ജനാധിപത്യ മുന്നണി ആഗ്രഹിച്ചിരുന്നിരിക്കാവുന്ന വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ തല മുണ്ഡനം ചെയ്ത ചിത്രം ഇനി ഉണ്ടാക്കുക ലതികയുടെ മുണ്ഡനം ചെയ്ത തലയുടെ ഓർമയാവും. അത് ഇടതുമുന്നണിക്ക് ലതിക ചെയ്തുകൊടുത്ത സഹായമായി.
സീറ്റ് നിഷേധിക്കപ്പെടുമെന്നും അങ്ങനെവന്നാൽ കേരളത്തിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ മുറ്റത്തുവച്ച് തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കണം എന്നും എല്ലാം അവർ മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്ന് കരുതാവുന്നവിധം കൃത്യമായ തയാറെടുപ്പുകളോടെയാണല്ലോ എല്ലാം അരങ്ങേറിയത്.
വീണ്ടും ഒരു കേരള കോണ്‍ഗ്രസ് ലയനം
കേരള കോണ്‍ഗ്രസുകളിൽ ഒരു ലയനംകൂടി സംഭവിച്ചിരിക്കുന്നു. പി.ജെ. ജോസഫ് നേതൃത്വം കൊടുക്കുന്ന പാർട്ടിക്ക് ഒരിക്കൽ അദ്ദേഹം തന്നെ പുറത്താക്കിയ ലയനവിരുദ്ധ വിഭാഗം കേരള കോണ്‍ഗ്രസ് എന്ന് ഒരിക്കൽ അറിയപ്പെട്ടിരുന്ന പി.സി. തോമസ് നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസിൽ ചേരേണ്ടി വന്നിരിക്കുന്നു, തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയായി മത്സരിക്കാൻവേണ്ടി. ലയനം രണ്ടു പാർട്ടികൾ തമ്മിലായതുകൊണ്ട് 2021 മാർച്ച് 15 ലെ സുപ്രീംകോടതി വിധി മൂലം പാർട്ടി പദവി ഇല്ലാത്ത ജോസഫ് ലയിക്കുക അല്ല, ചേരുകയാണ് എന്നൊക്കെ ജോസഫ് വിരുദ്ധർ ചിത്രീകരിക്കുന്നുണ്ട്. ചിലർ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നാണ് അടക്കംപറച്ചിൽ.
കേരള കോണ്‍ഗ്രസ് -എം എന്ന പേരും രണ്ടില ചിഹ്നവും കിട്ടാൻ നടത്തിയ കോടതി യുദ്ധങ്ങൾ കൊണ്ടും പുതിയ പാർട്ടിയിൽ അംഗമായാൽ ഉണ്ടാകാവുന്ന കൂറുമാറ്റ നിരോധന നിയമത്തിലെ അയോഗ്യത ഭയന്നുമാവണം ജോസഫ് ഇതുവരെ പുതിയ സ്വന്തം പാർട്ടി എന്ന ആശയം മുന്നോട്ടു കൊണ്ടുപോകാതിരുന്നത്.
2020 ഒക്ടോബറിൽ ജനാധിപത്യമുന്നണിയിൽ ചേരാൻ തോമസ് നീക്കം നടത്തിയി രുന്നു. ജോസ് കെ. മാണിയുടെ പാർട്ടി മുന്നണി വിട്ടതു മൂലമുണ്ടായ ബലക്ഷയം പരിഹരിക്കാൻ പാർട്ടിയായി വരാതെ ജോസഫിൽ ലയിച്ചുവന്നാൽ അദ്ദേഹത്തെ സ്വീകരിക്കാൻ കോണ്‍ഗ്രസ് തയാറായിരുന്നു. ഇന്ന് ജോസഫിനു മുന്നിൽ മറ്റുവഴികൾ ഇല്ലാതായതു കൊണ്ട് തോമസിനെ കൂടെ കൂട്ടേണ്ടിവന്നു. തോമസിനും ജോസഫിനും അനിവാര്യമായിരുന്നു ഇത്തരം ഒരു യോജിപ്പ്.
അഭിഭാഷകരുടെ ലയന കരാർ
ജോസഫ് വിഭാഗം നേതാക്കളായ മോൻസ് ജോസഫ്, ജോയി ഏബ്രഹാം, ടി.യു. കുരുവിള എന്നിവർ തോമസുമായി നടത്തിയ ചർച്ചയിൽ ഇരുവിഭാഗത്തെയും അഭിഭാഷകരായ ജയിംസ് തോമസ് ആനക്കല്ലുങ്കൽ, ജോസഫ് ജോണ്‍, ജോസ് സെബാസ്റ്റ്യൻ എന്നിവരും സംബന്ധിച്ചതായി പത്രത്തിൽ വാർത്ത വന്നിട്ടുണ്ട്. രാഷ്ട്രീയധാരണ എന്നതിനപ്പുറം ഒരു ഉടന്പടിയുടെ മണം പരക്കുന്നു. പുറത്തുവരാത്ത വ്യവസ്ഥകൾ ഉടന്പടിയിൽ ഉണ്ടെന്നു ജോസഫ് വിരുദ്ധർ പറയുന്നു.
തോമസിന്റെ പാർട്ടിയുടെ ചെയർമാൻ ജോസഫായിരിക്കും. വർക്കിംഗ് ചെയർമാൻ ഇല്ല. മാണിയുടെ പാർട്ടിയിലെ അനുഭവങ്ങൾ കൊണ്ട് ഇനി അത്തരം ഒരു പദവി വേണ്ടെന്നു ജോസഫ് പറഞ്ഞുകാണും. എന്നാലും ചെയർമാന്റെ അഭാവത്തിൽ ഒരാൾ വേണമല്ലോ. അതു തോമസാകാനാണു വഴി. ചർച്ചകളിൽ പങ്കെടുത്ത തോമസും മോൻസും ജോയി ഏബ്രഹാമും മറ്റു പദവികൾ വഹിക്കും. ബാക്കിയുള്ളവരുടെ കാര്യങ്ങൾ തെരഞ്ഞെടുപ്പിനുശേഷം പറയും.
ജോസഫിനെ ചെയർമാനായി ആരു തെരഞ്ഞെടുത്തു എന്നതെല്ലാം തെരഞ്ഞെടുപ്പു കമ്മീഷനിൽ വിഷയമാക്കാൻ നീക്കമുണ്ട്.
തോമസ് ബിജെപിയിലേക്കുള്ള ജനാധിപത്യമുന്നണിയുടെ പാലമാണെന്നു ജോസ് കെ. മാണി ആരോപിച്ചു കഴിഞ്ഞു. പലതും ഇനിയും വ്യക്തമാകാനുണ്ട്. ലയനസമ്മേളനമൊന്നും നടന്നില്ലെങ്കിലും കടുത്തുരുത്തിയിൽ നടന്ന യോഗത്തിൽ പി.ജെ. ജോസഫിന്റെ മകൻ അപു, തോമസിനെ ഷാളണിയിച്ചു സ്വീകരിച്ചു. ആ ചടങ്ങ് ധാരാളം അർഥം ഉൾക്കൊള്ളുന്നുണ്ട്.
കേരള കോണ്‍ഗ്രസുകാരുടെ ഒന്നാകൽ കഥയിലെ പുത്തൻ അധ്യായത്തിനും ഉണ്ടാവും ഏറെ ഉപകഥകൾ.
അനന്തപുരി/ദ്വിജൻ